ശബരിമലയിൽ ഫെമിനിസ്റ്റുകളെ കയറ്റി, പിണറായിയുടെ ശൈലി തിരിച്ചടിയായി, വിമർശനവുമായി സിപിഐ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് സിപിഐ. ശബരിമല വിഷയത്തിലാണ് പിണറായിക്കും സര്‍ക്കാരിനും സഖ്യകക്ഷിയായ സിപിഐയുടെ വിമര്‍ശനം. സിപിഐയുടെ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് വിമര്‍ശനം ഉയര്‍ന്നത്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നടപടികളും മുഖ്യമന്ത്രിയുടെ ശൈലിക്ക് എതിരായ വികാരവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി സിപിഐ കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ മതില്‍ സംഘടിപ്പിച്ചതിന് പിന്നാലെ ശബരിമലയില്‍ ഫെമിനിസ്റ്റുകളെ കയറ്റിയെന്നും സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ സവര്‍ണ ഹിന്ദു വിഭാഗത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായെന്നും സിപിഐ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു..

ശബരിമല വിഷയത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗൗരവമായി കണ്ടില്ല. മാത്രമല്ല വേണ്ട പ്രതിരോധം തീര്‍ക്കാനും സാധിച്ചില്ലെന്നും സിപിഐ കുറ്റപ്പെടുത്തുന്നു. ഹിന്ദു വോട്ടുകള്‍ എതിരായത് കൂടാതെ ന്യൂനപക്ഷ ഏകീകരണവും തിരിച്ചടിക്ക് കാരണമായി എന്നാണ് സിപിഐ വിലയിരുത്തുന്നത്. മോദി സര്‍ക്കാരിന് എതിരെ വികാരമുണ്ടായി.
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമോ എന്ന ഭീതിയില്‍ ന്യൂനപക്ഷങ്ങള്‍ എത്തി. മോദിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനേ സാധിക്കൂ എന്ന വികാരം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതോടെ ന്യൂനപക്ഷ വിഭാഗത്തിനിടയില്‍ ശക്തി പ്രാപിച്ചു. ഇതാണ് യുഡിഎഫ് നേട്ടത്തിലേക്ക് വഴിവെച്ചതെന്നും സിപിഐ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.












Click it and Unblock the Notifications