ബിജെപി കേരളത്തിൽ 100 സീറ്റുമായി അധികാരത്തിലെത്തും, പക്ഷേ, ഇക്കാര്യം ചെയ്യണം; രാഹുൽ ഈശ്വറിന്റെ ഉപദേശം
തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേരിട്ടത്. 35 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അവകാശവാദം മുഴക്കിയെങ്കിലും ആകെ കയ്യിലുണ്ടായിരുന്ന നേമം സീറ്റ് വരെ നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷനെ അടക്കം മാറ്റുന്നതിലേക്ക് ദേശീയ നേതൃത്വം കടന്നേക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ സംഘടന സംവിധാനത്തില്‍ വന്‍ അഴിച്ചുപണി നടന്നത്. അഞ്ച് ജില്ലാ പ്രസിഡന്റുമാരെയാണ് മാറ്റിയത്. കൂടാതെ നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു. ഒപ്പം ദേശീയ നിര്‍വാഹക സമിതിയിലും മാറ്റമുണ്ടായി. കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രി വി മുരളീധരനും മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനും ഇടം നേടി. പ്രത്യേക ക്ഷണിതാക്കളായി ഈ ശ്രീധരനെയും പികെ കൃഷ്ണദാസിനെയും ഉള്‍പ്പെടുത്തി.

എന്നാല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിനും ശോഭ സുരേന്ദ്രനും ദേശീയ നിര്‍വാഹക സമിതിയില്‍ ഇത്തവണ ഇടം നേടാന്‍ സാധിച്ചില്ല. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോഴുള്ള പുനസംഘടന. പാര്‍ട്ടിക്ക് പൊതുവെ വേരോട്ടം കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി അണിയറയില്‍ വലിയ നീക്കങ്ങള്‍ തന്നെ നടക്കുന്നതായാണ് സൂചന.

എന്നാല്‍ ഇപ്പോഴിതാ കേരളത്തില്‍ ബിജെപിയെ എങ്ങനെ ശക്തിപ്പെടുത്താം എന്നതില്‍ മികച്ച ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. കേരളത്തില്‍ ബിജെപിക്ക് അധികാരം നേടിയെടുക്കാനുള്ള പോംവഴികളാണ് രാഹുല്‍ ഈശ്വര്‍ മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. ബിജെപിയുടെ പുനസംഘടനയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വറിന്റെ ഉപദേശം.

ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയ ശോഭ സുരേന്ദ്രനെ ഉള്‍പ്പെടുത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടോ എന്ന അവതാരകന്‍ നിഷാദ് റാവുത്തറിന്റെ ചോദ്യത്തിനാണ് രാഹുല്‍ ഈശ്വര്‍ ഇങ്ങനെയൊരു ഉപദേശം നല്‍കിയത്. രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെ, എന്റെ എല്ലാ രാഷ്ട്രീയ പഠനവും വച്ച്, ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്. കേരളത്തില്‍ ബിജെപി നൂറ് സീറ്റുകളോട് കൂടി അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

കേരളത്തില്‍ ബിജെപി 100 സീറ്റുകള്‍ നേടി അധികാരത്തില്‍ വരാം, ഞാന്‍ ഈ പറയുന്ന കാര്യം കോണ്‍ഗ്രസിനും പരീക്ഷിക്കാവുന്നതാണ്. പക്ഷേ, ഒരു നിബന്ധന വേണം. ബിജെപിയില്‍ മഹാത്മഗാന്ധിയുടെ നിലപാട് സ്വീകരിക്കുന്ന നേതാവ് ഉണ്ടാകണം. കാരണം, കേരളം വളരെ യുണീക്കായ ഒരു കോമ്പസിഷനാണ്, കേരളത്തിലെ ക്രിസ്ത്യാനികളില്‍ വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ഹിന്ദുക്കളിലെ ഉള്‍ജാതി വിഭാഗങ്ങളുണ്ട്. വലിയൊരു ശതമാനം മുസ്ലീങ്ങളെ കൂടെ നിര്‍ത്തണം.

അങ്ങനെ ഒരു മഹാത്മാഗാന്ധി ബിജെപിയില്‍ നിന്ന് എന്നുണ്ടാകുമോ, അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് എന്നുണ്ടാകുമോ, അന്ന് അത് സംഭവിക്കുമെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. ബിജെപി എന്ന പാര്‍ട്ടിയില്‍ ഗാന്ധിയന്‍ സ്‌പേസ് എടുക്കുന്ന വ്യക്തി. പറയുന്നതില്‍ ഒട്ടും അതിശയോക്തി ഇല്ലാതെ പറയാം. മഹാത്മാഗാന്ധിയുടെ നന്മയുണ്ടെന്ന് പറയുകയല്ല. ഗാന്ധിയന്‍ സ്‌പേസിലേക്കാണ് ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ ചുവടുവയ്പ്പിച്ചിരിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.

