'തുടർഭരണം ഉറപ്പിച്ച് എൽഡിഎഫ്'; തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ്? പൊതുഭരണ വകുപ്പിന് മുഖ്യന്റെ നിർദ്ദേശമെന്ന്
തിരുവനന്തപുരം; കേരളത്തിൽ ചരിത്രം തിരുത്തി അധികാര തുടർച്ച നേടുമെന്ന് ഉറപ്പിച്ച് എൽഡിഎഫ്.പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ഇടതുമുന്നണിക്ക് ഭരണതുടർച്ച ഉണ്ടാകുമെന്ന പ്രവചനങ്ങളാണ് നടത്തുന്നത്. അതേസമയം അധികാരം ലഭിക്കുകയാണെങ്കിൽ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താൻ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.വിശദാംശങ്ങളിലേക്ക്
Recommended Video

സത്യപ്രതിജ്ഞാ ചടങ്ങ്
കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയതെന്ന് സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. രാജ്ഭവനിൽ ലളിതമായ ചടങ്ങായിരിക്കും നടക്കുക. ഈ ആഴ്ച ആദ്യം തന്നെ ഇത്തരമൊരു നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

മെയ് 19 ന്
മുഖ്യമന്ത്രി മാത്രമോ അല്ലേങ്കിൽ ഘടകകക്ഷികളിൽ നിന്നുള്ള ചില മന്ത്രിമാരോ ആയിരിക്കും സത്യപ്രതിജ്ഞ ചെയ്തേക്കുക. സാധാരണഗതിയിൽ ഫലം വന്ന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തുക. 2016 ൽ മെയ് 19 നായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. പിന്നീട് ആറ് ദിവസം കഴിഞ്ഞാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്.

ഭരണതുടർച്ചയെന്ന്
തുടക്കം മുതൽ തന്നെ ഭരണ തുടർച്ച ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ സർക്കാരിന് അധികാരം ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ദേശീയ സർവ്വേകൾ ഉൾപ്പെടെയാണ് തുടർഭരണം പ്രവചിക്കുന്നത്. ഇതും പിണറായി സർക്കാരിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.

പ്രോട്ടോകോൾ പ്രകാരം
പ്രോട്ടോക്കോൾ പ്രകാരം ഫലം വന്നാൽ മുഖ്യമന്ത്രി ഗവർണറെ കണ്ട് രാജി സമർപ്പിക്കണം. പിന്നീട് ഏത് മുന്നണിയാണോ വിജയിച്ചത് അവർ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണം. ആ നേതാവ് ഗവർണറെ കാണുകയും സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്യും.

സാധ്യത
എൽഡിഎഫിന് അധികാരം ലഭിച്ചാൽ മുകളിൽ പറഞ്ഞ നടപടികൾ എല്ലാം ഒറ്റ ദിവസം കൊണ്ട് മുന്നണിക്ക് പൂർത്തീകരിക്കേണ്ടി വരും. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായി എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പിണറായി വിജയനെ നേതാവായി തെരഞ്ഞെടുക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications