യുക്രൈൻ - റഷ്യ യുദ്ധം'; 'മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു' - കെ. സുധാകന്‍
തിരുവനന്തപുരം: യുക്രൈൻ - റഷ്യ തർക്കത്തിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകന്‍. തർക്കം യുദ്ധത്തിലേയ്ക്ക് നീങ്ങുന്നത് ലോകത്തെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നുണ്ട്.
യുക്രൈനില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നടത്തുകയാണ്. ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ച് രംഗത്ത് എത്തിയത്.
ഫേസ് ബുക്ക് കുറിപ്പിന്റ പൂർണ്ണരൂപം ഇങ്ങനെ ; -
'യുക്രൈന്‍ - റഷ്യ തര്‍ക്കം യുദ്ധത്തിലേയ്ക്ക് നീങ്ങുന്നത് ലോകത്തെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നുണ്ട്.

യുക്രെയ്നിൽ കഴിയുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നടത്തുകയാണ്. സ്വകാര്യ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ചാര്‍ട്ടേഡ് വിമാനത്തിന് മാര്‍ച്ച് ആദ്യ വാരത്തേയ്ക്ക് ധാരണയായതായിരുന്നു. പക്ഷേ റഷ്യ വ്യോമാക്രമണം ആരംഭിച്ച സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം അത്ര നീട്ടിക്കൊണ്ടുപോകുന്നത് അപകടകരമാണ്.

കീവിലെ ഇന്ത്യന്‍ മിഷനുമായും ന്യൂദല്‍ഹിയിലെ വിദേശ കാര്യ മന്ത്രാലയവുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയാണ്. അനുകൂല സാഹചര്യം ഉണ്ടായാല്‍ ഉടന്‍ തന്നെ മലയാളികളെ നാട്ടിലെത്തിക്കും. ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരോ അവരുടെ ബന്ധുമിത്രാദികളോ ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,' - കെ. സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അതേസമയം, യുക്രെയിനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരുന്നതിൽ അടിയന്തര നടപടി വേണമെന്ന് കെ. സുധാകരന്‍ ഇന്നലെയും വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്ത് നൽകി. യുക്രെയിനില്‍ 25,000 ഇന്ത്യക്കാരുള്ളതില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അടിയന്തരമായി മടങ്ങാന്‍ എംബസി വീണ്ടും ആവശ്യപ്പെട്ടെങ്കിലും ആവശ്യത്തിന് വിമാനങ്ങൾ ഇല്ല. യുക്രെയിനും ഇന്ത്യയ്ക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണം എന്ന് സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. എന്നാൽ, അതിൽ ഒന്നിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സുരക്ഷ മുന്‍നിര്‍ത്തി നാട്ടിലേക്ക് മടങ്ങാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ നിര്‍ദേശം. ലക്ഷങ്ങള്‍ മുടക്കി ഉന്നത വിദ്യാഭ്യാസത്തിന് യുക്രെയിനില്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാനും നടപടി വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, അതേസമയം, ഉക്രൈനിലെ നിലവിലെ സാഹചര്യം അവിടെയുള്ള മലയാളികളുടെ സുരക്ഷിതത്വത്തിന് ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മലയാളികളെ സുരക്ഷാകാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനു കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

‘കേരളത്തില്‍ നിന്നുള്ള 2,320 വിദ്യാര്‍ത്ഥികള്‍ നിലവില്‍ അവിടെയുണ്ട്. അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനു കത്തയച്ചു.ഉക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു,' മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, യുക്രൈയിനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദ്യാർത്ഥികൾ അടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.എന്നാൽ, ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാൻ നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ. ഇന്ന് നിശ്ചയിച്ചിരുന്ന വിമാന സർവീസ് മുടങ്ങിയ സാഹചര്യത്തിലാണ് ശ്രമം. രക്ഷാ ദൗത്യത്തിന് വ്യോമസേന വിമാനം ഉപയോഗിക്കുന്നത് ആലോചിക്കുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി.

യുക്രൈൻ അതിർത്തിയിലെ വിമാനത്താവളം അടച്ചതോടെ കീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മടങ്ങിയിരുന്നു. ഇരുപതിനായിരത്തോളം ഇന്ത്യക്കാർ യുക്രൈനിൽ തുടരുകയാണ്. യുക്രൈൻ ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. യുക്രൈൻ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനിൽ അപകടകരമായ സാഹചര്യമാണെന്നും ഐക്യരാഷ്ട്ര സഭ ഉടൻ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.












Click it and Unblock the Notifications