റേഷന്‍ കടയില്‍ തിരിമറി, അരിയില്ലെന്ന് മറുപടി; കാര്‍ഡില്‍ മൊത്തം പിശകുകള്‍! സമയം നീട്ടി, എല്ലാം പാളി
വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ തോത് റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിക്കണമന്നാണ് ചട്ടമെങ്കിലും 90 ശതമാനം കടക്കാരും പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.
കോഴിക്കോട്: സംസ്ഥാനത്ത് അരിക്ഷാമം രൂക്ഷമായിരിക്കെ റേഷന്‍ കടകളിലെത്തുന്ന അരി മറിച്ചുവില്‍ക്കുന്നുവെന്ന് ആക്ഷേപം. വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ തോത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിക്കണമന്നാണ് ചട്ടമെങ്കിലും 90 ശതമാനം കടക്കാരും ഇക്കാര്യം പാലിക്കുന്നില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.
റേഷന്‍ കടകളില്‍ പരിശോധന നടത്തേണ്ട ഡിഎസ്ഒമാര്‍ കൈക്കൂലി വാങ്ങി അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന വിവരവും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അഴിമതികളാണ് ജനങ്ങള്‍ക്ക് കിട്ടേണ്ട അരി കരിഞ്ചന്തയിലെത്താന്‍ കാരണം. അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നടപടിയില്‍ വന്ന പാളിച്ച റേഷന്‍ കടക്കാര്‍ മുതലെടുക്കുകയാണ്. അരിയില്ലെന്ന മറുപടിയാണ് മിക്ക കടകയുടമളും പറയുന്നത്. എന്നാല്‍ ഭാഗികമായെങ്കിലും കടകളിലെത്തുന്ന അരി ഇവര്‍ മറിച്ചുവില്‍ക്കുകയാണെന്ന ആരോപണവും ശക്തമാണ്. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞിട്ടുമുണ്ട്.
ഏപ്രില്‍ മുതല്‍ ഭക്ഷ്യസുരക്ഷ പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനനത്തിന് താക്കീത് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന, മുന്‍ഗണനേതര പട്ടിക തയ്യാറാക്കിയത്. എന്നാല്‍ ധൃതിയില്‍ തയ്യാറാക്കിയ പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് ആക്ഷേപമുയര്‍ന്നു.
തുടര്‍ന്നാണ് അനര്‍ഹരെ ഒഴിവാക്കി കുറ്റമറ്റ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയത്. ഈ ഘട്ടത്തിലും ഉടക്കിട്ട റേഷന്‍ കടയുടമകള്‍ ഭക്ഷ്യസുരക്ഷാ പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കുമ്പോള്‍ തങ്ങളുടെ കമ്മീഷന്‍ വ്യവസ്ഥ മാറ്റി വേതന വ്യവസ്ഥ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. മാര്‍ച്ച് അവസാനത്തോടെ ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ കടയടപ്പ് സമരം തുടങ്ങാനാണ് കടയുടമകളുടെ തീരുമാനം.
പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കാന്‍ മുന്‍ഗനണ, മുന്‍ഗണനേതര പട്ടിക സര്‍ക്കാര്‍ പഞ്ചായത്ത് ഓഫിസുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 28നകം പട്ടിക പരിശോധന പൂര്‍ത്തിയാക്കി തിരിച്ചേല്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഭൂരിഭാഗം സ്ഥലത്തും പരിശോധന തുടങ്ങിയിട്ട് പോലുമില്ല. ഈ സാഹചര്യത്തില്‍ മാര്‍ച്ച മൂന്ന് വരെ സമയം അനുവദിച്ചിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ മുതല്‍ ഭക്ഷ്യസുരക്ഷാ പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ഇപ്പോള്‍ മതിതായ അരി വിതരണവും നടക്കുന്നില്ല. എത്തുന്ന അരിയില്‍ തന്നെ കടയുടമകള്‍ തിരിമറി നടത്തുന്നു. മൊത്തം താളംതെറ്റിയ അവസ്ഥയാണുള്ളത്.
ബിപിഎല്‍, എപിഎല്‍ വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിന് കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് നേരത്തെ ലഭിച്ചിരുന്നത് 16.25 മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയെന്ന് പ്രഖ്യാപിച്ചതോടെ ഇത് 14.26 മെട്രിക് ടണ്ണായി കുറഞ്ഞു. ഈ കുറവ് നികത്തണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് പല തവണ ആവശ്യപ്പെട്ടിരുന്നു.
വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ 22ന് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഒരു സര്‍വകക്ഷി സംഘത്തെ ദില്ലിയിലേക്ക് അയക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിലെ ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സൗകര്യം പരിഗണിച്ച് സര്‍വകക്ഷി സംഘം ഉടന്‍ പോവുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുള്ളത്.