ളോഹ പോലും അച്ഛനോട് പൊറുക്കില്ല: അസംബന്ധം മാത്രമല്ല അശ്ലീലം കൂടിയാണ് പറഞ്ഞത്: എപി അബ്ദുള്‍ വഹാബ്
കോഴിക്കോട്: മന്ത്രി അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമർശം നടത്തിയ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമർശനവുമായി ഐ എന്‍ എല്‍ നേതാവ് പ്രൊഫ. എപി അബ്ദുള്‍ വഹാബ്. ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനോട് ധരിച്ച ളോഹ പോലും പൊറുക്കുകയില്ലെന്നാണ് എപി അബ്ദുള്‍ വഹാബ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്, ളോഹ പോലും അങ്ങയോട് പൊറുക്കില്ല!
മന്ത്രി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ടെന്ന അങ്ങയുടെ പരാമർശം അസംബന്ധം മാത്രമല്ല അശ്ലീലം കൂടിയാണ്. അടുത്ത കാലത്തൊന്നും ഒരാളും പറയാത്ത, ഒരാൾക്കും കേൾക്കേണ്ടി വരാത്ത മ്ലേച്ഛമായ പ്രയോഗമാണ് അങ്ങയുടെ തിരുനാവിൽ നിന്ന് വന്നത്. സാമാന്യ നിഘണ്ടു മര്യാദയനുസരിച്ച് പോലും തനി വർഗ്ഗീയ പരാമർശമാണ് അങ്ങ് നടത്തിയത്. അങ്ങയുടെ സ്ഥാന വസ്ത്രത്തിന് നിരക്കാത്തതും സഹിക്കാനാവാത്തതുമായ പരാമർശം.
അബ്ദുറഹിമാൻ എന്നതിൻ്റെ വാക്കർത്ഥം ദൈവദാസൻ എന്നാണ്. വെറും ദൈവമല്ല, പരമകാരുണികനായ ദൈവം. ഇതിന്നകത്ത് എവിടെയാണച്ഛോ തീവ്രവാദം? അഥവാ, രാഷ്ട്രീയമാണ് അച്ഛന്‍ ഉദ്ദേശിച്ചതെങ്കിൽ, അവിടെയും അച്ഛന് തെറ്റി. നല്ല മതേതര പാരമ്പര്യത്തിൽ നിന്നാണ് മന്ത്രി അബ്ദുറഹിമാൻ്റെ വരവ്. അച്ഛന്‍ മതത്തിലാണ് അഭിരമിക്കുന്നതെങ്കിൽ, മതേതരത്വത്തിലാണ് അബ്ദുറഹിമാനള്ളത്. അച്ഛൻ സൗകര്യമുള്ള വഴിയിലൂടെ മന്ത്രിയുടെ നാട്ടുകാരോട് ചോദിക്കുക, അപ്പോൾ അച്ചനറിയാനാവും, അബ്ദുറഹിമാനാരാണെന്ന്.
'ബ്ലെസ്‌ലി പറയുന്നത് കാര്യം; പക്ഷെ ദില്‍ഷ പ്രസന്നന്‍ ചേച്ചി വിളി പ്രകോപനം, പിന്തുണയ്ക്കാനാവില്ല'
പേരുകൾ നോക്കി മനുഷ്യനെ തരം തിരിച്ച് വേട്ടയാടിയിരുന്ന ഹിറ്റ്ലറെക്കുറിച്ച് അച്ഛൻ കേട്ടിട്ടുണ്ടോ ആവോ? ആദികാല റോമാ സാമ്രാജ്യത്തിലെ ഭരണാധികാരികളെപ്പോലെ പേരു നോക്കി മനുഷ്യരെ തരംതിരിച്ചിരുന്നവരുടെ നെറികേടുകൾക്ക് ഇരകളാകേണ്ടി വന്ന അസംഖ്യം നിരപരാധികളുടെ കണ്ണിയിലാണ് താനുമെന്ന കാര്യം ഫാദർ ഡിക്രൂസ് അറിഞ്ഞിട്ടുണ്ടോ ആവോ? ഒരു പാട് മനസ്സുകളെ കുത്തിനോവിച്ചെന്നല്ലാതെ ഇത്തരത്തിലൊരു മലിനോക്തി കൊണ്ട് അച്ചനെന്ത് നേടി- എപി അബ്ദുള്‍ വഹാബിന്റെ കുറിപ്പ് അവസാനിക്കുന്നു.
അതേസമയം, മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. വിഴിഞ്ഞം പൊലീസാണ് കേസെടുത്തിരിക്കുന്നത്. മതവിദ്വേഷം വളത്താനുളള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകള്‍ പുരോഹിതനെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം, വിവാദ പരാമർശത്തില്‍ വൈദികനും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.