കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി, മാണിക്ക് ശേഷം മകൻ ജോസ് കെ മാണിയോ പിജെ ജോസഫോ!
Recommended Video
കോട്ടയം: കെഎം മാണിയുടെ മരണത്തിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി പൊട്ടിത്തെറി. ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും രണ്ട് ചേരിയില്‍ അണിനിരന്നിരിക്കുകയാണ്. മാണിക്ക് ശേഷം പാര്‍ട്ടിയെ നയിക്കേണ്ടത് മകന്‍ ജോസ് കെ മാണിയാണോ പിജെ ജോസഫ് ആണോ എന്ന തര്‍ക്കമാണ് കൊടുമ്പിരി കൊണ്ടിരിക്കുന്നത്. ജോസ് കെ മാണിയെ ചെയര്‍മാനാക്കണം എന്നാവശ്യവുമായി മാണി വിഭാഗം നേതാക്കള്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസിനെ കണ്ടു.
മാത്രമല്ല സിഎഫ് തോമസ് പാര്‍ലെമന്റി പാര്‍ട്ടി നേതാവാകണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എമ്മിലെ 9 ജില്ലാ പ്രസിഡണ്ടുമാരാണ് സിഎഫ് തോമസുമായി കൂടിക്കാഴ്ച നടത്തിയത്. പിജെ ജോസഫിനെ പൂര്‍ണമായും ഒഴിവാക്കി ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനവും തങ്ങള്‍ക്ക് തന്നേ വേണം എന്നതാണ് മാണി വിഭാഗത്തിന്റെ നിലപാട്.
അതേസമയം മാണി വിഭാഗത്തില്‍ നിന്നുണ്ടായ ഈ അപ്രതീക്ഷിത നീക്കത്തില്‍ സിഎഫ് തോമസ് അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ 14 ജില്ലാ പ്രസിഡണ്ടുമാരില്‍ 10 പേരും ജോസ് കെ മാണിക്കൊപ്പമാണ്. അതേസമയം പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനും പിജെ ജോസഫ് നേതൃസ്ഥാനത്തേക്ക് വരണം എന്ന നിലപാടാണ് ഉളളത്. ഇത് മുന്നില്‍ കണ്ടാണ് മാണി വിഭാഗം ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുന്നത്.
പ്രശ്‌നം വഷളാക്കരുത് എന്നാണ് സിഎഫ് തോമസ് തന്നെ കാണാനെത്തിയ ജില്ലാ പ്രസിഡണ്ടുമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജില്ലാ പ്രസിഡണ്ടുമാരല്ലെന്നും നേതൃത്വമാണെന്നും പിജെ ജോസഫ് പ്രതികരിച്ചു. ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്നോ സിഎഫ് തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്നോ നിര്‍ദേശം വന്നിട്ടില്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു. ആരാകും നേതൃസ്ഥാനത്ത് എന്ന തീരുമാനം ഉടനുണ്ടാകുമെന്ന് ജോസ് കെ മാണി പ്രതികരിച്ചു.