ബ്രഹ്മപുരം കോവിഡിനേക്കാള്‍ ഭീകരം: ചരിത്രത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും: രണ്‍ജി പണിക്കർ
കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാവും പകലുമില്ലാതെ ബ്രഹ്മപുരത്തെ തീയണയ്ക്കാൻ നിരവധി ആളുകൾ കഷ്ടപ്പെടുന്ന കാഴ്ച ഭീകരമാണ്.

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തതില്‍ രൂക്ഷ വിമർശനവുമായി സിനിമാ പ്രവർത്തകന്‍ രണ്‍ജി പണിക്കർ. മാലിന്യ കൂമ്പാരത്തിലെ ഈ തീപിടുത്തം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വിഷയത്തിൽ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രത എക്സിക്യൂട്ടീവില്‍ നിന്നുണ്ടായോ എന്നു പരിശോധിക്കണം. കേവലം ഒന്നോ രണ്ടോ വ്യക്തികള്‍ക്കെതിരെയല്ല ലക്ഷക്കണക്കിനു ജനങ്ങളുടെ നേർക്കുണ്ടായ കുറ്റമാണ് ഇതെന്നും മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു..
എത്ര ദുരന്തങ്ങള്‍ കണ്ടാലും നമ്മള്‍ ഒന്നും പഠിക്കുന്നില്ല. ഈ വിഷയത്തില്‍ ഏതെങ്കിലും പാർട്ടിയേയോ ഭരണ സംവിധാനത്തെയോ അല്ല പറയുന്നത്. പൊതുവിലുള്ള സമൂഹത്തിന്റെ പ്രശ്നമാണ്. മുഖ്യമന്ത്രി ഉള്‍പ്പടേയുള്ളവർ മാലിന്യസംസ്കരണത്തെക്കുറിച്ച് പല രാജ്യങ്ങളിൽ പോയി പഠിച്ചു. എന്നാൽ നമ്മുടെ സംവിധാനങ്ങൾ ഇതു പഠിക്കാതിരിക്കുന്നതിനെ കുറിച്ചും കേരളത്തിൽ പ്രായോഗികമാക്കാൻ സാധിക്കാതിരിക്കുന്നതിനെക്കുറിച്ചും പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും രണ്‍ജി പണിക്കർ വ്യക്തമാക്കുന്നു.
കോവിഡിനേക്കാള്‍ ഭീകരമായ ദുരന്തമാണ് ഈ തീപിടുത്തമെന്ന് കരുതുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാവും പകലുമില്ലാതെ ബ്രഹ്മപുരത്തെ തീയണയ്ക്കാൻ നിരവധി ആളുകൾ കഷ്ടപ്പെടുന്ന കാഴ്ച ഭീകരമാണ്. ഇത്തരം ഒരു ദുരന്തം സംഭവിച്ചാല്‍ അതിനെ എങ്ങനെ നേരിടണമെന്ന് നമ്മുടെ സംവിധാനങ്ങള്‍ക്ക് അറിയില്ല. ഇത്രയും ദിവസമായിട്ട് തീ അണയ്ക്കാനുള്ള സംവിധാനം ഇല്ലെങ്കില്‍ പിന്നെ എന്ത് ധൈര്യത്തിലാണ് ഇതുപോലെ വലിയൊരു മാലിന്യ പർവ്വതം നഗര ഹൃദയത്തില്‍ ഉയർന്ന് വന്നതെന്നും അദ്ദേഹം ചോദിച്ചു.
ബ്രഹ്മപുരത്ത് നിന്നും കിലോമീറ്ററുകള്‍ മാറി താമസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ കുറച്ച് ദിവസങ്ങളായി എനിക്ക് പോലും പുറത്തിറങ്ങി വായു ശ്വസിക്കാന്‍ സാധിക്കാത്ത രീതിയില്‍ കാര്യം ഗുരുതരമാണ്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ, ഏറ്റവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ദുരന്തമാണ് ഇതെന്നും രണ്‍ജി പണിക്കർ പറയുന്നു.

അതേസമയം, ബ്രഹ്മപുരത്ത് നടന്നത് വൻ അഴിമതിയുടെ ബാക്കി പത്രമാണ് വിശേഷിപ്പിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. പത്ത് പതിനൊന്നു ദിവസമായിട്ടും ഈ ദുരിതത്തിന്റെ ഉത്തരവാദികൾ ആരെന്ന് സർക്കാരിനറിയില്ല. ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ്. ഇത്ര ഗുരുതര സ്ഥിതിവിശേഷത്തിലും മുഖ്യമന്ത്രി മിണ്ടുന്നില്ല. നമ്മുടെ മുഖ്യമന്ത്രി നാട്ടിൽ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.
പാർട്ടി നേതാക്കൾക്കും ബന്ധുക്കൾക്കും ഈ കരാറിൽ പങ്കുണ്ടെന്നാണ് ജനസംസാരം. സർക്കാരോ, ജില്ലാ ഭരണകൂടമോ, കോർപ്പറേഷനോ കൃത്യമായ ഇടപെടൽ നടത്തുന്നില്ല. വ്യക്തമായ അഴിമതിയുള്ളത് കൊണ്ടാണ് ഇതു വരെ അന്വേഷണം നടക്കാത്തത്. കനത്ത ചൂടിൽ വെന്തുരുകുന്ന പ്രദേശത്ത് അന്തരീഷമാകെ പുകമയമാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനാസ്ഥ ഇക്കാര്യത്തിൽ കുറ്റകരമാണ്. ശ്വാസംമുട്ടലും ചുമയുമായി ഒട്ടനവധി പേർ ബ്രഹ്മപുരം സബ്ബ് സെന്ററിലും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നു. ജനങ്ങൾ ഭീതിജനകമായ അന്തരീക്ഷത്തിലും ആശങ്കയിലുമായ സന്ദർഭത്തിലാണ്.
മാലിന്യമുക്ത അന്തരീക്ഷമെന്ന പൗരാവകാശം എറണാകുളത്ത് ഹനിക്കപ്പെട്ടെന്നും കൃത്യസമയത്ത് നടപടി സ്വീകരിക്കുന്നതിൽ ഭരണകൂടത്തിനു വീഴ്ച സംഭവിച്ചെന്നും ഹൈക്കോടതിക്ക് പറയേണ്ടി വന്നത് ഈ വിഷയം കൈകാര്യം ചെയ്തതിലുള്ള സർക്കാരിന്റെ വീഴ്ചയാണ് ചൂണ്ടികാണിച്ചത്. ഇനിയും സർക്കാർ മടിച്ചുനിൽക്കാതെ അടിയന്തിര നടപടികൾ സ്വീകരിക്കണം. സംഭവത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കാൻ സമഗ്രമായ അന്വേഷണമുണ്ടാകണം. ജനങ്ങളുടെ ജീവനു സംരക്ഷണം നൽകേണ്ട സർക്കാർ കടമകൾ നിറവേറ്റാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications