ഉമ്മൻ ചാണ്ടിയെ കുടുക്കി ചെന്നിത്തല; ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തതിന്റെ ഫലം അന്ന് തിരഞ്ഞെടുപ്പിൽ കിട്ടിയെന്ന്
പാലക്കാട്: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരള യാത്ര പുരോഗമിക്കുകയാണ്. യാത്ര പാലക്കാട് എത്തിയപ്പോള്‍ ചെന്നിത്തല നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആണ് പഴയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന തരത്തിലുള്ള പരാമര്‍ശം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
രമേശ് ചെന്നിത്തല കൂടി അംഗമായ മന്ത്രിസഭയായിരുന്നു 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ ചാണ്ടി മന്ത്രിസഭ. പിന്‍വാതില്‍ നിയമനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയില്‍ ആണ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം. വിശദാംശങ്ങളും വിലയിരുത്തലുകളും...
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന 194 നിയമനങ്ങളില്‍ 170 ല്‍ അധികം നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളായിരുന്നല്ലോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. അത് വിജിലന്‍സ് കണ്ടെത്തിയിരുന്നല്ലോ എന്നും മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. അതിനുള്ള ചെന്നിത്തലയുടെ മറുപടിയാണ് ഞെട്ടിച്ചത്.

'ഞങ്ങളെ ജനം തിരസ്‌കരിച്ചല്ലോ'
'അതുകൊണ്ടൊക്കെ ആണല്ലോ ഞങ്ങളുടെ ഗവണ്‍മെന്റിനെ ജനം തിരസ്‌കരിച്ചത്' എന്നാണ് രമേശ് ചെന്നിത്തല മറുപടി നല്‍കിയത്. 'അതിന് ശേഷം ഞങ്ങളുടെ ഗവണ്‍മെന്റ് മാറിയല്ലോ' എന്നും അദ്ദേഹം പറയുന്നുണ്ട് വാര്‍ത്താ സമ്മേളനത്തില്‍.
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക...

ഇടതിനെതിരെ തുടങ്ങി... ഒടുവില്‍
ഇടത് സര്‍ക്കാരിനെതിരെ നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനിടെ ആയിരുന്നു ഇത്തരമൊരു പരാമര്‍ശം. ഏറ്റവും അധികം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയ ഖ്യാതി പിണറായി വിജയന്‍ സര്‍ക്കാരിന് ആണെന്ന് അദ്ദേഹം ആക്ഷേപിക്കുന്നുണ്ട്.

തങ്ങള്‍ വന്നാല്‍ അവസാനിപ്പിക്കും
യുഡിഎഫ് അധികാരത്തില്‍ എത്തുകയാണെങ്കില്‍, ഇത്തരത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നുണ്ട്. ഇതിനായി ഒരു സമഗ്ര നിയമ നിര്‍മാണം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നുണ്ട്. അതിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ലക്ഷം പിന്‍വാതില്‍ നിയമനങ്ങളെന്ന്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് ലക്ഷം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ട് എന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നുണ്ട്. ഇഷ്ടക്കാരേയും പാര്‍ട്ടി ബന്ധുക്കളേയും ജോലികളില്‍ തിരുകിക്കയറ്റുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ താത്കാലിക നിയമനങ്ങള്‍ നടത്തൂ എന്നും അദ്ദേഹം പറയുന്നുണ്ട്.

കുറ്റസമ്മതം
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ക്രമക്കേടുകള്‍ അന്നത്തെ ആഭ്യന്തര മന്ത്രി തന്നെ സമ്മതിച്ചത് കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ തിരിച്ചടിയാകുമെന്നും വിലയിരുത്തലുകളുണ്ട്. കോണ്‍ഗ്രസിനുള്ള അധികാര തര്‍ക്കമാണോ ഇത്തരം ഒരു പ്രതികരണത്തിലേക്ക് രമേശ് ചെന്നിത്തലയെ നയിച്ചത് എന്ന ചോദ്യവും ഉയരുന്നു.

ആരാണ് നേതാവ്
ആരാണ് ഇത്തവണ യുഡിഎഫിനെ തിരഞ്ഞെടുപ്പില്‍ നയിക്കുക എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നായി ഇപ്പോഴും അവശേഷിക്കുകയാണ്. അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയെ മാറ്റി നിര്‍ത്തിയാണ്, തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷ സ്ഥാനം ഹൈക്കമാന്റ് ഉമ്മന്‍ ചാണ്ടിയ്ക്ക് നല്‍കിയത്. എന്നാല്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് ജാഥ നയിക്കുന്നത് രമേശ് ചെന്നിത്തലയും.

പ്രതിരോധത്തിലാക്കും
യുഡിഎഫിനെ തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ എത്തുന്ന ഉമ്മന്‍ ചാണ്ടിയെ പ്രതിരോധത്തിലാക്കുന്നതാണ്, രമേശ് ചെന്നിത്തലയുടെ പ്രതികരണം. അന്ന് അനധികൃത, പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കൂട്ടുനിന്ന ആളാണ് ഉമ്മന്‍ ചാണ്ടി എന്ന ധ്വനിയാണ് ചെന്നിത്തലയുടെ വാക്കുകളില്‍ ഉള്ളത് എന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിന് പുറമേയാണ് സോളാർ പീഡന കേസിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സിബിഐ അന്വേഷണം.

ചെന്നിത്തലയ്ക്കും ബാധകം
രമേശ് ചെന്നിത്തല കൂടി അംഗമായിരുന്ന മന്ത്രിസഭയ്ക്കെതിരെയാണ് അദ്ദേഹം നടത്തിയിട്ടുള്ള പരാമർശം എന്നും ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്തം ഉമ്മൻ ചാണ്ടിയുടെ ചുമലിൽ മാത്രം കെട്ടിവയ്ക്കാൻ ആവില്ലെന്നാണ് വാദം. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രമേശ് ചെന്നിത്തല ഇത്തരമൊരു പരാമർശം നടത്തരുതായിരുന്നു എന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.












Click it and Unblock the Notifications