ശബരിമലയെ കലാപഭൂമിയാക്കാനുളള ബിജെപി നീക്കം, സന്നിധാനത്തേക്ക് ആളെ എത്തിക്കണമെന്ന് സർക്കുലർ
തിരുവനന്തപുരം: ഞായറാഴ്ച രാത്രി സന്നിധാനത്ത് നടന്ന പ്രതിഷേധമടക്കം ശബരിമല വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം ഭക്തരുടേതാണ് എന്നാണ് ബിജെപി നിരന്തരമായി ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം പോലീസ് നിര്‍ദേശം ലംഘിച്ച് സന്നിധാനത്ത് പ്രതിഷേധ ശരണംവിളി ഉയര്‍ത്തിയ സംഭവത്തിന് നേതൃത്വം കൊടുത്തത് സംഘപരിവാര്‍ നേതാവ് അടക്കമാണെന്ന വിവരം ഇതിനകം തന്നെ പുറത്ത് വന്നു കഴിഞ്ഞു.
ആചാരലംഘനത്തെക്കുറിച്ച് മുറവിളി കൂട്ടിയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പറയുന്നത് യുവതീ പ്രവേശനം അല്ല കമ്മ്യൂണിസ്‌ററ് സര്‍ക്കാരാണ് തങ്ങളുടെ വിഷയം എന്നാണ്. ശബരിമല വിഷയത്തില്‍ ബിജെപിയുടെ കളികള്‍ ഓരോന്നായി ഇതുപോലെ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ആളെ എത്തിക്കാനുളള ബിജെപി സര്‍ക്കുലറും പുറത്ത് വന്നിരിക്കുകയാണ്.
പ്രശ്നമുണ്ടാക്കുന്നവർ ആര്
ചിത്തിര ആട്ട വിശേഷത്തിനടക്കം ശബരിമലയിലും സന്നിധാനത്തുമുണ്ടായ പ്രതിഷേധസാഹചര്യം ഒരു കാരണവശാലും മണ്ഡല കാലത്ത് ആവര്‍ത്തിക്കാതിരിക്കുക എന്നതിനാണ് പോലീസും സര്‍ക്കാരും മുന്‍ഗണന നല്‍കുന്നത്. ഭൂരിപക്ഷം വരുന്ന ഭക്തരല്ല, മറിച്ച് ഒരു കൂട്ടം സംഘപരിവാറുകാരാണ് ശബരിമലയില്‍ പ്രശങ്ങളുണ്ടാക്കുന്നത് എന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ നിന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നത്.
ഭക്തരുടെ വേഷത്തിൽ പ്രതിഷേധക്കാർ
നേതാക്കള്‍ സന്നിധാനത്ത് എത്തി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഒഴിവാക്കാനായി കരുതല്‍ തടങ്കല്‍ അടക്കമുളള പ്രതിരോധം പോലീസ് തീര്‍ക്കുന്നു. എന്നിട്ട് പോലും ഭക്തരുടെ വേഷത്തില്‍ എറണാകുളത്തെ ആര്‍എസ്എസ് നേതാവ് രാജേഷ് അടക്കമുളളവര്‍ സന്നിധാനത്ത് എത്തുകയും പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു. ഇവരെ അറസ്റ്റ് ചെയ്തപ്പോള്‍ ഭക്തരെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് പ്രചാരണം നടന്നത്.
ബിജെപിയുടെ ഗൂഢാലോചന
എന്നാലിവര്‍ ചിത്തിര ആട്ട വിശേഷത്തിനും പ്രശ്‌നമുണ്ടാക്കിയവര്‍ ആണെന്നും സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രണം നടത്തി എത്തിയത് ആണെന്നും പോലീസ് വ്യക്തമാക്കി. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി നിലനിര്‍ത്താനും അത് വഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ബിജെപി നടത്തിയ ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണിപ്പോള്‍ പുറത്തായിരിക്കുന്നത്. അതും തെളിവുകള്‍ സഹിതം.
പ്രവർത്തകരെ എത്തിക്കണം
നിരോധനാജ്ഞ നിലനില്‍ക്കുന്ന സന്നിധാനത്ത് സംഘടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രവര്‍ത്തകര്‍ക്കായി ബിജെപി പുറത്തിറക്കിയ സര്‍ക്കുലറാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കള്‍ക്ക് ചുമതല നല്‍കിക്കൊണ്ടുളളതാണ് സര്‍ക്കുലര്‍. മൂന്ന് നിയോജക മണ്ഡലത്തിലുളളവര്‍ ഒരു ദിവസം ശബരിമലയില്‍ എത്താനാണ് നിര്‍ദേശം.
