'ആന്റണി ആരുടെയെങ്കിലും മുന്നിൽ തല കുനിക്കാൻ പറഞ്ഞാൽ നടക്കില്ല', പിന്തുണച്ച് സിദ്ധു പനയ്ക്കൽ
കൊച്ചി: മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുളള വിവാദത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് പ്രൊഡക്ഷൻ കൺട്രോളർ ആയ സിദ്ധു പനയ്ക്കൽ. തിയറ്റർ ഉടമകളുമായുളള തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ മരക്കാർ ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്യുക.
ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ
നൂറുകണക്കിന് സിനിമ പ്രവർത്തകർക്ക് അന്നമൂട്ടുന്നവനാണ് ആന്റണി പെരുമ്പാവൂരെന്നും അദ്ദേഹം സ്നേഹത്തിനു മുന്നിൽ അല്ലാതെ സംഘടിത ശക്തികൾക്ക് മുന്നിൽ അദ്ദേഹം തലകുനിക്കും എന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് എന്നും സിദ്ധു പനയ്ക്കൽ പറയുന്നു.

സിദ്ധു പനയ്ക്കലിന്റെ കുറിപ്പ് വായിക്കാം: '' മരയ്ക്കാർ അറബിക്കടലിന്റെ സിംഹം... ആന്റണി പെരുമ്പാവൂർ എന്തു ചെയ്യണമായിരുന്നു. ചർച്ചകൾ.. തർക്കങ്ങൾ.. ഈ ബഹളങ്ങളിൽ കുലുങ്ങാതെ ഒരാൾ.. ആന്റണി പെരുമ്പാവൂർ. ചർച്ചകളിൽ ഒക്കെ കാണുന്നത് മുതൽ മുടക്കി രണ്ടു വർഷം കാത്തിരുന്ന സിനിമ എന്നാണ്. 2018 ഓഗസ്റ്റിൽ സെറ്റ് വർക്ക് തുടങ്ങിയ സിനിമയാണ് മരക്കാർ. ഈ സിനിമയുടെ ആലോചന തുടങ്ങിയ സമയം മുതൽ കാശുമുടക്കി കൊണ്ടിരിക്കുന്ന നിർമാതാവാണ് ആന്റണി. 2018 ഡിസംബർ മൂന്നിന് ഷൂട്ടിംഗ് തുടങ്ങി. 2018 ഓഗസ്റ്റ് മുതൽ 2021 നവംബർ വരെ.
ഈ കരച്ചിലുകാരി കുഞ്ഞാവ ആരെന്ന് മനസ്സിലായോ? ഇന്ന് മനംമയക്കുന്ന സുന്ദരി, ചിത്രങ്ങൾ കാണാം

മുടക്കുമുതലും അതിന്റെ പലിശയും, ഈ പ്രത്യേക സാഹചര്യത്തിൽ ഒരു ഗ്യാരണ്ടിയും ഇല്ലാതെ തിയേറ്റർ റിലീസ് ആവശ്യപ്പെടുമ്പോൾ മുതൽമുടക്കിയ നിർമ്മാതാവിന് ഒരു ചങ്കിടിപ്പുണ്ടാകും. അത് രണ്ടുതരത്തിലാണ്. പാതി പേരെ ഇരുത്തി സിനിമ കാണിക്കുകയും 18 വയസ്സിനു മുകളിലുള്ളവർക്ക് മാത്രം പ്രവേശനം അനുവദിക്കുകയും ചെയ്യുന്ന ഈ കാലത്ത് മുടക്കുമുതൽ തിരിച്ചുപിടിക്കാനാകുമോ എന്ന ആശങ്ക. സകല ആഹ്ലാദാരവങ്ങളോടെയും ആഘോഷത്തിമിർപ്പുകളോടെയും കൊണ്ടാടപ്പെടേണ്ട ഒരു സിനിമക്ക് അത് നഷ്ടപെടുന്നല്ലോ എന്ന സങ്കടം.

