'മലയാള സിനിമ കൊച്ചിയിലെത്തിയപ്പോൾ അധ:പതിച്ചു, കൊച്ചിയില്‍ ഗ്രൂപ്പുകള്‍, ഇനിയെങ്കിലും ഇടപെടണം': സുരേഷ് കുമാര്‍
കോഴിക്കോട്: മലയാള സിനിമയില്‍ ചില തെറ്റായ പ്രവണതകള്‍ കയറി കൂടുന്നതായി നിര്‍മാതാവ് ജി സുരേഷ് കുമാര്‍. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയുടെ തലസ്ഥാനം കൊച്ചിയായി മാറിയതോടെ ആണ് ഈ മാറ്റം വരാന്‍ തുടങ്ങിയത് എന്നും അദ്ദേഹം ആരോപിച്ചു.
ആദ്യം മദ്രാസില്‍ നിന്നും പിന്നീട് തിരുവനന്തപുരത്ത് നിന്നും വന്ന മലയാള സിനിമ കൊച്ചിയിലെത്തിയപ്പോഴേക്ക് അധപതിച്ചു എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. സിനിമ എന്ന് മുതല്‍ കൊച്ചിയില്‍ നിന്ന് വരാന്‍ തുടങ്ങിയോ അധപതനമായി എന്നും മലയാള സിനിമയുടെ സംസ്‌കാരം തന്നെ മാറി പോയി എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കലയോടുള്ള ആഭിമുഖ്യമാണ് സിനിമയെങ്കില്‍ ഇന്നത് പണം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലേക്ക് സിനിമ മാറിയതോടെ എല്ലാവര്‍ക്കും ഗ്രൂപ്പായി എന്നും പലരും സിനിമകളെ കുറിച്ച് ചര്‍ച്ച നടത്തുന്നില്ല എന്നും സുരേഷ് കുമാര്‍ ആരോപിക്കുന്നു. എടുക്കാന്‍ പോകുന്ന പടത്തെ കുറിച്ച് ഇന്‍ഡസ്ട്രിയിലെ സുഹൃത്തുക്കളോട് പോലും ചര്‍ച്ച ചെയ്യുന്നില്ല.
എന്നാല്‍ പണ്ട് അങ്ങനെ ആയിരുന്നില്ല എന്നും സുരേഷ് കുമാര്‍ പറയുന്നു. ഒരു ഫ്‌ളാറ്റിനകത്ത് ഇരുന്നുള്ള ഇടുങ്ങിയ ചിന്താഗതിയായി ഇന്നത്തെ സിനിമ മാറി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടുങ്ങിയ ചിന്താഗതിയാണ് ഇന്നത്തെ സിനിമാക്കാരുടേത് എന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. കലയേക്കാള്‍ കൂടുതല്‍ കച്ചവടത്തിനാണ് മുന്‍തൂക്കം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സിനിമ പാഷനായി കണ്ട ഒരു തലമുറയുണ്ടായിരുന്നു. ഇന്നത്തെ കാലത്ത് സ്വീറ്റ് റൂം ഇല്ലെങ്കില്‍ ചില നടന്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏറ്റവും നല്ല സൗകര്യങ്ങള്‍ കിട്ടണം എന്നാണ് ഇന്ന് എല്ലാവരുടേയും നിലപാട് എന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ അഞ്ച് മുതല്‍ ഡിസംബര്‍ ഏഴ് വരെ ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്. ഇതിലേക്ക് സിനിമാ മേഖലയില്‍ എല്ലാ സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ ഇനിയെങ്കിലും തിരുത്തലിന് വിധേയമായില്ലെങ്കില്‍ കൈവിട്ട് പോകും എന്നും സുരേഷ് കുമാര്‍ പറഞ്ഞു.