പള്‍സർ സുനിയെ പൂമാല അണിയിച്ച് സ്വീകരണം: മുദ്രാവാക്യം വിളി, പോരാത്തതിന് പുഷ്പവൃഷ്ടിയും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി ഒടുവില്‍ ജയിലിന് പുറത്തെത്തി. കേസിൽ ജാമ്യം അനുവദിച്ചതോടെയാണ് ഏഴരവർഷത്തിന് ശേഷം പള്‍സർ സുനി പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ പള്‍സർ സുനിക്ക് ഓള്‍ കേരള മെന്‍സ് അസോസിയേഷൻ പ്രതിനിധികള്‍ വലിയ സ്വീകരണവും ഒരുക്കി. പള്‍സര്‍ സുനിയെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ച പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും പൂക്കള്‍ വിതറുകയും ചെയ്തു.
പുറത്തിറങ്ങിയ സുനി ആരോടും പ്രതികരിക്കാതെ നേറെ കാറില്‍ കയറി പോകുകയും ചെയ്തു. അതേസമയം പള്‍സർ സുനിയെ ഏഴരവർഷമായി വിചാരണ തടവുകാരനായി ജയിലിലിട്ടത് അന്യായമാണെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷൻ പ്രതിനിധകള്‍ അഭിപ്രായപ്പെട്ടു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. ഇവിടെ അങ്ങനെയല്ല, ഒരു ആരോപണത്തിന്റെ പേരില്‍ അദ്ദേഹത്തെ ഏഴര വർഷമായി ജയിലിലിട്ടു. അതും റിമാന്‍ഡ് തടവുകാരനായി സബ്ജയിലിലാണ് അദ്ദേഹം കഴിഞ്ഞതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

കുറ്റം ചെയ്ത ഒരുപാട് സ്ത്രീകളെ പുറത്ത് വിടുന്നുണ്ട്. ഷാരോണിനെ കൊലപ്പെടുത്തിയ കഷായം ഗ്രീഷ്മ എത്ര നാള്‍ ജയിലില്‍ കിടന്നു. ഇവിടെ ആണിന് ഒരു നീതി, പെണ്ണിന് ഒരു നീതി എന്ന് പറയുന്നത് ശരിയല്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ കേസ് തീർക്കുകയാണ് വേണ്ടത്. അതിന് ആരും തയ്യാറാവുന്നില്ല. ഇനിയും വർഷങ്ങള്‍ നീണ്ടുപോവാനാണ് സാധ്യത. ഇപ്പോള്‍ സുപ്രീംകോടതിയാണ് പള്‍സർ സുനിക്ക് ജാമ്യം നല്‍കാന്‍ നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കർശന വ്യവസ്ഥകളോടെയാണ് വിചാരണ കോടതിയായ എറണാകുളം സെഷൻസ് കോടതി സുനിക്ക് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്നത് അടക്കമുള്ള വ്യവസ്ഥകളാണ് പള്‍സർ സുനിക്ക് മുന്നില്‍ കോടതി വെച്ചിരിക്കുന്നത്. പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, നമ്പർ കോടതിയെ അറിയിക്കണം രണ്ട് ആൾ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത് എന്നിങ്ങനെ പോകുന്നു ജാമ്യ വ്യവസ്ഥകള്‍.
ഹൈക്കോടതിയിൽ മാത്രം തുടർച്ചയായി പത്ത് തവണ ജാമ്യഹർജി നൽകിയ പള്‍സർ സുനി മൂന്ന് തവണ ജാമ്യം തേടി സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. ഇതോടെ ജാമ്യഹർജി നൽകിയതിലെ സാമ്പത്തിക ശ്രോതസ് ആരാണെന്നടക്കം ഒരു ഘട്ടത്തിൽ സിംഗിൽ ബെഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേസിലെ വിചാരണ അനന്തമായി നീളുന്ന സാഹചര്യം ചൂണ്ടിക്കാണ്ടി പള്‍സർ സുനി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications