മുസ്ലീം ലീഗ് ശ്രമിക്കുന്നത് കേരള സമൂഹത്തിൽ ആർഎസ്എസിനെ പോലെ മതപ്രസരണം: ജോൺ ബ്രിട്ടാസ്
മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും ഭാര്യ വീണയേയും അധിക്ഷേപിച്ചതിൽ മുസ്ലീം ലീഗിനെതിരെ രോഷം പുകയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. മുസ്ലീം ലീഗ് രാഷ്ട്രീയ പാർട്ടി ആണോ അതോ മത സംഘടന ആണോ എന്ന് വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ആർഎസ്എസിനെ പോലെ കേരള സമൂഹത്തിലേക്ക് മതം പ്രസരിപ്പിക്കാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നത് എന്ന് ഇടത് എംപി ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
ജോൺ ബ്രിട്ടാസിന്റെ പ്രതികരണം ഇങ്ങനെ: '' ''മതവും രാഷ്ട്രീയവും കൂട്ടികുഴയ്ക്കുന്നതിന്റെ ദുരന്തം മനസ്സിലാക്കാൻ ലോകത്തേക്ക് ഒന്ന് പാളി നോക്കിയാൽ മതി. ഉദാത്തമായ എത്രയോ സംസ്കൃതികൾ ഈ കോക്ക്ടെയിലിൽ തകർന്നടിഞ്ഞു പോയിട്ടുണ്ട്. മെസപ്പൊട്ടേമിയൻ സംസ്കാരത്തിൻറെ ഈറ്റില്ലങ്ങളിലൊക്കെ മതഭ്രാന്ത്,പുരോഗതിയുടെ സമസ്ത തലങ്ങളെയും ഇല്ലായ്മ ചെയ്തു. സംസ്കാരത്തിലും ശാസ്ത്രത്തിലുമൊക്കെ മുന്നേറിയിരുന്ന ഭൂമികകൾ വിസ്മൃതിയിലാണ്ടു.
മധ്യകാലഘട്ടത്തിലെ യൂറോപ്പിനെ കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ട്. പള്ളിയെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തിയപ്പോഴാണ് യൂറോപ്പ് സാമൂഹിക സാമ്പത്തിക ശാസ്ത്ര രംഗങ്ങളിൽ കുതിച്ചു തുടങ്ങിയത്. ഇന്ത്യയിൽ ഇന്ന് എന്താണ് സംഭവിക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? ജാതിക്കും മതത്തിനും അതീതമായി സാഹോദര്യത്തിന്റെ പടച്ചട്ടയണിഞ്ഞപ്പോഴാണ് കേരളം ലോകത്തിന് മാതൃകയായത്. ആർ എസ് എസ് നെ പോലെ കേരളത്തിലെ സാമൂഹിക ജീവിതത്തിലേക്ക് മതപ്രസരണം നടത്താനാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തുനിഞ്ഞിറങ്ങിയിട്ടുള്ളത്.

പുരോഗമന ശക്തികൾ തീർത്തിട്ടുള്ള ജാഗ്രതയുടെയും പ്രതിരോധത്തിന്റെയും മതിലുകളാണ് വർഗീയ ശക്തികളിൽ നിന്ന് കേരളത്തെ സംരക്ഷിച്ചു നിർത്തുന്നത്. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിനുള്ള പ്രതിവിധി മതത്തെ കെട്ടിപ്പുണരുക എന്നതാണെന്ന് ലീഗ് വിശ്വസിക്കുന്നു. ഇത് ആർഎസ്എസിനെ വല്ലാതെ ആഹ്ലാദിപ്പിക്കുന്നുണ്ടാകും. മുസ്ലിം ജനസമൂഹം ഇത്തരമൊരു ചതിക്കുഴിയിൽ വീഴില്ലെന്ന് തിരിച്ചറിയാനുള്ള കേവല ബോധമെങ്കിലും ലീഗ് നേതൃത്വത്തിന് വേണം. വർഗീയതയ്ക്കൊപ്പം നിന്ദ്യമായ പരാമർശങ്ങൾ കൂടി ചേർത്ത് വിഷലിപ്തമായ ഒരു മസാല കൂട്ടിനാണ് ലീഗ് രൂപം നൽകുന്നത്. അപകടങ്ങളുടെ എത്രയോ മുനമ്പുകൾ താണ്ടിയ മലയാളിക്ക് ഈ വെല്ലുവിളികളെയും അതിജീവിക്കാൻ കഴിയും''.
