ദിലീപിനെച്ചൊല്ലി വിമൻ ഇൻ സിനിമ കലക്ടീവിൽ ഭിന്നത? അമ്മയിൽ ചിലർ തുടരുന്നതിന് കാരണം
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് വിചാരണ നേരിടാന്‍ കാത്തിരിക്കുന്ന നടനെ തിരിച്ചെടുത്തത് മൂലം അമ്മ വ്യക്തമായ സന്ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ഒപ്പമല്ല തങ്ങളെന്നും മറിച്ച് വേട്ടക്കാരനൊപ്പമാണ് എന്ന്.
എന്നാല്‍ ദിലീപ് അനുകൂലികളും സിനിമയില്‍ നിലനില്‍പ്പ് ഇല്ലാതാകുമോ എന്ന് ഭയക്കുന്നവരും അല്ലാതെ കേരള സമൂഹം ഒന്നാകെ രാജി വെച്ച് അമ്മയില്‍ നിന്നും പുറത്തേക്ക് പോയ നാല് നടിമാര്‍ക്കൊപ്പമാണ്. അമ്മയിലെ ഈ പിളര്‍പ്പ് വരുംദിവസങ്ങളില്‍ വളരും എന്ന സൂചന നല്‍കുന്നതാണ് സിനിമാ രംഗത്ത് നിന്നുള്ള പ്രതികരണങ്ങള്‍.

രാജി നടിക്കൊപ്പം നിൽക്കാൻ
വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ അംഗമാണെങ്കിലും നടി സജിതാ മഠത്തില്‍ അമ്മയില്‍ അംഗത്വം എടുത്തിട്ടില്ല. അമ്മയില്‍ നിന്നും നാല് നടിമാര്‍ രാജി വെച്ചതിനെ പിന്തുണച്ച് സജിത മഠത്തില്‍ രംഗത്ത് എത്തിയിരിക്കുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാനാണ് അമ്മയില്‍ നിന്നുള്ള രാജിയെന്നും പോരാട്ടം തുടരുമെന്നും സജിത മഠത്തില്‍ പ്രതികരിക്കുന്നു.

ശബ്ദം ഉയർത്താനാവില്ല
അമ്മയുടെ നിര്‍വ്വാഹക സമിതിയിലെ അംഗങ്ങളായിരുന്നിട്ടും ഒന്ന് ശബ്ദം പോലും ഉയര്‍ത്താന്‍ സാധിക്കാത്ത സാഹചര്യമാണ് അവിടെ എന്നത് അറിയുന്നവരാണ് രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും. ഈ വിഷയത്തില്‍ വനിതാ സംഘടനയിലെ ആറോ ഏഴോ അംഗങ്ങള്‍ മാത്രമല്ല പോരാടേണ്ടത്. നടിക്ക് നീതി ലഭിക്കുക തന്നെ വേണമെന്ന് സജിത മഠത്തില്‍ പറയുന്നു.

വാ തുറന്ന് പറയാനില്ലേ
അമ്മയുടെ തലപ്പത്ത് എംപിയും എംഎല്‍എമാരും അടക്കമുള്ള ശക്തന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിഷയത്തില്‍ അവര്‍ക്കൊന്നും വാ തുറന്ന് പറയാനില്ലേ എന്ന് സജിത ചോദിക്കുന്നു. വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ അംഗങ്ങള്‍ മാത്രം മതിയാകുമോ അമ്മയുടെ തീരുമാനം മാറ്റാന്‍ എന്നും സജിത മഠത്തില്‍ ചോദിക്കുന്നു. നടിമാരുടെ രാജി അവള്‍ക്കൊപ്പം നില്‍ക്കുക എന്ന തീരുമാനത്തിന്റെ ഭാഗമാണ് എന്നും സജിത മഠത്തില്‍ പറയുന്നു.

സംഘടനയിൽ ഭിന്നതയില്ല
അതേസമയം അമ്മയോടുള്ള സമീപനക്കാര്യത്തില്‍ ഡബ്ല്യൂസിസിയില്‍ ഭിന്നത നിലനില്‍ക്കുന്നതായും മഞ്ജു വാര്യര്‍ക്ക് അടക്കം അക്കാര്യത്തില്‍ അതൃപ്തി ഉള്ളതായും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാലിക്കാര്യം വനിതാ സംഘടനാ പ്രതിനിധികള്‍ നിഷേധിക്കുന്നു. ഡബ്ല്യൂസിസിയില്‍ ഭിന്നത ഇല്ലെന്ന് സംവിധായിക വിധു വിന്‍സെന്റ് പ്രതികരിച്ചു. അംഗങ്ങള്‍ എല്ലാവരും അമ്മയില്‍ നിന്നും രാജി വെയ്‌ക്കേണ്ടതില്ല എന്ന് കൂട്ടായി എടുത്ത തീരുമാനമാണ്.

തുടരുന്നതിന് കാരണമുണ്ട്
അമ്മയില്‍ നിന്നും രാജി വെയ്ക്കാന്‍ തയ്യാറാണ് എന്ന് എല്ലാവരും അറിയിച്ചതാണ്. എന്നാല്‍ അത് വേണ്ട എന്നാണ് തീരുമാനിച്ചത്. അമ്മ പോലൊരു സംഘടനയില്‍ ചിലര്‍ ഉണ്ടാവേണ്ടതുണ്ട് എന്നും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകേണ്ടതുണ്ട് എന്നുമാണ് തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ തീരുമാനം പിന്‍വലിപ്പിക്കാനുള്ള ഇടപെടല്‍ നടത്താനുള്ള സാധ്യതകളും അന്വേഷിക്കേണ്ടതുണ്ടെന്നും വിധു വിന്‍സെന്റ് പറഞ്ഞു.


Click it and Unblock the Notifications