സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതാനിർദ്ദേശങ്ങൾ: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായി കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ വേനൽ മഴ ശക്തി പ്രാപിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനൽ മഴ തുടരാൻ സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്. മലയോര മേഖലകളിൽ ആണ് കൂടുതൽ മഴക്ക് സാധ്യത. സംസ്ഥാനത്ത് മാർച്ച് 1 മുതൽ 31 വരെ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്.
ജില്ലയിൽ ഈ കാലയളവിൽ 82% അധിക മഴ ലഭിച്ചു. 125 മി.മീ മഴയാണ് ജില്ലയിൽ ആകെ ലഭിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച് മണ്ണീറയിലാണ് 461 മി.മീ. തവളപ്പാറ, കുമ്മണ്ണൂർ, കരിപ്പാൻ തോട്, പെരുന്തേനരുവി, ളാഹ മേഖലകളിലും 250 മി.മീ അധികം മഴ ലഭിച്ചു.
അടൂർ, തിരുവല്ല താലൂക്കുകളിലും മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കിലെ ചില മേഖലകളിലും സാധാരണയിലും കുറഞ്ഞ മഴയാണ് ലഭിച്ചത്.അതേസമയം, സംസ്ഥാനത്തെ ചൂട് കൂടിയും കുറഞ്ഞും തുടരുകയാണ്. പാലക്കാടാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 37.4 ഡിഗ്രി സെൽഷ്യസ്. ആലപ്പുഴയിൽ 37 ഉം കോട്ടയത്ത് 36 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തിയതായാണ് വിവരം. വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.












Click it and Unblock the Notifications