ബൽറാമിന് ഓടാൻ കണ്ടം റെഡി.. പറഞ്ഞത് പോക്രിത്തരം.. പിതൃത്വത്തിലും സംശയം പറയും.. രൂക്ഷ പ്രതികരണങ്ങൾ
കോഴിക്കോട്: എകെജിയെ ബാലപീഡകനായ കമ്മി നേതാവെന്ന് വിളിച്ച് അപമാനിച്ച തൃത്താല എംഎല്‍എ വിടി ബല്‍റാമിന് എതിരെ പ്രതിഷേധം പുകയുന്നു. സോഷ്യല്‍ മീഡിയയില്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ഫേസ്ബുക്ക് പോലെ ഒരു പൊതുഇടത്തില്‍ ഒരു തെളിവുമില്ലാതെ ഉന്നയിച്ച അപവാദപരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. ബല്‍റാമിന്റെ തൃത്താലയിലെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. അതിനിടെ ബല്‍റാമിനെതിരെ കടുത്ത പ്രതികരണങ്ങളുമായി പ്രമുഖര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്സിന് ഉള്ളില്‍ നിന്നും ബല്‍റാമിനെതിരെ അസംതൃപ്തി ഉയര്‍ന്നു കഴിഞ്ഞു.
എകെജി വെറും മൂന്നക്ഷരമല്ല.. അതൊരു തീപിടിച്ച ജീവിതം.. പോരാട്ട ഭൂമികകളിലെ ഉശിരൻ ശബ്ദം! ആരാണ് എകെജി?
കേരളം പൊറുക്കില്ല
എകെജിയെ അപമാനിച്ച് കൊണ്ട് വിടി ബല്‍റാം എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അപലപിച്ചു. മോദിയെ നീച് ആദ്മിയെന്ന് വിളിച്ച മണി ശങ്കര്‍ അയ്യരെ പുറത്താക്കിയ കോണ്‍ഗ്രസ്സ്, ബല്‍റാമിനോട് എന്ത് സമീപനം സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധിയും എകെ ആന്റണിയും വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബല്‍റാമിന്റെ ഈ നീചമായ നടപടിയോട് കേരളം പൊറുക്കില്ലെന്നും കോടിയേരി പറഞ്ഞു.
എത്രകാലം പോസ്റ്റിട്ട് നടക്കാം
ചരിത്രത്തെ വളച്ചൊടിച്ച്, കോണ്‍ഗ്രസ്സിന്റെ സമകാലീന അവസ്ഥയെ കാണാതെ എത്രകാലം ബല്‍റാമിന് പോസ്റ്റിട്ട് നടക്കാനാവും എന്നാണ് എംവി ജയരാജന്റെ ചോദ്യം. നെഹ്‌റു പോലും ബഹുമാനിച്ചിരുന്ന നേതാവിനെ അപമാനിക്കുന്നതിലൂടെ ബല്‍റാം ചെയ്യുന്നത് നെഹ്‌റുവിനെ അപമാനിക്കലാണ് എന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. വൈദ്യരേ സ്വയം ചികിത്സിക്കൂ എന്നല്ലാതെ മറ്റെന്ത് പറയാനെന്നും എംവി ജയരാജന്‍ കുറിച്ചു.
പറഞ്ഞത് പോക്രിത്തരം
എകെജിയെ അധിക്ഷേപിച്ച തൃത്താല എംഎഎയെ കടുത്ത ഭാഷയിലാണ് മന്ത്രി എംഎം മണി വിമര്‍ശിച്ചിരിക്കുന്നത്. വിടി ബല്‍റാമിന്റെ പരാമര്‍ശം പോക്രിത്തരമെന്ന് മന്ത്രി എംഎം മണി പ്രതികരിച്ചു. സ്വന്തം അച്ഛനമ്മമാരെക്കുറിച്ച് പോലും ബല്‍റാം സംശയം പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ലെന്നും മന്ത്രി പറഞ്ഞു. ബല്‍റാമിന്റെ സംസ്‌ക്കാരമാണ് പുറത്ത് വന്നത്. ചരിത്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും സാമാന്യബോധ്യമില്ലാത്ത ഒരു കോണ്‍ഗ്രസ്സുകാരന്റെ ജല്‍പനങ്ങളാണ് ബല്‍റാമിന്റെത് എന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ പ്രതികരിച്ചു.
തനി കെഎസ്യു പൈങ്കിളി
മാധ്യമശ്രദ്ധ പിടിച്ച് പറ്റാന്‍ എന്ത് വിവരക്കേടും വിളിച്ച് പറയുന്ന മാനസിക നില ഒഴിവാക്കാന്‍ ബല്‍റാമിനെ പോലുള്ളവര്‍ ശ്രദ്ധിക്കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു. വിടി ബല്‍റാം തനി കെഎസ്യു പൈങ്കിളിയാണ് എന്നാണ് എംബി രാജേഷ് എംപിയുടെ പ്രതികരണം. വഷളന്‍ കമന്റുകളും സ്ത്രീവിരുദ്ധ പ്രയോഗങ്ങളും ബല്‍റാം മുന്‍പും നടത്തിയിട്ടുണ്ട് എന്നും പുരോഗമന നാട്യത്തിന് കുറവില്ലെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
ബല്‍റാമിന്റെത് കുട്ടിക്കളി
ബല്‍റാമിന്റെത് അരോചകവും അടിസ്ഥാനമില്ലാത്തതുമായ ഒരു കുട്ടിക്കളിയായിപ്പോയെന്നാണ് സെബാസ്റ്റിയന്‍ പോളിന്റെ പ്രതികരണം. വിപ്ലവ കേരളത്തിന്റെ മനസ്സില്‍ വിടി ബല്‍റാമിനെ പോലുള്ളവര്‍ക്ക് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത അത്രയും ഉയരത്തിലാണ് എകെജിയുടെ സ്ഥാനം. ബല്‍റാം ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് ഇല്ലെങ്കില്‍ ബല്‍റാം ഇല്ല
ചരിത്രത്തെ അസന്മാര്‍ഗികമായി ചുരണ്ട് മഹാത്മാക്കളെ അപമാനിക്കരുത് എന്നാണ് അശോകന്‍ ചെരുവിലിന്റെ അഭ്യര്‍ത്ഥന. ഉമ്മന്‍ചാണ്ടിക്ക് അപ്പുറത്തും ലോകമുണ്ടെന്നും ബല്‍റാമിനോട് അശോകന്‍ ചെരുവില്‍ പറയുന്നു. തലശേരി എംഎല്‍എ എഎന്‍ ഷംസീറും ബല്‍റാമിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഫെയ്‌സ്ബുക്ക് ഇല്ലെങ്കില്‍ ബല്‍റാം ഇല്ലെന്നും യാതൊരു ത്യാഗവും ചെയ്യാതെ നേതാവ് ആയവര്‍ക്ക് എകെജിയെ അറിയണമെന്നില്ലെന്നും എഎന്‍ ഷംസീര്‍ എംഎല്‍എ പരിഹസിച്ചു.
ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ്സ്
വിടി ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ്സ് നേതാക്കളായ കെ മുരളീധരനും വിഡി സതീശനും രംഗത്ത് വന്നിട്ടുണ്ട്. ബല്‍റാമിന്റെ പരാമര്‍ശം ശരിയായില്ലെന്നും അത് കോണ്‍ഗ്രസ്സ് സംസ്‌ക്കാരത്തിന് യോജിച്ചത് അല്ലെന്നും മുരളീധരന്‍ പറഞ്ഞു. രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും ഉള്ളവരെ അത്തരത്തില്‍ ചിത്രീകരിച്ചത് ശരിയല്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.
ബല്‍റാമിന്റെ അഭിപ്രായം വ്യക്തിപരം
അതേസമയം എകെജിയെക്കുറിച്ച് ബല്‍റാം ഉന്നയിച്ചത് പോലൊരു അഭിപ്രായം കോണ്‍ഗ്രസ്സിന് ഇല്ലെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അത്തരമൊരു അഭിപ്രായത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ബല്‍റാമിന്റെ അഭിപ്രായം വ്യക്തിപരമാണ്. അതിനെ പാര്‍ട്ടി അഭിപ്രായമായി കാണരുതെന്നും അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും വിഡി സതീശന്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്
കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം