കോട്ടയത്ത് വീണ്ടും ഉരുള്‍ പൊട്ടല്‍; സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയില്‍ ശക്തമായ മഴതുടരുന്നു. തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ അതിശക്തമായി പെയ്തുകൊണ്ടിരിക്കുന്നത്. നിരവധി മേഖലകളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. കൊല്ലത്തും പത്തനംതിട്ടയിലുമായി രണ്ട് യുവാക്കള്‍ മഴക്കെടുതിയില്‍ മരിച്ചു. കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടി. പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. പൊന്മുടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇലവീഴാംപൂഞ്ചിറയിലും വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ട്. ഇവർ സുരക്ഷിതരാണ്. സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളും കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അടച്ചതായി സർക്കാർ അറിയിച്ചു.
കോട്ടയം മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിലവിൽ വെള്ളം കയറി. മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കാൻ നിർദ്ദേശമുണ്ട്. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ
മൈക്ക് അനൗൺസ്മെൻ്റ് നടത്താനും ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനുമാണ് എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.

മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രിയാത്ര നിയന്ത്രണം വൈകിട്ട് 7 മുതൽ രാവിലെ 7 വരെ. എല്ലാവരും രാത്രിയാത്ര ഒഴിവാക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. വിതുര പോലീസ് സ്‌റ്റേഷൻ പരിധിയിൽ കല്ലാർ ഭാഗത്തുനിന്നും മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിൽ ഉള്ള ചപ്പാത്തിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ മറുകരയിൽ അകപ്പെട്ടു. വിതുര വില്ലേജിൽ കല്ലാർ സമീപം വിനോദത്തിനായി എത്തിയ രണ്ട് യുവാക്കൾ പാറക്കൂട്ടങ്ങൾക്ക് മുകളിൽ അകപ്പെട്ടു പോകുകയും, അവരെ വിതുര പോലീസ് സ്റ്റേഷനിൽ നിന്നും പോലീസുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയും ചെയ്തു.
മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. പോലീസ്, അഗ്നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗരൂഗരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി. പൊന്മുടി, കല്ലാർ, മങ്കയം വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു.
മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും കളക്ടർ നിർദേശിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ക്യാമ്പുകളിലേക്ക് മാറ്റണം. ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കണം. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രി യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ദുരന്ത നിവാരണ അതോറിറ്റി അതത് സമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.












Click it and Unblock the Notifications