ശബരി റെയിൽ പദ്ധതി; ഭൂമി ഏറ്റെടുക്കൽ നടപടികൾ ഇഴഞ്ഞുനീങ്ങുന്നു, 10 കി.മീ ഏറ്റെടുക്കാൻ 103 കോടി വേണം!
കൊച്ചി: ഒട്ടേറെ പേരുടെ പ്രതീക്ഷയായിരുന്ന അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ മന്ദഗതിയിൽ. കോട്ടയം, ഇടുക്കി ജില്ലാ കളക്‌ടർമാർ ഭൂമി ഏറ്റെടുക്കൽ നിർദ്ദേശങ്ങൾ സമർപ്പിച്ചെങ്കിലും, എറണാകുളം ജില്ലാ കളക്‌ടറുടെ ഭാഗത്തുള്ള കാലതാമസമാണ് പ്രധാന തടസമായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗതാഗത വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, വിശദമായ ഭൂമി ഏറ്റെടുക്കൽ റിപ്പോർട്ട് സമർപ്പിക്കാൻ കളക്‌ടർ കൂടുതൽ സമയം തേടിയിട്ടുണ്ട്.
വിഷയത്തിൽ ഗതാഗത വകുപ്പിലെ അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ സെക്രട്ടറി ജിജോ പിയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് വകുപ്പിന് നിർദേശം ലഭിച്ചിരിക്കുന്നത്. കളക്‌ടർക്ക് ഒരാഴ്‌ച സമയം അനുവദിച്ചിട്ടുണ്ടെന്നും അണ്ടർ സെക്രട്ടറി അറിയിച്ചുവെന്നാണ് ജിജോ പറയുന്നത്.

അതിനിടെ പദ്ധതിക്കായി പുതുക്കിയ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. 1998-ൽ ആദ്യമായി അനുമതി ലഭിച്ച ഈ പദ്ധതിക്ക് ഇത് കൂടുതൽ കാലതാമസം വരുത്തുമെന്നതാണ് യാഥാർഥ്യം. വിഴിഞ്ഞം തുറമുഖം വരെ പാത നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖം വരെയുള്ള പാത നീട്ടുന്നതുമായി ബന്ധപ്പെട്ട നിവേദനങ്ങളിൽ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെആർഡിസിഎൽ) അഭിപ്രായം തേടുന്നതിനായി പദ്ധതി ഫയൽ അവർക്ക് കൈമാറിയെന്ന് ജിജോ അറിയിച്ചു. കാലടി, പെരുമ്പാവൂർ സ്‌റ്റേഷനുകൾക്കിടയിലെ 10 കിലോമീറ്റർ ദൂരത്ത് ഭൂമി ഏറ്റെടുക്കാൻ ഏകദേശം 103 കോടി രൂപ ആവശ്യമാണ്.
പെരുമ്പാവൂരിനപ്പുറം, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ 39 കിലോമീറ്റർ പ്രദേശത്ത് സിഐഎഎസ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കിലും, ഭൂമി ഏറ്റെടുക്കലിനായുള്ള പൊതുജനാഭിപ്രായ ശേഖരണം ഇതുവരെ നടന്നിട്ടില്ല എന്നതാണ് മറ്റൊരു വെല്ലുവിളിയായി അവശേഷിക്കുന്നത്. ഈ പാതയ്ക്ക് 410 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കൽ ആവശ്യമാണ്. എറണാകുളം ജില്ലയിൽ ശബരി റെയിൽവേയുടെ ഭൂമി ഏറ്റെടുക്കാൻ ആകെ 513 കോടി രൂപയോളം മതിപ്പുചെലവ് വരും.
രാമപുരം സ്‌റ്റേഷൻ വരെയുള്ള ഭൂമി ഏറ്റെടുക്കലിന് ഏകദേശം 150 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. നിലവിലെ സാമ്പത്തിക വർഷം 513 കോടി രൂപ അനുവദിക്കുകയാണെങ്കിൽ എറണാകുളം ജില്ലയിലെ ഭൂമി ഏറ്റെടുക്കലും റെയിൽവേ പാതയില്ലാത്ത ഇടുക്കി ജില്ലയുടെ അതിർത്തി വരെയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ശബരി റെയിൽവേയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.
മേഖലയിലെ ആളുകൾ ഏറെനാളായി കാത്തിരിക്കുന്ന അഭിലാഷ പദ്ധതികളിൽ ഒന്നാണ് ശബരി റെയിൽ പ്രോജക്റ്റ്. ഏകദേശം 111 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ മതിപ്പുചെലവ് 3810 കോടി രൂപയാണ് കണക്കാക്കുന്നത്. നിർമ്മാണത്തിന് കിലോമീറ്ററിന് 34.3 കോടി രൂപയും, ഭൂമി ഏറ്റെടുക്കലിന് 10.3 കോടി രൂപയുമാണ് ശരാശരി ചെലവായി കണക്കാക്കുന്നത്.












Click it and Unblock the Notifications