ഡിസംബർ 15 വരെ ആളെ എത്തിക്കണം
പോലീസ് വിലക്കിനേയും നിരോധനാജ്ഞയേയും ലംഘിച്ച് കൊണ്ട് പരമാവധി പ്രവര്‍ത്തകരെ സന്നിധാനത്തേക്ക് എത്തിക്കാനാണ് നിയോജക മണ്ഡലം കമ്മിറ്റികള്‍ക്ക് സര്‍ക്കുലര്‍ വഴി നല്‍കിയിരിക്കുന്ന നിര്‍ദേശം. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുളള തിയ്യതികളിലാണ് പ്രവര്‍ത്തകരെ എത്തിക്കാനുളള നിര്‍ദേശം ഉളളത്.
നേതാക്കളുടെ പേരും നമ്പറും
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ പേരില്‍ നവംബര്‍ 17ാം തിയ്യതിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ബിജെപി കേരളം എന്ന തലക്കെട്ടിലാണ് സര്‍ക്കുലര്‍. സംസ്ഥാനത്തെ 30 സംഘജില്ലകളുടെ ചുമതല നല്‍കിയിരിക്കുന്ന നേതാക്കളുടെ പേരും ഫോണ്‍ നമ്പറും ഈ സര്‍ക്കുലറിലുണ്ട്. മാത്രമല്ല അതത് പ്രേദേശങ്ങളിലെ പ്രവര്‍ത്തകരെ അയക്കേണ്ട ദിവസവും രേഖപ്പെടുത്തിയിരിക്കുന്നു.
പരമാവധി പേർ വേണം
സര്‍ക്കുലറിലെ വരികളിങ്ങനെയാണ്: ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനായി ഓരോ മണ്ഡലത്തില്‍ നിന്നും പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പോകാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത് അനുസരിച്ച് ഓരോ മണ്ഡലത്തില്‍ നന്നും പരമാവധി പ്രവര്‍ത്തകരെ അയക്കണം. ഓരൊ ദിവസത്തേയും ഇന്‍ചാര്‍ജര്‍മാരേയും നിശ്ചയിച്ചിട്ടുണ്ട്. ഇന്‍ചാര്‍ജര്‍മാര്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് എത്തേണ്ട സ്ഥലവും സമയവും നിശ്ചയിക്കേണ്ടതാണ്.
നേതൃത്വം വഹിക്കേണ്ടവർ
അതാത് സ്ഥലങ്ങളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, മോര്‍ച്ച സംസ്ഥാന ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍, എന്നിവരാണ് നേതൃപരമായ പങ്ക് വഹിക്കേണ്ടവര്‍. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി മണ്ഡലങ്ങള്‍ എത്തേണ്ട ദിവസം അറിയിക്കുന്നതാണ്. പോകേണ്ട നിയോജക മണ്ഡലങ്ങള്‍, ദിവസം, ഇന്‍ചാര്‍ജ് സംസ്ഥാന ഭാരവാഹികള്‍ എന്നിവ താഴെ ചേര്‍ക്കുന്നു- എന്നാണ് സര്‍ക്കുലര്‍.
Recommended Video
കലാപഭൂമിയാക്കാൻ നീക്കം
ശബരിമലയില്‍ ബിജെപി വലിയ പ്രക്ഷോഭത്തിനാണ് അരങ്ങൊരുക്കുന്നത് എന്നതാണ് ഈ സര്‍ക്കുലര്‍ വഴി വ്യക്തമാകുന്നത്. നിലവില്‍ ഒരു യുവതിയും ശബരിമലയില്‍ കയറാത്ത സാഹചര്യത്തില്‍ പോലും ആളുകളെ ഇറക്കി സന്നിധാനം സംഘര്‍ഷഭരിതമാക്കാനുളള നീക്കം രാഷ്ട്രീയ നേട്ടം മാത്രം മുന്നില്‍ കണ്ടാണ് എന്നാണ് ആക്ഷേപം ഉയരുന്നത്. ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ബിജെപി ശ്രമിക്കുന്നതിന് തെളിവായി ഈ സര്‍ക്കുലര്‍ എജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.