'ജനങ്ങൾ കാര്യങ്ങളെല്ലാം വിലയിരുത്തിയിട്ടുണ്ട്, വലിയ പ്രതീക്ഷയുണ്ട്'; ചാണ്ടി ഉമ്മൻ
കോട്ടയം: തിരഞ്ഞെടുപ്പ് ദിനത്തിൽ അതിരാവിലെ തന്നെ പിതാവ് ഉമ്മൻചാണ്ടിയുടെ കല്ലറിയിലെത്തി പ്രാർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പള്ളിയിൽ പുണ്യാളന് മുന്നിൽ തിരി കത്തിച്ച് പ്രാർഥന നടത്തിയ ശേഷമായിരുന്നു ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയുടെ കല്ലറിയിൽ എത്തിയത്. ഇവിടെയും അദ്ദേഹം മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു.
തിരഞ്ഞെടുപ്പ് ദിവസം തന്റെ അപ്പയും പള്ളിയിൽ എത്തി പ്രാർത്ഥിക്കാറുണ്ടെന്നും അത് തന്നെയാണ് താനും ചെയ്തതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. വലിയ പ്രതീക്ഷയോടെ തന്നെയാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നതെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.

'ഓരോ തിരഞ്ഞെടുപ്പിനും അതിന്റേതായ പ്രധാന്യമുണ്ട്. ഈ തിരഞ്ഞെടുപ്പ് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ്. ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതല്ല. വലിയ പ്രതീക്ഷയോടെ തന്നെയാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. അപ്പ എല്ലാ പ്രാവശ്യവും പള്ളിയിൽ തിരി കൊളുത്തിയാണ് ഇല്ലക്ഷൻ ദിവസവും പോകാറുള്ളത്. ഞാനും അത് നടത്തി. വിവിധ ബൂത്തുകളിലേക്ക് ഇനി പോകും.
ജനങ്ങൾ കാര്യങ്ങളെല്ലാം വിലയിരുത്തിയിട്ടുണ്ട്. മികച്ച പ്രതികരണം തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ജയമോ പരാജയമോ ഭൂരിപക്ഷമോ എല്ലാം ജനങ്ങൾ തീരുമാനിക്കും. ജനങ്ങളുടെ കോടതിയിലേക്ക് ഇന്ന് പോകുകയണ്.അസത്യ പ്രചരണങ്ങൾ നടത്തില്ല,വ്യക്തിപരമായി അധിക്ഷേപിക്കില്ല എന്ന് പറഞ്ഞവർ കഴിഞ്ഞ രണ്ട് ദിവസമായി എന്താണ് ചെയ്യുന്നത്? വികസനമാണ് ചർച്ച, വികസനം കൊണ്ടുവരും എന്നൊക്കെയായിരുന്നു വാദം. മണ്ഡലത്തിലെ വികസനം ഞാൻ എണ്ണി പറഞ്ഞു. വികസന ചർച്ചയ്ക്ക് അവർ വന്നില്ലെന്ന് മാത്രമല്ല വീണ്ടും വീണ്ടും ഇല്ലാത്ത ആരോപണങ്ങളുമായി വരികയാണ്.
എന്റെ പിതാവിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാന വിഷയം. സത്യം എന്താണെന്ന് അദ്ദേഹം എഴുതി വെച്ചിട്ടുണ്ട്. അത്രയേ ഞാൻ പറയുന്നുള്ളൂ, വികസനമാണ് ചർച്ചയെങ്കിൽ ഇതൊന്നും പറയേണ്ട കാര്യമില്ലല്ലോ. വികസനം നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്. റോഡുകളുടെ അവസ്ഥയെന്താണെന്ന് എല്ലാവരും കണ്ടതാണ്. കഴിഞ്ഞ ദിവസം 12 കിമിയാണ് ഞാൻ ചെരുപ്പില്ലാതെ റോഡിലൂടെ നടന്നത്. വികസനമല്ല വിഷയം എന്ന് അവർ തന്നെ തെളിയിച്ച് കഴിഞ്ഞു. മണ്ഡലത്തിൽ വികസനം ആരെങ്കിലും തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഇവിടുത്തെ സർക്കാരും അവരുടെ കൂട്ടാളികളുമാണ്', ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ഉടൻ തന്നെ വിവിധ ബൂത്തുകളിലേക്ക് പോകുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പള്ളിയിൽ നിന്ന് നേരെ വാകത്താനം പഞ്ചായത്തിലേത്തേക്കാണ് ചാണ്ടി ഉമ്മൻ പോകുന്നതെന്നാണ് വിവരം. ഇവിടെ ബൂത്തുകളിൽ സന്ദർശനം നടത്തി ഒൻപത് മണിയോടെ വീട്ടിലെത്തും. ഇവിടെ അമ്മയിൽ നിന്നും സ്ലിപ്പ് കൈപ്പറ്റി മാതാവിനും സഹോദരിമാർക്കുമൊപ്പം ജോർജിയൻ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തും.












Click it and Unblock the Notifications