ലാലേട്ടന്റെ ആരാധകർക്കും സിനിമാ പേക്ഷകർക്കും മരക്കാർ തീയേറ്ററിൽ എത്താത്തതിൽ സങ്കടമുണ്ടാകും പരിഭവമുണ്ടാകും. ഒരു നിർമാതാവ് നിലനിൽക്കേണ്ടതിന്റെ ആവശ്യം അവർ തീർച്ചയായും മനസിലാക്കും എന്നാണ് വിശ്വാസം. മുടക്കിയിരിക്കുന്നത് 100 കോടിരൂപയാണ്. കഷ്ടപ്പാടിന്റെ മൂശയിൽ വെന്തുരുകി അധ്വാനത്തിന്റെ ചിന്തേരിട്ടു മിനുക്കി എടുത്തത് തന്നെയാണ് ആന്റണിയുടെ ജീവിതം. 5000 പേരെങ്കിലും മലയാള സിനിമയിൽ നിർമ്മാതാക്കളായി എത്തിയിട്ടുണ്ടാകുമെന്നും അതിൽ ആറൊ ഏഴോ പേർ ഒഴികെ മറ്റുള്ളവർ എങ്ങോട്ട് പോയി എന്ന് ആർക്കും അറിയില്ല എന്നും കഴിഞ്ഞദിവസം ചാനൽ ചർച്ചയിൽ പറയുന്നത് കേട്ടു.

ആ 4993 പേരിൽ ഒരാളാവാൻ ആന്റണിക്ക് മനസ്സുണ്ടാവില്ല. ഏഴുപേരിൽ ഒരാൾ കൂടി ചേർന്ന് ഏട്ടാകുമ്പോൾ അതിൽ ഏട്ടാമനാവാനല്ല ഒന്നാമനായി നിൽക്കാനാവും ആന്റണിക്കിഷ്ടം. സഭ്യമായ രീതിയിൽ ജനങ്ങളെ രസിപ്പിക്കുമ്പോൾ സിനിമ കലയാണ്. നിർമ്മാതാവിന് മുടക്കുമുതൽ തിരിച്ചു കിട്ടേണ്ടിടത്ത് സിനിമ കച്ചവടവും. തീർച്ചയായും തിയേറ്റർ റിലീസിനു വേണ്ടി എടുത്ത സിനിമ തന്നെയാണ് മരക്കാർ. പക്ഷേ ഈ സിനിമ റിലീസ് നിശ്ചയിച്ച കാലത്തെ അവസ്ഥയല്ല ഇന്ന് കേരളത്തിൽ. കേരളത്തിൽ മാത്രം ഓടിയാൽ മുതലാകുന്ന സിനിമയും അല്ല മരക്കാർ.

നൂറുകോടി മുതൽ മുടക്കുമ്പോൾ ലോക വിപണിയും ആന്റണി ലക്ഷ്യമിട്ടിരിക്കും. അവാർഡുകളുടെയും അംഗീകാരങ്ങളുടെയും പേരിൽ മാത്രം ലോകസിനിമാവേദികളിൽ അറിയപ്പെട്ടിരുന്ന മലയാളസിനിമയെ കച്ചവട മൂല്യത്തിന്റെ പേരിൽ ലോക വിപണിയിലേക്ക് എത്തിച്ചതിൽ ആന്റണിയോളം സംഭാവന നൽകിയ മറ്റൊരാൾ ഉണ്ടാവില്ല. പണമിറക്കി പടമെടുത്ത് ഇന്ത്യൻ പ്രസിഡണ്ടിന്റെ മുന്നിൽ തല ഉയർത്തി നിന്ന് പുരസ്കാരം വാങ്ങാൻ ചങ്കുറപ്പുള്ള ആന്റണി, ആരുടെയെങ്കിലും മുന്നിൽ തലകുനിക്കണം എന്ന് പറഞ്ഞാൽ അത് വിലപ്പോയെന്നുവരില്ല. നൂറുകണക്കിന് സിനിമ പ്രവർത്തകർക്ക് അന്നമൂട്ടുന്നവനാണ് അദ്ദേഹം.

