പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ ആര്? ജെയ്ക്ക് വന്നേക്കില്ല, പൊതു സ്വതന്ത്രനും പരിഗണനയില്‍
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ സ്ഥാനാർത്ഥിയെ തേടി സി പി എമ്മും ബി ജെ പിയും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച യു ഡി എഫ് ഇന്ന് തന്നെ പ്രചരണത്തിന് തുടക്കം കുറിക്കും. കഴിഞ്ഞ രണ്ട് തവണയും ഉമ്മന്‍ ചാണ്ടിയോട് ശക്തമായ മത്സരം കാഴ്ചവെച്ച ജെയ്ക് സി തോമസ് ഉള്‍പ്പെടെ 4 പേരാണ് എല്‍ ഡി എഫിന്റെ പരിഗണനയിലുള്ളത്. ചാണ്ടി ഉമ്മനെ പൊതുസ്വതന്ത്രനെ ഇറക്കണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്.
കടുത്ത രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാൻ കഴിവുള്ള സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കണമെന്നാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നിർദേശം. ജെയ്ക്ക് സി തോമസ് ഇല്ലെങ്കില്‍ റെജി സക്കറിയ, കെ എം രാധാകൃഷ്ണൻ പുതുപ്പള്ളി പാർട്ടി ഏരിയാ സെക്രട്ടറി സുഭാഷ് വർഗീസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ജെയ്ക് സി തോമസിനോട് മണർകാട് മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് നിലവില്‍ പാർട്ടി നിർദേശിച്ചിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിനെപ്പോലൊരു നേതാവിനെ മത്സരിപ്പിക്കണമോയെന്ന ചിന്തയും ശക്തമാണ്. ഡി വൈ എഫ് ഐ ദേശീയ ഭാരവാഹിത്വത്തിലേക്ക് വരെ പരിഗണിക്കപ്പെട്ടേക്കാവുന്ന പേരുകളിലൊന്നാണ് ജെയ്ക്ക് സി തോമസിന്റേത്. മണ്ഡലത്തിലെ മത സാമുദായിക സന്തുലനാവസ്ഥകൾ കൂടി പരിഗണിച്ച് പൊതു സ്വതന്ത്രനെ ഇറക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ താല്‍പര്യം. എന്നാല്‍ പാർട്ടി ചിഹ്നത്തില്‍ തന്നെ സ്ഥാനാർത്ഥി വേണമെന്ന നിർദേശത്തിനാണ് മുന്‍തൂക്കം.
വെള്ളിയാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പ് ചുമതല മന്ത്രി വിഎന്‍ വാസവനാണ് പാർട്ടി നല്‍കിയിരിക്കുന്നത്. ഉമ്മൻചാണ്ടിയെന്ന വൈകാരികത ഉപതിരഞ്ഞെടുപ്പില്‍ വലിയ ഘടകമായിരിക്കാമെങ്കിലും പുതുപ്പള്ളി അങ്ങനെ എഴുതിത്തള്ളാവുന്ന മണ്ഡലമാണെന്ന് സി പി എം കരുതുന്നില്ലെന്നതാണ് ശ്രദ്ധേയം.
മറുവശത്ത് ബി ജെ പിയും ശക്തമായ മത്സരത്തിന് തന്നെയാണ് ഒരുങ്ങുന്നത്. മൂന്ന് പേരാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയില്‍ പരിഗണനയിലുള്ളത്. എൻ ഹരിയടക്കമുള്ള നേതാക്കളാണ് സാധ്യതാ പട്ടികയിലെ പ്രമുഖർ. ജോർജ് കുര്യൻ, ലിജിൻ ലാൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്. അനില്‍ ആന്റണി മത്സരിച്ചേക്കാമെന്ന പ്രചാരണവും കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നു.












Click it and Unblock the Notifications