ഒരു പക്ഷേ, ഇന്ത്യന്‍ രാഷ്ട്രീയം പഠിക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും അറിയാം, തമിഴും ഹിന്ദിയും അല്ലെങ്കില്‍ തമിഴും സംസ്‌കൃതവും തമ്മില്‍ നൂറ്റാണ്ടുകളായി നില്‍ക്കുന്ന തര്‍ക്കം. തന്റെ യാതൊരു കോര്‍ കോണ്‍സ്റ്റിയുന്‍സി അല്ലായെന്ന് അറിഞ്ഞിട്ടും കൂടെ നില്‍ക്കുന്ന 99 ശതമാനം പേരെയും എതിര്‍ക്കുമെന്ന് അറിഞ്ഞിട്ടും തമിഴാണ് സംസ്‌കൃതത്തേക്കാള്‍ പഴയതെന്ന് പറയുന്നത് ആ ഉള്ളിലെ നന്മ കാരണമാണമാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.

ചരിത്രപരമായ തെറ്റ്, നമ്മള്‍ തമിഴ് ജനതയോട്, ദ്രാവിഡ ജനതയോട് ചെയ്തിട്ടുണ്ട്. അത് തിരുത്താന്‍ വേണ്ടിയാണ് ശ്രി നരേന്ദ്ര മോദി പറയുന്നത്. നരേന്ദ്ര മോദി ചെയ്യുന്ന നിലപാട് കേരളത്തിലെ ബിജെപിക്ക് സ്വീകരിക്കാന്‍ സാധിക്കുമെങ്കില്‍ കേരളത്തില്‍ ബിജെപിക്ക് സാധ്യതയുണ്ട്. പരമാവധി കൂട്ടിച്ചേര്‍ക്കല്‍ ഇല്ലാതെ പോയിട്ട് കാര്യമില്ലെന്നും രാഹുല്‍ പറയുന്നു. ശോഭ സുരേന്ദ്രനെ ഒഴിവാക്കിയതിനെ കുറിച്ചും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

ശ്രീമതി ശോഭ സുരേന്ദ്രന്‍ ഏറ്റവും പ്രിയപ്പെട്ട നേതാവാണ്. വളരെ ഊര്‍ജസ്വലയാണ്. മാതാ അമൃതാനന്ദമയി വിഷയത്തിലൊക്കെ സജീവമായി പോരടിച്ച വ്യക്തികളില്‍ ഒരാളാണ്. ലീഡര്‍ ഷിപ്പിന്റെ വലുപ്പം എല്ലാവിധം ഓറിയന്റേഷനില്‍ കൊണ്ടുവരാന്‍ സാധിക്കണം. ശ്രി കുമ്മനം രാജശേഖരന്‍ മികച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സാത്വികത കൂടിപ്പോവുകയും സംഘടന കാര്യങ്ങളേക്കാള്‍ സന്യാസി ഭാവം കൂടുതലായി വന്നതാണെന്ന് രാഹുല്‍ വ്യക്തമാക്കുന്നു.

ഒരു ഭാഗത്ത് കുമ്മനം രാജശേഖരന്റെ സാത്വികതയും നന്മയും, അല്ലെങ്കില്‍ ഒരാജഗോപാലിന്റെ പൊതുസ്വീകാര്യതയും മറുഭാഗത്ത് ഒരു കോര്‍ ആര്‍ എസ് എസുകാരന്റെ സംഘടന ബോധവും പാഠവുമൊക്കെ ബാലന്‍സ് ചെയ്യാന്‍ കഴിയുന്ന ആള്‍ക്കാരുണ്ടെങ്കില്‍ തീര്‍ച്ചയായും ബിജെപിക്ക് വലിയ സ്‌കോപ്പ് കേരളത്തിലുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. നായര്‍ സമുദായത്തിലെ വലിയൊരു വിഭാഗം വോട്ടുകളും എസ്എന്‍ഡിപിയിലെ ബിഡിജെഎസ് അടക്കമുള്ള വലിയൊരു ശതമാനം വോട്ടുകളും ബിജെപിക്കാണെന്ന് രാഹുല്‍ പറയുന്നു.

പണ്ട് കെ കരുണാകരന്‍ ഉണ്ടാക്കിയ റെയിന്‍ബോ കോഹിലിയേഷന്‍ ഇന്ന് ബി ജെ പിയില്‍ ആര്‍ക്കെങ്കിലും ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ വലിയൊരു സാധ്യതയുണ്ട്. ഇത് തന്നെ കോണ്‍ഗ്രസിനും പരീക്ഷിക്കാവുന്നതാണ്. കോണ്‍ഗ്രസിന് ഇതുപോലൊരു സോഷ്യല്‍ അലയന്‍സ് ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ തിരിച്ചുവരാന്‍ സാധിക്കില്ല. ഇല്ലെങ്കില്‍ അടുത്ത 25 വര്‍ഷം സിപിഎം ഇവിടെ ഭരിക്കും. കോണ്‍ഗ്രസില്‍ ശ്രി ശശി തരൂരിനെ പോലെ ആഗോള സ്വീകാര്യതയുള്ള ഒരു വ്യക്തി ബാലന്‍സ് ചെയ്ത് പ്രവൃത്തിക്കുകയാണെഹ്കില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ സാധിക്കുമെന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.












Click it and Unblock the Notifications