മാധ്യമങ്ങളിൽ സിപിഎം ഫ്രാക്ഷൻ, ശബരിമലയിൽ രാഷ്ട്രീയ ലക്ഷ്യം, തന്റെ സഹായം തേടാത്തവരില്ല- ശ്രീധരൻ പിള്ള
തിരുവനന്തപുരം: വിവാദ പ്രസംഗത്തില്‍ കൃത്യമായ വിശദീകരണം നല്‍കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പിഎസ് ശ്രീധരന്‍ പിള്ള. തന്റെ പ്രസംഗം വിവാദമാക്കിയതിന് പിന്നില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
അത് ഞാന്‍ തീരുമാനിച്ചോളാം... വിവാദ പ്രസംഗം പുറത്ത് വന്നപ്പോള്‍ പ്രകോപിതനായി ശ്രീധരന്‍ പിള്ള! നുണ?
കേരളത്തിലെ മാധ്യമ രംഗത്ത് സിപിഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതായിരുന്നു ശ്രീധരന്‍ പിള്ള ഉയര്‍ത്തിയ പ്രധാന ആരോപണം. ദില്ലി എകെജി ഭവന്‍ ആക്രമണത്തില്‍ ആര്‍എസ്എസ്സിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി വാര്‍ത്ത ഉണ്ടാക്കിയത് 12 സിപിഎം മാധ്യമ പ്രവര്‍ത്തകര്‍ ആണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.
നട അടയ്ക്കുമെന്ന ഭീഷണിക്ക് മുൻപ് ശബരിമല തന്ത്രി വിളിച്ചത് ശ്രീധരൻ പിള്ളയെ, ശബ്ദരേഖ ചോർന്നു
ആ മാധ്യമ പ്രവര്‍ത്തകരുടെ പേര് വെളിപ്പെടുത്തണം എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശ്രീധരന്‍ പിള്ള അതിന് തയ്യാറായില്ല. തന്ത്രി നിയമോപദേശം തേടിയതായിരുന്നു എന്ന കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് തന്ത്ര പൂര്‍വ്വം ഒഴിഞ്ഞുമാറുകയും ചെയ്തു ശ്രീധരന്‍ പിള്ള.
പ്രസംഗം ഉത്തേജിപ്പിക്കാന്‍
കോഴിക്കോട് യുവ മോര്‍ച്ച യോഗത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചതായിരുന്നു എന്നാണ് ശ്രീധരന്‍ പിള്ളയുടെ വിശദീകരണം. അത് ഒരു രഹസ്യ പരിപാടിയായിരുന്നില്ലെന്നും അവിെ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നു എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ബിജെപിയ്‌ക്കെതിരെ അജണ്ട
കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ബിജെപിയ്‌ക്കെതിരെ പ്രത്യേക അജണ്ടയുണ്ടെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. ഒരു ദിവസം മുമ്പ് നടന്ന പ്രസംഗം അടുത്ത ദിവസം വിവാദമാക്കിയത് ദുരുദ്ദേശപരം ആണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
സിപിഎം ഫ്രാക്ഷന്‍
കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎം ഫ്രാക്ഷന്‍ ഉണ്ട്. അവരാണ് പ്രസംഗം വിവാദമാക്കിയത്. ഇത് അപകടകരമാ പോക്കാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ലൈവ് ആയി കൊടുത്ത പ്രസംഗം പുതിയ കാര്യമായി അവതരിപ്പിക്കുന്നത് നാണക്കേടാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യം
ശബരിമലയില്‍ ബിജെപിയ്ക്ക് എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യം ഉണ്ടാകുന്നതില്‍ എന്താണ് തെറ്റെന്നാണ് ശ്രീധരന്‍ പിള്ള ചോദിക്കുന്നത്. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നായിരുന്നു മുമ്പ് ശ്രീധരന്‍ പിള്ള തന്നെ പറഞ്ഞിരുന്നത്.
എല്ലാവരും സഹായം തേടിയിട്ടുണ്ട്
തന്റെ നിയമോപദേശം തേടാത്ത രാഷ്ട്രീയ കക്ഷികള്‍ കേരളത്തില്‍ ഇല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സിപിഎമ്മിന് വേണ്ടിയും എസ്എഫ്‌ഐയ്ക്ക് വേണ്ടിയും നിയമോപദേശം പലതവണ നല്‍കിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്‌നം ആണ് ഇപ്പോള്‍ തന്ത്രിയുടെ കാര്യത്തില്‍ എന്നാണ് ശ്രീധരന്‍ പിള്ളയുടെ ചോദ്യം.
ഉത്തരമില്ലാതെ
ശബരിമലയില്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞതിന് ശേഷം അല്ലേ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടത് എന്ന ചോദ്യവും മാധ്യമ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അതില്‍ നിന്നും ശ്രീധരന്‍ പിള്ള ഒഴിഞ്ഞുമാറുകയായിരുന്നു. നിയമ സഹായം തേടിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്ത് പറയാന്‍ പറ്റില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.
അവര്‍ക്ക് പരാതിയുണ്ടെങ്കില്‍
ശ്രീധരന്‍ പിള്ളയുടെ ഇതേ വാദം ചന്നെ പ്രസംഗത്തെ മുന്‍ നിര്‍ത്തി ചോദ്യം ചെയ്യപ്പെട്ടു. ശബരിമല തന്ത്രി കുടുംബത്തിന് ഇക്കാര്യത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉന്നയിക്കാം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് അത് ഉന്നയിക്കേണ്ട കാര്യമില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി.
സിപിഎമ്മിനെതിരെ
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ തിരുത്തല്‍ രേഖ ഉയര്‍ത്തിക്കാണിച്ചുകൊണ്ടായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാര്‍ത്താ സമ്മേളനം തുടങ്ങിയത്. പാര്‍ട്ടി അംഗങ്ങള്‍ വ്യക്തിപരമായി മാതാചാരങ്ങള്‍ പിന്തുടരുകയോ സംഘടിപ്പിക്കുകയോ ചെയ്യരുത് എന്ന നയം ശബരിമലയില്‍ നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.