40 മണിക്കൂറും കടന്ന് ജയിലിൽ രാഹുൽ ഈശ്വറിന്റെ നിരാഹാര സമരം, ആരോഗ്യനില മോശമെന്ന് ബന്ധുക്കൾ
കൊട്ടാരക്കര: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ പ്രാര്‍ത്ഥനാ സമരം എന്ന നിലയ്ക്ക് തുടങ്ങിയ പ്രതിഷേധം രൂക്ഷമായ അക്രമത്തിലേക്ക് നീങ്ങുന്നതാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്. പ്രതിഷേധക്കാരെ നയിച്ച രാഹുല്‍ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥിനേയും പോലുളളവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ജാമ്യത്തിന് രാഹുല്‍ ഈശ്വര്‍ നടത്തിയ നീക്കം ഇന്ന് വിജയിച്ചതുമില്ല. അതേസമയം രാഹുല്‍ കൊട്ടാരക്കര സബ് ജയിലില്‍ നിരാഹാര സമരത്തിലാണ്. രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമാണ് എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
കലാപത്തിന് ശ്രമം
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കലാപത്തിന് ശ്രമിച്ചു എന്ന കുറ്റം ചുമത്തി ആലപ്പുഴ സൗത്ത് പോലീസാണ് രാഹുല്‍ ഈശ്വറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടയാന്‍ ശ്രമിച്ചുവെന്ന കുറ്റവും രാഹുല്‍ ഈശ്വറിന് മേലുണ്ട്.
ജയിലിൽ നിരാഹാരം
പതിനാല് ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ ശേഷം പോലീസ് മണിക്കൂറുകളോളം ഭക്ഷണം തന്നില്ലെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതിന് പിന്നാലെ രാഹുല്‍ ജയിലില്‍ നിരാഹാര സമരവും പ്രഖ്യാപിച്ചു. 40 മണിക്കൂറില്‍ അധികമായി രാഹുല്‍ ഈശ്വര്‍ നിരാഹാരത്തിലാണ്.
ആരോഗ്യ നില മോശം
നിരാഹാരത്തില്‍ ആണെന്നും ഭക്ഷണം ആവശ്യമില്ലെന്നും കാട്ടി രാഹുല്‍ ഈശ്വര്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യം കൊട്ടാരക്ക ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഭക്ഷണം കഴിക്കാത്തത് കൊണ്ട് തന്നെ രാഹുലിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാഹുലിനെ ചികിത്സയ്ക്കായി ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
ജാമ്യം ലഭിച്ചില്ല
80 പേര്‍ക്ക് മാത്രം സൗകര്യമുളളതാണ് കൊട്ടാരക്കര സബ് ജയില്‍. ഇവിടെ രാഹുല്‍ ഈശ്വര്‍ അടക്കം 230 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജാമ്യത്തിന് വേണ്ടി രാഹുല്‍ ഈശ്വര്‍ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന തിങ്കളാഴ്ചത്തേക്ക് മാറ്റി. പോലീസ് റിപ്പോര്‍ട്ട് ലഭിക്കാത്തത് കൊണ്ടാണ് ജാമ്യാപേക്ഷ മാറ്റിയത്.
ഉപവാസത്തിന്റെ ഭാഗം
ജാമ്യം ലഭിക്കാത്തത് കൊണ്ട് തന്നെ രാഹുല്‍ ഈശ്വറിന് ഇനിയും ജയിലില്‍ തുടരേണ്ടി വരും. പത്തനംതിട്ട ജയിലില്‍ പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നത് കൊണ്ടാണ് രാഹുല്‍ ഈശ്വറിനേയും സംഘത്തേയും കൊട്ടരക്കര സബ് ജയിലിലേക്ക് എത്തിച്ചത്. ജയിലിലെ നിരാഹാരം രാഹുല്‍ ശബരിമലയില്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഉപവാസത്തിന്റെ ഭാഗമാണ് എന്ന് ജയില്‍ അധികൃതര്‍ പറയുന്നു.
ദീപ ജയിലിൽ
രാഹുല്‍ ഈശ്വറിന്റെ അമ്മയ്‌ക്കൊപ്പം ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയിരുന്നു. രാഹുലിനെ കണ്ട ശേഷം ജയിലിന് മുന്നില്‍ വെച്ച് ദീപ ഫേസ്ബുക്ക് ലൈവില്‍ വികാരാധീനയായാണ് സംസാരിച്ചത്. രാഹുലിനെ അറസ്റ്റ് ചെയ്തത് അനാവശ്യമായാണ് എന്നാണ് ദീപ ആരോപിച്ചത്. അറസ്‌ററ് ചെയ്ത രീതി ശരിയല്ല.
ടാർപോളിനിൽ പൊതിഞ്ഞ്
ട്രാക്ടറില്‍ ടാര്‍പോളിന്‍ വെച്ച് പൊതിഞ്ഞ് കൊണ്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയതെന്നും ദീപ പറഞ്ഞു. കേട്ടപ്പോള്‍ താനിക്കാര്യം വിശ്വസിച്ചിരുന്നില്ല. എന്നാല്‍ രാഹുല്‍ നേരിട്ട് പറഞ്ഞപ്പോഴാണ് ഇത് വിശ്വസിച്ചത്. ആരെങ്കിലും ഇത് ചോദ്യം ചെയ്യണമെന്നും രാഹുല്‍ ശബരിമലയ്ക്ക് വേണ്ടി ജയിലില്‍ നിരാഹാരം കിടക്കുകയാണ് എന്നും ദീപ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
Recommended Video
രാഹുൽ സ്ഥലത്ത് ഉണ്ടായിരുന്നില്ല
അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകള്‍ ഉണ്ടായിരുന്നില്ലെന്നും ദീപ പറഞ്ഞു. ജാമ്യം ലഭിക്കാത്ത വകുപ്പാണ് രാഹുലിന് മേല്‍ ചുമത്തിയിരിക്കുന്നത്. ആന്ധ്ര പ്രദേശില്‍ നിന്നെത്തിയ മാധവി എന്ന സ്ത്രീയെ മല കയറാന്‍ സമ്മതിച്ചില്ലെന്നും പോലീസുകാരുടെ ജോലി തടസ്സപ്പെടുത്തി എന്നതുമാണ് കുറ്റം. എന്നാല്‍ ആ സമയത്ത് മരക്കൂട്ടത്തോ പമ്പയിലോ അല്ല സന്നിധാനത്ത് ആയിരുന്നു രാഹുല്‍ എന്നും ദീപ ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.