'അനിവാര്യനായത് കൊണ്ടാണ് 4 തവണ എംപിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും'; തരൂരിനോട് ചെന്നിത്തല
തിരുവനന്തപുരം: ശശി തരൂരിന് മറുപടിയുമായി മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. തരൂർ അനിവാര്യനായതിനാലാണ് അദ്ദേഹത്തെ നാല് വട്ടം എംപിയായും കേന്ദ്രമന്ത്രിയായും ഒക്കെ സ്ഥാനം നൽകിയതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇപ്പോൾ പുറത്തുവന്ന അഭിമുഖം രാഹുൽ ഗാന്ധിയെ കാണുന്നതിന് മുൻപുള്ളതാണെന്ന് ചെന്നിത്തല പറഞ്ഞു. അതിനാൽ കൂടുതൽ പ്രതികരിക്കാൻ താൽപര്യമില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്.
കെപിസിസി പ്രസിഡന്റായ സമയത്ത് താനാണ് ശശി തരൂരിനോടു പാർട്ടിയിൽ ചേരണമെന്ന് അഭ്യർഥിച്ചത്. യുഎന്നിൽനിന്ന് വിട്ടുവന്ന സന്ദർഭത്തിൽ അദ്ദേഹത്തോട് പാർട്ടിയിൽ ചേരണമെന്ന് പറഞ്ഞത് ശരിയാണെന്ന് ചെന്നിത്തല സമ്മതിച്ചു. പാലക്കാട് നിൽക്കണമെന്നാണ് താനന്ന് നിർദേശിച്ചത്. ശശി തരൂർ പറഞ്ഞ ഇക്കാര്യം നൂറുശതമാനം ശരിയാണ്; ചെന്നിത്തല പറഞ്ഞു.

അദ്ദേഹത്തെപ്പോലൊരാൾ പാർട്ടിയിലേക്ക് വരുന്നത് നല്ലതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് തരൂരിനെ ക്ഷണിച്ചത്. സോണിയാ ഗാന്ധിയും ഉണ്ടായിരുന്ന വേദിയിൽ അദ്ദേഹത്തെ ഇരുത്തി. അങ്ങനെയാണ് ശശി തരൂർ കോൺഗ്രസിലേക്ക് വന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഈ പാർട്ടിയിൽ തന്നെ നിൽക്കേണ്ടതിലെ അനിവാര്യത കൊണ്ടാണല്ലോ അദ്ദേഹത്തെ എംപിയും കേന്ദ്രമന്ത്രിയും ആക്കിയതെന്നും ചെന്നിത്തല ഓർമ്മപ്പെടുത്തി.
അതേസമയം, പാർട്ടിക്ക് എപ്പോഴും താൻ ലഭ്യമാണെന്നും എന്നാൽ തന്നെ ഉപയോഗിക്കാൻ താൽപര്യമില്ലെങ്കിൽ മറ്റ് വഴികൾ തേടുമെന്നുമായിരുന്നു ശശി തരൂർ അഭിമുഖത്തിൽ പറഞ്ഞത്. കോൺഗ്രസ് തരൂരിന്റെ എൽഡിഎഫ് സർക്കാർ, മോദി സ്‌തുതി വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയതിന് പിന്നാലെയാണ് ഈ അഭിമുഖവും.
അതിന് പിന്നാലെ കൂടുതൽ നേതാക്കൾ തരൂരിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. കേരളത്തിൽ ഒരുസമയത്തും പാർട്ടിക്കു നേതൃ ദാരിദ്ര്യമുണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചു. തരൂരിനെ പാർട്ടിക്ക് ആവശ്യമുണ്ടെന്നും അദ്ദേഹത്തിന് പ്രശ്‌നമുണ്ടെങ്കിൽ പരിഹരിച്ച് ഒപ്പം നിർത്തണമെന്നുമാണ് മുരളീധരൻ ആവശ്യപ്പെട്ടത്.
ശശി തരൂർ ചെയ്‌തത് ശരിയായില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്റെ പ്രതികരണം ശരിയായില്ല. എന്നും അദ്ദേഹത്തെ പിന്തുണച്ചുള്ള ആളാണ് താൻ. തരൂർ പാർട്ടി വിടില്ല. സിപിഎമ്മിൽ പോകുമെന്ന് കരുതുന്നില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
സിപിഎം നേതാക്കൾ ആവട്ടെ തരൂരിന് പിന്തുണയുമായി രംഗത്ത് വന്നു. എൽഡിഎഫും സിപിഐഎമ്മും പറയുന്ന കാര്യമാണ് തരൂർ പറഞ്ഞതെന്ന് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കി. കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് തരൂരെന്നും അദ്ദേഹത്തെ അണ്ടർ എസ്‌റ്റിമേറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇപി ജയരാജൻ അടക്കമുള്ളവരും തരൂരിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications