വയനാട് ഉരുള്‍പൊട്ടല്‍: പോത്തുകല്ല് മേഖലയില്‍ പുഴയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തു
മലപ്പുറം: നിലമ്പൂർ പോത്തുകല്ലിലെ പുഴയില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുനിപ്പാലയില്‍ നിന്നുമാണ് മുൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വയനാട് ചൂരല്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടതാണ് കുട്ടിയെന്നാണ് നിഗമനം. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന പുഴയാണ് ഇത്.
വാണിയമ്പുഴയിലും ഒരു മൃതദേഹം ഒഴുകി വന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. പുഴയിൽ ഗ്യാസ് സിലിണ്ടർ ഉള്‍പ്പെടേയുള്ള വീട്ടുപകരണങ്ങളും ഒഴുകിയെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ഇതുവരെ എട്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുപേർ കുട്ടികളാണ്.

മേപ്പാടി മുണ്ടക്കൈയില്‍ ഇരട്ട ഉരുള്‍പൊട്ടലാണുണ്ടായത്. പുലർച്ചെ രണ്ട് മണിയോടെയും നാലരയോടെ ഉരുള്‍പൊട്ടലുണ്ടായെന്നാണ് നാട്ടുകാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് അപകടം. വഴി തടസ്സപ്പെട്ടതിനാല്‍ രക്ഷാപ്രവർത്തകർക്ക് സംഭവ സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ലെന്നത് സാഹചര്യം ദുഷ്കരമാക്കുന്നു.
ചൂരൽമലയിലെ ദുരന്ത ബാധിത പ്രദേശത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ജില്ല കളക്ടർ അറിയിച്ചു. എൻ ഡി ആർ എഫ്, ഫയർ ഫോഴ്സ്, പൊലീസ്, വനം വകുപ്പ്, റെവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ ആത്മാർത്ഥമായി സഹകരിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
അതേസമയം, ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിലും, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ജില്ലയിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും അതത് ഓഫീസുകളിൽ/ സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കേണ്ടതും ദുരന്തനിവാരണ ഏകോപന പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതുമാണെന്നും കളക്ടർ അറിയിച്ചു. ജില്ലാകലക്ടറുടെ മുൻകൂർ അനുമതിയില്ലാതെ ജീവനക്കാർ ജില്ലവിട്ട് പോകാൻ പാടുള്ളതല്ല. ഇക്കാര്യം സ്ഥാപന മേധാവികൾ ഉറപ്പ് വരുത്തേണ്ടതാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.
അതോടൊപ്പം തന്നെ രക്ഷാപ്രവർത്തനത്തിനായി എയർലിഫ്റ്റിങ് ഉള്‍പ്പെടേയുള്ള സാധ്യതകള്‍ തേടിയിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. 'എന്‍ ഡി ആർഎഫിന്റെ രണ്ടാമത്തെ യൂണിറ്റും അങ്ങോട്ട് തിരിച്ചിട്ടുണ്ട്. ഏതാനും സമയത്തിനുള്ളില്‍ അവർ അവിടെ എത്തിച്ചേരും. വെള്ളാർമലയിലേക്കുള്ള പാലം തകർന്നുവെന്നും, അത് അല്ല മണ്ണ് മൂടി കിടക്കുകയാണെന്നുമുള്ള വാർത്തയുണ്ട്. രണ്ടും പൂർണ്ണമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള എല്ലാ ഫയര്‍ഫോഴ്‌സും വയനാട്ടിലേക്ക് എത്തും. കാലാവസ്ഥ അനുകൂലമായാല്‍ എയര്‍ ലിഫ്റ്റിങ് നടത്തും. കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ വയനാട്ടിലെത്തും.' മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications