കേന്ദ്രമന്ത്രിയാവാന്‍ സഹായിച്ചത് ആരാണെന്ന് ഓർക്കണം: മമതയ്ക്കെതിരെ അധീർ രഞ്ജന്‍ ചൗധരി
പനാജി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമർശിച്ച കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി. ഗോവയിൽ തൃണമൂൽ കോൺഗ്രസ് മേധാവി പുതിയ പ്രതിപക്ഷ മുന്നണിയെ ഉയർത്തിക്കാട്ടി ഭാരതീയ ജനതാ പാർട്ടിയെ സഹായിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗോവയിൽ ബി ജെ പിക്ക് വഴിയൊരുക്കുന്നത് മമത ബാനർജിയാണ്. അവർ ബി ജെ പിയെ പരോക്ഷമായി പിന്തുണയ്ക്കുന്നു. ഈ ഫെഡറൽ മുന്നണിയുടെ രൂപീകരണം ബി ജെ പിക്ക് ഗുണം ചെയ്യും. ഗോവയിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തില്ലെന്ന് അവർ കരുതുന്നു, എന്നാൽ കേന്ദ്രമന്ത്രിയാകാൻ കോൺഗ്രസ് സഹായിച്ച കാര്യം അവർ മറന്നു,"- അധീർ രഞ്ജന്‍ ചൗധരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദലായി സ്വയം ഉയർത്തിക്കാട്ടാനുള്ള മമതയുടെ ശക്തമായ പ്രചരണത്തിനിടെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ബി ജെ പിക്കെതിരെ ഒരു പ്രതിപക്ഷ ഐക്യത്തിന് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് അധീർ രഞ്ജന്‍ ചൗധരി മമതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത്. "മമത ബാനർജിയുടെ സമീപനം വ്യത്യസ്തമാണ്, ഞങ്ങൾക്ക് മറ്റൊരു സമീപനമുണ്ട്. രണ്ട് സമീപനങ്ങളും കൂടിച്ചേരാൻ കഴിഞ്ഞാൽ അത് രാജ്യത്തിന് നല്ലതായിരിക്കും," - എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞത്.

അതേസമയം, 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ ഗോവയിലെ സ്ത്രീകൾക്ക് ജോലിയിൽ 30 ശതമാനം സംവരണം നൽകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വാഗ്ദാനം നല്‍കിയിരുന്നു സംസ്ഥാനത്ത് പ്രവേശിക്കുന്ന "പുതിയ പാർട്ടികളെ" കുറിച്ച് ആളുകൾ ജാഗ്രത പാലിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഗോവയില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഭരണകക്ഷിയായ ബി ജെ പി യുമായി ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് (ടി എം സി) നേതാവും എംപിയുമായ മഹുവ മൊയ്ത്ര നേരത്തെ രംഗത്ത് എത്തിയിരുന്നു. "ഗോവയിലെ എല്ലാ പാർട്ടികളും ഒത്തുകളിക്കുകയാണ്... നിങ്ങൾക്ക് ബി ജെ പിയെ പരാജയപ്പെടുത്തണമെങ്കിൽ മാറി ചിന്തിക്കണം. ബി ജെ പി യെ പരാജയപ്പെടുത്താന്‍ ഈ വർഷങ്ങളില്‍ കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല," അവർ അവകാശപ്പെട്ടു












Click it and Unblock the Notifications