പള്‍സര്‍ സുനി ഭയക്കുന്ന വന്‍സ്രാവുകള്‍..! പുറത്തിറങ്ങിയാല്‍ അവര്‍ കൊല്ലാനും മടിക്കില്ല..!
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയിരിക്കുന്നതായാണ് സൂചന. നിരവധി വഴിത്തിരിവുകളിലൂടെ പുരോഗമിച്ച അന്വേഷണം ഒടുവിലെത്തി നില്‍ക്കുന്നത് വമ്പന്മാരുടെ വീട്ടുപടിക്കലാണ്. പഴുതടച്ചുള്ള അന്വേഷണം വഴി കേസിലെ യഥാര്‍ത്ഥ പ്രതികളെ പൂട്ടാനാണ് പോലീസ് നീക്കം.
അതേസമയം കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് പുറത്തിറങ്ങണമെന്നില്ല. പുറത്തിറങ്ങിയാല്‍ ജീവനോടെ ഉണ്ടാകുമെന്ന് സുനിക്ക് ഉറപ്പില്ലെന്നത് തന്നെയാണ് കാരണം. ഇതുവരെയുള്ള അന്വേഷണത്തിൽ മനസ്സിലായിരിക്കുന്നത് നടിയെ ആക്രമിച്ചതിന് പിന്നിൽ വൻ സ്വാധീനമുള്ള ഉന്നതർ ഉണ്ടെന്ന് തന്നെയാണ്. പുറത്ത് വന്ന പേരുകളെ കൂടാതെ പിന്നണിയിൽ ഇനിയും ആളുകളുണ്ടെന്നും സംശയിക്കപ്പെടുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് ഭയക്കുന്നതിനാൽ സുനി ജാമ്യാപേക്ഷ നൽകില്ലെന്നാണ് അറിയുന്നത്.
ജാമ്യം വേണ്ട
കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ജാമ്യം നേടി പുറത്തിറങ്ങാന്‍ താല്‍പര്യം ഇല്ലെന്നാണ് അറിയുന്നത്. പുറത്തിറങ്ങിയാല്‍ തന്റെ ജീവന് അപായം സംഭവിക്കും എന്ന് സുനി ഭയക്കുന്നു.
ജീവന് ഭീഷണി
കേസില്‍ സംശയിക്കപ്പെടുന്നത് പോലെ വമ്പന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ സുനി പുറത്തിറങ്ങുന്നത് സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്ന് സുനിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍ പറയുന്നു. ജാമ്യേപക്ഷ സമര്‍പ്പിക്കേണ്ടതില്ല എന്നായിരുന്നു സുനി ആവശ്യപ്പെട്ടതെന്നും ആളൂര്‍ പറയുന്നു.
കേസിനെ ബാധിക്കും
മാത്രമല്ല സുനി പുറത്തിറങ്ങുന്നത് കേസിന്റെ മുന്നോട്ട് പോക്കിനേയും ബാധിക്കാന്‍ സാധ്യതയുണ്ട്. സുനി പുറത്തിറങ്ങുകയാണെങ്കില്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക് സുനിയെ സ്വാധീനിക്കാനുള്ള സാധ്യതയും കൂടുതലാണ്.
കാലാവധി കഴിഞ്ഞു
കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പള്‍സര്‍ സുനിയെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സുനിയെ ഹാജരാക്കിയത്.
മാധ്യമങ്ങൾക്ക് നൽകാതെ
സുനില്‍ കുമാര്‍ മാധ്യമങ്ങളോട് എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അതിനുള്ള അവസരം പോലീസ് നല്‍കിയില്ല. കോടതി മുറിക്ക് തൊട്ടുപുറത്തേക്ക് വാഹനം കയറ്റിയാണ് സുനിയെ പുറത്തിറക്കിയത്.
വന്‍ സ്രാവുകള്‍
കേസിലെ ഗൂഢാലോചന സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് സുനിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. വന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട്.
ജാമ്യത്തിന് ശ്രമം
സുനിക്കെതിരെ നിര്‍ണായക ശാസ്ത്രീയ തെളിവുകള്‍ പോലീസിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനിടെ ആരോപണ വിധേയരായ നടന്‍ ദിലീപും നാദിര്‍ഷയും ഹൈക്കോടതിയില്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.