സ്നേഹത്തിനു മുന്നിൽ അല്ലാതെ സംഘടിത ശക്തികൾക്ക് മുന്നിൽ അദ്ദേഹം തലകുനിക്കും എന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. പതിനഞ്ചും ഇരുപതും കോടി രൂപ ബഡ്ജറ്റിൽ നിന്ന് നൂറുകോടി എന്ന സ്വപ്ന സംഖ്യയിലേക്ക് സിനിമയെ എത്തിച്ചയാൾ. ആ വലിയ മുടക്കുമുതൽ തിരിച്ചു പിടിക്കാനുള്ള ബിസിനസ് തന്ത്രങ്ങൾ മെനയാനറിയുന്ന കുശാഗ്രബുദ്ധിക്കാരൻ. മറ്റ് ഇന്ത്യൻ ഭാഷകളിൽ മലയാള നിർമാതാവിന് നിവർന്നുനിന്ന് തന്റെ ഉൽപ്പന്നത്തിന് വിലപറയാൻ പ്രാപ്തരാക്കിയവരിൽ ഒരാൾ.

അങ്ങനെയൊരു നിർമ്മാതാവ് ബാക്കി ഉണ്ടാകണമെങ്കിൽ ഈ പ്രത്യേക കാലഘട്ടത്തിൽ സിനിമാലോകത്തിന്റെ മൊത്തം സപ്പോർട്ടും അയാൾക്കൊപ്പം ഉണ്ടാവണം. അങ്ങനെ ഉണ്ടാവുന്നില്ല എന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുകയും നിലനിൽപ്പിനായി മറ്റു മാർഗ്ഗങ്ങൾ തേടുകയും ചെയ്യുമ്പോൾ അതിനെ കുറ്റം പറയാനാവില്ല. ഈ വിഷയത്തിലേക്ക് മലയാളസിനിമയുടെ സുൽത്താൻ പ്രേംനസീർ സാറിനെയും പ്രിയ നടൻ ജയൻ സാറിനെയും വലിച്ചിഴച്ചത് തികച്ചും പ്രധിഷേധാർഹം തന്നെയാണ്. ബാലാരിഷ്ടതകൾ നിറഞ്ഞ മലയാള സിനിമയുടെ ആദ്യകാലത്ത് ഒരു ജനതയെ ഒന്നാകെ സിനിമാ കൊട്ടകകളിലേക്ക് ആകർഷിച്ചതിൽ ഈ നിത്യഹരിതനായകന് വലിയ പങ്കുണ്ട്.

ലാലേട്ടനും മമ്മൂട്ടി സാറും സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. പ്രേംനസീറും ജയനും ചത്തടിഞ്ഞിട്ടും സിനിമ ബാക്കിയായെന്നും മമ്മൂട്ടിയും മോഹൻലാലും പോയാലും അത് ഉണ്ടാകുമെന്നും പറയുന്ന നേതാക്കൾ ഒന്നോർക്കണം, ഇവർ മാത്രമല്ല ആരൊക്കെ പോയാലും സിനിമ ബാക്കിയുണ്ടാകും. ഒരു വ്യത്യാസമുണ്ട് മലയാള സിനിമ ഉള്ള കാലത്തോളം ഇവരെയെല്ലാം ജനങ്ങൾ ഓർക്കും അവരുടെ സിനിമകൾ ഓർക്കും. പക്ഷേ ഈ പറയുന്നവരെ ഒരു പുൽക്കൊടിത്തുമ്പുപോലും ഓർക്കില്ല. തിയേറ്ററുകൾ അടച്ചിട്ട കാലം മുഴുവൻ കറണ്ട് ചാർജും തൊഴിലാളികൾക്ക് പകുതി വേതനവും കൊടുക്കേണ്ടി വന്ന തീയേറ്റർ ഉടമകളും വലിയ വെല്ലുവിളി നേരിടുന്നുണ്ട് എന്ന കാര്യവും വിസ്മരിക്കുന്നില്ല''.












Click it and Unblock the Notifications