മുസ്ലീംലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. ''മുസ്ലീം ലീഗ് മത പാർട്ടിയാണെന്നതിന്റെ പരസ്യ പ്രസ്താവനയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ടത്. ലീഗിന്റെ ഈ നീക്കം അപകടകരമാണ്. അപകടകരമായ ഇത്തരം നീക്കങ്ങളിൽ നിന്ന് ലീഗ് പിന്തിരിയണം. മുസ്ലീംലീഗ് നേതൃത്വം അണികളിൽ പരിഭ്രാന്തി പരത്താൻ ശ്രമിക്കുകയാണ്, എന്നാൽ ലീഗിന്റെ ഇത്തരം നീക്കങ്ങൾ വിലപ്പോവില്ല. സാമുദായിക കലാപത്തിലേക്ക് കേരളത്തെ നയിക്കാനാണ് മുസ്ലീംലീഗിന്റെ ശ്രമം. സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണ്''.
മാധ്യമപ്രവർത്തകനായ അരുൺ കുമാറിന്റെ പ്രതികരണം ഇങ്ങനെ: '' ഓർമ്മയുണ്ടോ കർ പാത്രി മഹാരാജ് എന്ന തീവ്രഹിന്ദു സന്യാസിയെ? ഹിന്ദു കോഡ് ബില്ലെതിർത്ത് രാംലീല മൈതാനത്ത് പ്രതിഷേധിച്ച ആൾക്കൂട്ടത്തോട് അയിത്തക്കാരൻ്റെ ബില്ലല്ലേ എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു കർപാത്രി. ഏഴ് പതിറ്റാണ്ടിനിപ്പുറം കർ പാത്രി വീണ്ടും പുതിയ വേഷമിട്ടിറങ്ങി കോഴിക്കോട് കടപ്പുറത്തെ വഖഫ് പ്രതിഷേധ റാലിയിൽ. അന്നയിത്തജാതിക്കാരൻ്റെ ബില്ല്, ഇന്ന് ചെത്ത് തൊഴിലാളിയുടെ കേരളം. മതം കടന്ന ജാതി വെറി മറ നീക്കിയ സായാഹ്നം.
മുണ്ടയിൽ കോരൻ എന്ന ചെത്തുതൊഴിലാളി മരിച്ചിട്ട് അറുപത് വർഷങ്ങളായി. മകൻ മുഖ്യമന്ത്രിയായി. ചരിത്ര തുടർച്ചയോടെ രണ്ടാമതും മുഖ്യമന്ത്രിയായി. നേതാക്കളിൽ ഏറ്റവും വലിയ ജനപിന്തുണ നേടി. പാർട്ടിയിലെ ഉന്നത പദവിയിലെത്തി. അച്ഛൻ്റെ അധ്വാനത്തിലും വിയർപ്പിലും അഭിമാനിക്കുന്നു എന്ന് പറഞ്ഞത് ഹർഷാരവത്തോടെ ഏറ്റെടുത്തു. എന്നാലും പിണറായി ചെത്തുകാരൻ്റെ മകൻ എന്ന ജാതി ടാഗിലാണ് അവർ രാഷ്ട്രീയ മർമം കണ്ടെത്തുന്നത്. മരിച്ചാലും തീരില്ല, ജാതിബോധം എന്നവർ ആവർത്തിച്ചുറപ്പിക്കുയാണ്. ഹിന്ദുത്വ വാദികളുടെ മുദ്രാവാക്യം ഒരു ന്യൂനപക്ഷ 'മത പാർട്ടി' ഏറ്റെടുക്കുകയാണ്. മതേതര വിവാഹം വ്യഭിചാരമാണന്ന താലിബാനിസം അവർത്തിക്കുകയാണവർ.പാർട്ടി വിട്ടാൽ ദീനകന്നു എന്ന വർഗ്ഗീയ നിർവ്വചനം നൽകുകയാണവർ. ഇതിനപ്പുറം പറയാനൊന്നുമില്ലാതെ കടപ്പുറത്തലയുകയാണവർ. വർത്തമാനകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രതിരോധമാകേണ്ടവർ ഭൂരിപക്ഷ വർഗ്ഗീയതയുടെ ഒറ്റുകാരാകരുത്''.












Click it and Unblock the Notifications