രമേശ് ചെന്നിത്തല ബിജെപിയിലേക്ക് പോകുമോ? ഇല്ലയോ? ഉത്തരം ഇങ്ങനെ... വിമർശിക്കുന്നവരെല്ലാം സംഘികളോ?
തിരുവനന്തപുരം: കോൺഗ്രസിലെ പല ഉന്നത നേതാക്കളും ബിജെപിയിലേക്ക് പോകുമെന്ന രീതിയിൽ പ്രചരണം നടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ കുറേയായി. അവസാനമായി കണ്ണൂരിലെ കോൺഗ്രസിന്റെ കരുത്തനായ നേതാവ് കെ സുധാകരന്റെ പേരായിരുന്നു ഇത്തരത്തിൽ കേട്ടിരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഇത്തരത്തിൽ ഉയർന്നിരുന്നു. എന്നാൽ അതിനുള്ള ഉത്തരവുമായി അദ്ദേഹം തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്.
ജീവനുള്ള കാലത്തോളം താന്‍ ബിജെപിയിലേക്ക് പോകില്ലെന്നും ഇത്തരം ആക്ഷേപങ്ങള്‍ നേരത്തേ മുതല്‍ കേള്‍ക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഞാന്‍ എന്റെ ജീവിതകാലത്ത് ബി.ജെ.പിയിലേക്ക് പോകില്ല. മരിച്ചു കഴിഞ്ഞാല്‍ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. ആരോപണങ്ങളിലൊന്നും വലിയ കാര്യമില്ലെന്നും അദ്ദേഹം വ്യക്തിമാക്കി. മനോരമ ഓൺലൈനിനു കൊടുത്ത ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ.

1987 മുതൽ കേൾക്കാൻ തുടങ്ങിയത്...
1987ൽ കോട്ടയത്ത് പാർലമെന്റിൽ മത്സരിക്കുന്ന കാലം തൊട്ടേ ബിജെപിയിലേക്ക് പോകുമെന്ന ആരോപണം കേൾക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല തുറന്ന് പറഞ്ഞു. സിപിഎം എല്ലായ്പ്പോഴും കോൺഗ്രസിനെ ഇല്ലാതാക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ഇപ്പോൾ കോൺഗ്രസിൽ നിന്ന് ബിജെപിയെ ആളെ റിക്രൂട്ട് ചെയ്യുന്ന പരിപാടിയുമായാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിക്ക് വളം വെച്ചു കൊടുക്കുന്നു
സിപിഎമ്മിനെ വിമര്‍ശിക്കുന്നവരെ അവര്‍ ‘സംഘി'യാക്കുകയാണെന്നും അങ്ങനെ ചെയ്ത് അവര്‍ ബിജെപിയെ വളര്‍ത്തുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ന്ദുക്കളെല്ലാം ബിജെപിയാണോ? ചന്ദനക്കുറി ഇട്ടവരെല്ലാം ബിജെപിയാണോ? ക്ഷേത്രത്തില്‍ പോകുന്നവരെല്ലാം ബിജെപിയാണോ? അങ്ങനെ പറഞ്ഞുണ്ടാക്കി ബിജെപിക്ക് വളം വെച്ചുകൊടുക്കുകയാണ് ഇപ്പോൾ സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കണ്ണ് ന്യൂനപക്ഷത്തിൽ
ഹിന്ദുക്കളെല്ലാം ബിജെപിയാണെങ്കിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടേണ്ടത് ബിജെപിക്കല്ലെയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ന്യൂനപക്ഷ വോട്ടില്‍ കണ്ണു നട്ടാണ് സിപിഎം ഇതൊക്കെ ചെയ്യുന്നത്. പക്ഷേ ന്യൂനപക്ഷവും ഭൂരിപക്ഷവും അവര്‍ക്ക് വോട്ടു ചെയ്യാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിമ് ഷാ വരേണ്ടതില്ല...
കേരളത്തിലെ സര്‍ക്കാരിനെ മാറ്റാന്‍ അമിത് ഷാ വരേണ്ട ആവശ്യമില്ല. ജനങ്ങള്‍ ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഈ സര്‍ക്കാരിനെ മാറ്റുമെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. ബിജെപി അവരുടെ ശക്തി കൂടുതല്‍ ദുര്‍ബലമാക്കുന്ന നിലപാടുമായാണ് മുന്നോട്ടു പോകുന്നത്. അമിത് ഷായെ പോലെ ഒരാള്‍ കേരളത്തില്‍ വന്ന് ആവശ്യമില്ലാത്ത പ്രസംഗങ്ങള്‍ നടത്തുക വഴി അവര്‍ സ്വയം ദുര്‍ബലമാകുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ആചാരങ്ങൾ തുടരണം
ശബരിമലയിലെ ആചാരങ്ങള്‍ തുടരണം എന്നു തന്നെയാണ് യുഡിഎഫിന്റെ നിലപാട്. ജനത്തിന് അതറിയാം. ഇതിനു വേണ്ടി ഞങ്ങള്‍ അക്രമസമരങ്ങള്‍ക്ക് പോയിട്ടില്ല. ഇതിന്റെ പേരില്‍ ശബരിമലയെ ഒരു കലാപഭൂമിയാക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിധിയെ സ്വാഗതം ചെയ്യുന്നു എങ്കിലും ഭക്തജനങ്ങളുടെ വികാരത്തെ കൂടി കണക്കിലെടുത്ത് ഒരു തീരുമാനമെടുക്കാന്‍ കേരളത്തിലെ പാര്‍ട്ടിക്ക് അവകാശമുണ്ട് എന്നാണ് എഐസിസി പറഞ്ഞെതെന്നും അദ്ദേഹം പറഞ്ഞു. ശരിക്കും രാഹുല്‍ ഗാന്ധിയുടെ ഒരു മഹത്വമാണ് ഞാന്‍ ഇതില്‍ കാണുന്നത്. സ്വന്തമായി ഒരു അഭിപ്രായം ഉണ്ടെങ്കിലും അത് പാര്‍ട്ടിയുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.












Click it and Unblock the Notifications