കേരളം പിടിക്കണം; സംസ്ഥാനത്ത് രാഹുലിന്‍റെ മൂന്ന് റോഡ് ഷോകള്‍; പ്രചരണത്തിനായി പ്രിയങ്കയുമെത്തുന്നു
തിരുവനന്തപുരം: സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന പ്രിയങ്കാ ഗാന്ധിയെ കേരളത്തില്‍ പ്രചരണ രംഗത്ത് സജീവമക്കാന്‍ കെപിസിസിയില്‍ ആലോചന. പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസ് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ കോണ്‍ഗ്രസിന് മികച്ച വിജയം പ്രവചിക്കുന്നതും നേതൃത്വത്തിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.
ഈ സാഹചര്യത്തില്‍ പ്രിയങ്ക ഉള്‍പ്പടേയുള്ള വനിതാ നേതാക്കള്‍ പ്രചരണ രംഗത്ത് സജീവമാകുന്നത് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. സ്ത്രീസമത്വ നിഷേധ വാദികളെന്നുള്ള ഇടതുപക്ഷത്തിന്‍റെ ആരോപണത്തെ നേരിടാനും പ്രിയങ്കയുടെ വരവ് ഗുണം ചെയ്യുമെന്ന് സംസ്ഥാന നേതൃത്വം കണക്ക്കൂട്ടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

രാഷ്ട്രീയ പ്രവേശനം
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജ്യമൊട്ടുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രിയങ്കാ ഗാന്ധിക്ക് കഴിഞ്ഞിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായിട്ടാണ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണ ഉത്തര്‍പ്രദേശിന്‍റെ ചുമതലയും പാര്‍ട്ടി പ്രിയങ്കയക്ക് നല്‍കി.

റോഡ് ഷോ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കയും പ്രചരണരംഗത്ത് സജീവമാകും. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള രാഹുല്‍ ഗാന്ധിയുടെ മൂന്ന് മാസത്തെ പ്രചരണ പരിപാടികള്‍ തീരുമാനിച്ചു കഴിഞ്ഞു. കേരളത്തില്‍ മൂന്നിടത്ത് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ തീരുമാനിച്ചിട്ടുണ്ട്.

എല്ലായിടത്തും എത്താന്‍ സാധിക്കില്ല
റോഡ് ഷോയ്ക്ക് പുറമെ നിരവധി പൊതു പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്. ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന‍്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നയിക്കേണ്ടതിനാല്‍ തന്നെ എല്ലായിടത്തും രാഹുല്‍ ഗാന്ധിക്ക് പ്രചരണത്തിന് എത്താന്‍ സാധിക്കില്ല. രാഹുല്‍ വരാത്ത മേഖലകളില്‍ പ്രിയങ്കയെ കൊണ്ടുവരാനാണ് കെപിസിസി ഉദ്ദേശിക്കുന്നത്.

കെസി വേണുഗോപാല്‍
കെസി വേണുഗോപാല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുന്‍പന്തിയിലേക്ക് വരുന്നത് സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ക്ക് രൂപം നല്‍കിയേക്കും. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീതമായിട്ടാണ് വേണുഗോപാലിനെ ഹൈക്കമാന്‍ഡ് പുതിയ ചുമതലയേല്‍പ്പിച്ചത്.

ദേശീയ അധ്യക്ഷന് ശേഷം
പാര്‍ട്ടി പ്രവര്‍ത്തകസമിതിയില്‍ എത്തിയതിന് പുറമെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായും കെസി വേണുഗോപാല്‍ നിയമിതനായി. പാര്‍ട്ടി സംഘടനാ രീതിയനുസരിച്ച് ദേശീയ അധ്യക്ഷന് ശേഷമുള്ള സുപ്രധാന പദവിയാണ് ഇത്.

കര്‍ണാടകയില്‍
തത്കാലം ദേശീയ രാഷ്ട്രീയ തന്നെയാണ് വേണുഗോപാലിനും താല്‍പര്യം. ഭാവിയില്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നാല്‍ അദ്ദേഹത്തിന് മികച്ച സ്ഥാനവും ലഭിച്ചേക്കും. കര്‍ണാടകയില്‍ ബിജെപിയെ മറികടന്ന് കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാറിനെ അധികാരത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതാണ് വേണുഗോപാലിനെ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കിയത്.

ദേശീയ നേതൃത്വം തീരുമാനിച്ചാല്‍
വേണുഗോപാല്‍ സംഘടനാ സംവിധാനത്തില്‍ ശ്രദ്ധിക്കട്ടേയെന്ന് ദേശീയ നേതൃത്വവും രാഹുലും തീരുമാനിക്കുകയാണെങ്കില്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥിയെ തേടേണ്ടി വരും. ഈ സാഹചര്യത്തില്‍ ഷാനിമോള്‍ ഉസ്മാന്‍, പിസി വിഷ്ണുനാഥ് എന്നിവരുടെ പേരുകള്‍ പരിഗണിക്കാനാണ് സാധ്യത.

29 ന് കൊച്ചിയില്‍
അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സന്ദര്‍ശന പരിപാടികളുടെ ഭാഗമായി 29 ന് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തുന്നുണ്ട്. ദേശീയ അധ്യക്ഷന്‍റ സന്ദര്‍ശന പരിപാടിയില്‍ പ്രതിപക്ഷത്തെ മിക്ക എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കുന്നുണ്ട്.

യോഗത്തില്‍ പങ്കെടുക്കും
കൊച്ചിയിലെത്തുന്ന രാഹുല്‍ഗാന്ധി മറൈന്‍ഡ്രൈവില്‍ ബൂത്ത് പ്രസിഡന്‍റുമാരുടേയും മഹിളാ വൈസ് പ്രസിഡന്‍റുമാരുടേയും യോഗത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. രാവിലെ 10.30 ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന രാഹുല്‍ എംഐ ഷാനവാസിന്‍റെ വീട് സന്ദര്‍ശിക്കും.

മടക്കം
2.30 മുതൽ ഗസ്റ്റ്ഹൗസിൽ യുഡിഎഫ് നേതാക്കളുമായി രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ചചെയ്യും. 3.15-ന് ബ്ലോക്ക് പ്രസിന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തില്‍ പങ്കെടുത്ത ശേഷം വൈകീട്ട് 5.45 ന് രാഹുല്‍ ദില്ലിയിലേക്ക് മടങ്ങും.

മോദിയും കേരളത്തില്‍
ഇതിനിടെ, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചരണത്തിന് പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും. നാളെ ഉച്ചക്ക് 1.55 ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 2.35 ന് കൊച്ചി റിഫൈനറിയില്‍ മൂന്നു പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. തുടര്‍ന്ന് തൃശൂരില്‍ നടക്കുന്ന യുവമോര്‍ച്ച സംസ്ഥാ സമ്മേളനത്തിലും മോദി പങ്കെടുക്കും.












Click it and Unblock the Notifications