അമ്മ എക്സിക്യൂട്ടീവിൽ നിന്നും രമ്യയെ ആദ്യം പുറത്താക്കി.. തിരിച്ചടിച്ച് രാജിയുമായി രമ്യ നമ്പീശൻ!
കൊച്ചി: പണക്കൊഴുപ്പിന്റെയും താരാധിപത്യത്തിന്റെയും മുഖത്ത് കിട്ടിയ അടി. അമ്മയിൽ നിന്നും നിലപാടും നട്ടെല്ലുമുള്ള നാല് പെണ്ണുങ്ങൾ രാജി പ്രഖ്യാപിച്ചിരിക്കുന്നു. ആക്രമിക്കപ്പെട്ട നടിയും അവൾക്കൊപ്പം തുടക്കം മുതലേ നിലകൊള്ളുന്ന നടിമാരുമാണ് തങ്ങളുടെ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
ആക്രമിക്കപ്പെട്ട നടി കൂടി ഉൾക്കൊള്ളുന്ന അമ്മ എന്ന സംഘടനയിലേക്ക് കുറ്റാരോപിതനായ ദിലീപിനെ തിരിച്ച് എടുത്ത തീരുമാനമാണ് പെട്ടെന്നുള്ള രാജിക്കുള്ള കാരണം. അമ്മയ്ക്കെതിരെ തുറന്ന് അടിച്ചാണ് നടിമാരുടെ രാജി പ്രഖ്യാപനം. അക്കൂട്ടത്തിൽ നടിയുടെ ഉറ്റ സുഹൃത്തും ദിലീപിനെ പുറത്താക്കാൻ മുന്നിൽ നിന്ന നടിയുമായ രമ്യ നമ്പീശനുമുണ്ട്.
അമ്മ കാട്ടിയത് വഞ്ചന
''അമ്മ' യിൽ നിന്നും രാജി വെക്കുകയാണ് . ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടിൽ പ്രതിഷേധിച്ചാണ് എന്റെ രാജി . ഹീനമായ ആക്രമണം നേരിട്ട, ഞങ്ങളുടെ സഹപ്രവർത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് . ഞാൻ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നു . നീതി പുലരട്ടെ എന്നാണ് രമ്യാ നമ്പീശൻ ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പേജിൽ രാജി പ്രഖ്യാപിച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്.
തുടക്കം തൊട്ട് നടിക്കൊപ്പം
അടുത്ത കാലം വരെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു രമ്യ നമ്പീശൻ. ആക്രമിക്കപ്പെട്ട നടി രമ്യയുടെ അടുത്ത സുഹൃത്ത് കൂടിയാണ്. രമ്യയുടെ എറണാകുളത്തുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് നടി ആക്രമിക്കപ്പെട്ടത്. അന്ന് തൊട്ട് നടിക്കൊപ്പം ഉറച്ച് തന്നെ രമ്യയുണ്ട്. എന്തൊക്കെ സംഭവിച്ചാലും അവൾക്ക് നീതി ലഭിക്കുന്നത് വരെ പോരാടുമെന്ന് രമ്യ പലവട്ടം ആവർത്തിച്ചിട്ടുള്ളതാണ്.
ദിലീപിനെ പുറത്താക്കാൻ മുന്നിൽ
ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അമ്മയിൽ നിന്നും നടനെ പുറത്താക്കണം എന്ന ആവശ്യം ശക്തമായി ഉന്നയിച്ചവരിൽ ഒരാളും രമ്യ ആയിരുന്നു. പൃഥ്വിരാജും രമ്യയും അടക്കം ചെലുത്തിയ സമ്മർദ്ദത്തിന് പുറത്താണ് അമ്മയിൽ നിന്നും താൽക്കാലികമായെങ്കിലും ദിലീപിനെ മാറ്റി നിർത്തേണ്ടതായി വന്നത്. അതുകൊണ്ട് തന്നെ ദിലീപ് അനുകൂലികളുടെ ശത്രുതയും രമ്യയ്ക്ക് ഏറ്റുവാങ്ങേണ്ടതായി വന്നു.
രമ്യയെ പുറത്താക്കി
തുടർന്നാണ് ഇത്തവണ ചേർന്ന അമ്മ യോഗത്തിൽ രമ്യ നമ്പീശനേയും പൃഥ്വിരാജിനേയും പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പകരം സ്വന്തക്കാരായ നടിമാരെയും നടന്മാരേയും നേതൃത്വ സ്ഥാനങ്ങളിലേക്ക് ദിലീപ് പക്ഷം എത്തിച്ചിരിക്കുന്നു. അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം നടിയേയും വിമൻ ഇൻ സിനിമ കലക്ടീവിനേയും ഒരു പോലെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു.
അവൾക്കൊപ്പം തന്നെ
വിമൻ ഇൻ സിനിമ കലക്ടീവ് ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് വായിക്കാം: അവൾക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു. മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ 'അമ്മ' യിൽ നിന്ന് ഞങ്ങളിൽ ചിലർ രാജി വെക്കുന്നു. 1995 മുതൽ മലയാള സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ.ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും അംഗീകാരങ്ങൾ നേടി തരുന്ന മലയാള സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു.
അമ്മ ആക്ഷേപിച്ചു
പക്ഷേ,സ്ത്രീ സൗഹാർദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങൾ ഓർമ്മിപ്പിക്കുന്നു. ഒട്ടേറേ സ്ത്രീകൾ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓർക്കണം. മാത്രമല്ല വിമൻ ഇൻ സിനിമാ കളക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ , ഫാൻസ് അസോസിയേഷനുകളുടെ മസിൽ പവറിലൂടേയും തരം താണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.
നിങ്ങളുടെ പക്ഷം തെളിഞ്ഞു
അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് 'അമ്മ' സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാൻ തീരുമാനിക്കുക വഴി, തങ്ങൾ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറൽ ബോഡിയിൽ അജണ്ടയിൽ ഇല്ലാതിരുന്ന ഈ വിഷയം ചർച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാൻ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്.
Recommended Video
തീരുമാനം മാറുമെന്ന് പ്രതീക്ഷ
ഞങ്ങൾക്ക് ഈ മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോൾ, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങൾ ഓർത്തില്ല! അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നിൽക്കാൻ ഞങ്ങൾക്കാവില്ല. ഞങ്ങൾ അവളുടെ പോരാട്ടത്തിന് കൂടുതൽ ശക്തമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ''അമ്മ'യിൽ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളിൽ കുറച്ചു പേർ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു .