'അമ്മയുടെ ആദ്യ സെക്രട്ടറിയുടെ അവസ്ഥ കണ്ടില്ലേ? ധൈര്യമായി അഭിനയിച്ചോ സര്‍ക്കാര്‍ സംരക്ഷിക്കും':സജി ചെറിയാന്‍
തിരുവനന്തപുരം: ജീവിതത്തിലെ നല്ല കാലത്ത് സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച് അവസാനം ആരും നോക്കാനില്ലാത്തവരെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു എന്നും ഇവര്‍ക്കായി ഒരു കെട്ടിടം പണിയാന്‍ പോകുന്നു എന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍.
മുതിര്‍ന്ന നടനും താര സംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയുമായ ടി പി മാധവന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു സജി ചെറിയാന്റെ പ്രതികരണം. മാധവന്‍ ചേട്ടനെ കണ്ടതാണ് ഈ തീരുമാനത്തിന് പിന്നില്‍. അറുന്നൂറോളം സിനിമയില്‍ അഭിനയിച്ച മാധവന്‍ ചേട്ടന്‍ എങ്ങനെ ഗാന്ധി ഭവനില്‍ എത്തി എന്നാണ് താന്‍ ചിന്തിക്കുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. ഗാന്ധി ഭവനില്‍ അദ്ദേഹം നൂറ് ശതമാനം സുരക്ഷിതനാണ്. പക്ഷേ ആര്‍ക്കും അങ്ങനെ എത്തേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.
വിജയ് ബാബുവിന്റെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ്; ഇനി നീക്കം ഹൈക്കോടതി പറയുന്നത് പോലെ
ഇന്നൊരു മാധവന്‍ ചേട്ടനാണെങ്കില്‍ നാളെ ഒരു സജി ചെറിയാന്‍. ആര്‍ക്കും അവിടെ എത്തേണ്ടി വരും എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. 'അമ്മ'യുടെ ആദ്യത്തെ സെക്രട്ടറിയാണ്. 'അമ്മ'യുടെ ആരുമിപ്പോള്‍ ആ അപ്പനെ നോക്കുന്നില്ല എന്നതാണ് വേറെ പ്രശ്‌നം എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുത്തു എന്നും മനോഹരമായ സംരക്ഷണ കേന്ദ്രം ഈ വര്‍ഷം തന്നെ പണിയുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
സാധിക്കുമെങ്കില്‍ ആദ്യത്തെ അന്തേവാസിയായി മാധവന്‍ ചേട്ടനെ തന്നെ ആ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. വേദിയിലുണ്ടായിരുന്ന സംവിധായകന്‍ ജയരാജിനോട് ഉള്‍പ്പടെ ധൈര്യമായി അഭിനയിച്ചോളാനും ഭാവിയില്‍ ആരും നോക്കാന്‍ ഇല്ലാതെ വന്നാല്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
ഗാന്ധിഭവന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച പുരസ്‌കാരദാന ചടങ്ങിലായിരുന്നു മന്ത്രി പങ്കെടുത്തത്. നടി നവ്യ നായരും പരിപാടിയില്‍ പങ്കെടുത്ത് ടി പി മാധവനെ കുറിച്ച് പറഞ്ഞിരുന്നു. നിരവധി സിനിമകളില്‍ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും നാളുകളായി അദ്ദേഹം ഇവിടെയാണ് താമസമെന്ന കാര്യം തനിക്ക് അറിയില്ലെന്നും നവ്യ നായര്‍ പറഞ്ഞു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു തുടങ്ങിയ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.
അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്ന് പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയെന്നും നവ്യ നായര്‍ പറഞ്ഞിരുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ ആണ് ആമുഖ പ്രഭാഷണം നടത്തിയത്. വിവിധ മേഖലകളിലെ അവാര്‍ഡിന് അര്‍ഹരായ ഹരിഹരന്‍, ജയരാജ്, സുധീര്‍ കരമന, നവ്യ നായര്‍, റഫീക്ക് അഹമ്മദ്, രമേശ് നാരായണന്‍, നജീം അര്‍ഷാദ്, സിദ്ധാര്‍ഥ് ശിവ, നഞ്ചിയമ്മ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി, മധു നീലകണ്ഠന്‍ എന്നിവരുടെ പ്രതിനിധികളാണ് പുരസ്‌കാരം സ്വീകരിക്കാനെത്തിയത്.
1975 മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ടി പി മാധവന്‍ ഇപ്പോള്‍ അനാരോഗ്യം മൂലം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. രാഗം എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. കേരള സര്‍വ്വകലാശാലയില്‍ ഡീനായിരുന്ന എന്‍ പി പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി 1935 നവംബര്‍ 7-ന് തിരുവനന്തപുരത്താണ് മാധവന്‍ ജനിച്ചത്.
സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