സില്‍വര്‍ ലൈനില്‍ പ്രതിഷേധം ശക്തം; ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴെന്ന് മുഖ്യമന്ത്രി
കൊച്ചി: കെ-റെയിലിനെക്കുറിച്ചുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം. ജനസമക്ഷം സില്‍വര്‍ ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന വിശദീകരണ യോഗത്തിനെത്തിയപ്പോഴായിരുന്നു പ്രതിഷേധം.
കെ-റെയിലിനായി സര്‍വേ, സാമൂഹികാഘാത പഠനം എന്നിവയ്ക്കായി എത്തുന്ന ഉദ്യോഗസ്ഥരെ വീട്ടുവളപ്പിലേക്ക് കയറ്റില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ തേടുന്നതിനായി വിളിച്ചുചേര്‍ത്ത വിശദീകരണ യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
അതേസമയം എന്ത് വന്നാലും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരണ യോഗത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ പരിസ്ഥിതി ലോല മേഖലയിലൂടെയല്ല സില്‍വര്‍ ലൈന്‍ പദ്ധതി കടന്നു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
'നാട് കൂടുതല്‍ മെച്ചപ്പെടണമെന്ന ആഗ്രഹമാണ് സര്‍ക്കാരിനുള്ളത്. നമ്മുടെ നാടിന്റെ ഭാവിക്ക് വേണ്ട പദ്ധതിയാണിത്. ചുരുക്കം ചിലരുടെ എതിര്‍പ്പിന് വഴങ്ങി കൊടുക്കുക എന്നതല്ല സര്‍ക്കാരിന്റെ ധര്‍മ്മം,' അദ്ദേഹം പറഞ്ഞു.

മുന്‍പ് ഗെയില്‍ പദ്ധതിയും ഒരു വിഭാഗം എതിര്‍ത്തിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കണമെന്ന ദൃഢനിശ്ചയമെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതുകൊണ്ടാണ് ഗെയില്‍ പദ്ധതി നടപ്പായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പാക്കുമ്പോള്‍ സ്ഥലം നഷ്ടപ്പെടുന്നവരും സന്തോഷത്തോടെ സഹകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാലത്തിനൊത്ത് മുന്നേറണമെന്നും കാലം ആരേയും കാത്തുനില്‍ക്കില്ലെന്നും വിശദീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇതിനു സാധിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ് നടപ്പാക്കുകയെന്നും അദ്ദേഹം ചോദിച്ചു. നേടേണ്ട സമയത്ത് പുരോഗതി നേടാനായില്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനല്‍കാന്‍ എതിര്‍ത്തവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിയമസഭയില്‍ കെ- റെയിലിനെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്ന വാദങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ആദ്യം സംസാരിച്ചത് എം.എല്‍.എമാരുമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരത്തിന് 13265 കൊടി രൂപയാണ് വേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പ്രകാരം 9300ലധികം കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടിവരിക. ഇവരുടെ പുനരധിവാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
ഭൂവുടമകള്‍ക്ക് മികച്ച പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഗ്രാമ പ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി വരെയാണ് നഷ്ടപരിഹാരമായി നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരങ്ങളില്‍ രണ്ടിരട്ടിയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. 13,265 കോടി രൂപയാണ് നഷ്ടപരിഹാരത്തിന് മാത്രമായി മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനവും സില്‍വര്‍ ലൈനും താരതമ്യം ചെയ്ത് നടക്കുന്നത് വ്യാജ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈനിന് നാലുവരിപ്പാതയേക്കാള്‍ കുറവു സ്ഥലം മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പരിസ്ഥിതിക്കു വലിയ ദോഷമുണ്ടാക്കുമെന്ന പ്രചാരണത്തേയും മുഖ്യമന്ത്രി തള്ളി. പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും പരിസ്ഥിതി സൗഹൃദമായി കണക്കാക്കുന്ന ഗതാഗത മാര്‍ഗമാണ് റെയിലെന്നും പദ്ധതി ഒരു ജലസ്രോതസിന്റേയും ഒഴുക്കിനെ തടസപ്പെടുത്തുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളുമുള്ള പ്രദേശങ്ങളിലൂടെ 88 കിലോമീറ്റര്‍ തൂണുകളിലൂടെയാണ് പാത കടന്നുപോവുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യു ഡി എഫ് തീരുമാനം. വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. സംഭവത്തില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications