വീട്ടമ്മയെയും കുട്ടികളെയും ഇറക്കി വിടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു: ഭീഷണി മുഴക്കി ബാങ്ക് ജീവനക്കാര്‍
തിരുവനന്തപുരം: വായ്പ കുടിശ്ശിക വരുത്തിയതിന്റെ പേരിൽ വീടും സ്ഥലവും ജപ്തി ചെയ്ത് വീട്ടമ്മയെയും പ്രായമാകാത്ത കുട്ടികളെയും ഇറക്കി വിടാനുള്ള ബാങ്ക് അധികൃതരുടെ ശ്രമം നാട്ടുകാർ ചേർന്ന് തടഞ്ഞു. പാങ്ങോട് ഭരതന്നൂർ കാക്കാണിക്കരയിൽ ജലജയുടെ വീടാണ് ബാങ്ക് അധികൃതർ പൊലീസ് സഹായത്തോടെ ജപ്തി ചെയ്യാനെത്തിയത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
ചെറിയൊരു വീട് വയ്ക്കാനും ബാക്കി തുക കൊണ്ട് ഭർത്താവിന് ഗൾഫിൽ പോകാനും ജലജയും ഭർത്താവ് ബിനുകുമാറും പ്രദേശത്തെ ഒരു ദേശാത്കൃത ബാങ്കിൽ നിന്നും നാല് ലക്ഷം രൂപ വായ്പ എടുത്തു. പത്തു സെന്റ് സ്ഥലത്ത് ഷീറ്റിട്ട ചെറിയവീട് വച്ചു. ബാക്കി പണം കൊണ്ട് ബിനുകുമാർ ഗൾഫിലും പോയി. ബിനു ജോലിയില്ലാതെ നാട്ടിലേയ്ക്ക് മടങ്ങിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ഇതിനിടെ ബന്ധുവിന്റെ സഹായത്തോടെ ബിനു കഴിഞ്ഞ മാസം വീണ്ടും ഗൾഫിൽ പോയി. ഇതിനിടയിലാണ് ബാങ്ക് അധികൃതർ ജപ്തി നടപടികളുമായി എത്തിയത്.

മൂന്ന് മണിയോടെ വീട്ടിലെത്തിയ ബാങ്ക് അധികൃതർ വീട്ടുകാരെ പുറത്തിറക്കി വാതിലുകൾ സീൽ ചെയ്തു. പാകം ചെയ്ത ആഹാരം പോലും കഴിയ്ക്കാനാകeതെ വീട്ടമ്മയെയും കുട്ടികളെയും പുറത്തിറക്കി. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ ബാങ്കിന്റെ പ്രവൃത്തി തടഞ്ഞു. ഇതോടെ അധികൃതർ മടങ്ങി. ഇരുപത്തിനാല് മണിക്കൂറിലകം കാണിച്ചുതരാം എന്ന് ഭീഷണി കൂടി മുഴക്കിയാണ് ബാങ്ക് അധികൃതർ സ്ഥലം വിട്ടതെന്ന് നാട്ടുകാർ പറയുന്നു. അഞ്ച് വർഷത്തെ കാലാവധിയുള്ളപ്പോഴാണ് രണ്ടു വർഷം തികയും മുൻപ് ബാങ്ക് അധികൃതർ ജപ്തി നടപടിയുമായി എത്തിയതെന്ന് വീട്ടമ്മ പറയുന്നു.












Click it and Unblock the Notifications