'കടക്കാര്‍ കൂട്ടത്തോടെ വന്നപ്പോ നാടുവിട്ട ഒരു കൂട്ടുകാരന്‍ എനിക്കുമുണ്ടായിരുന്നു'; സന്ദീപ് വാര്യര്‍
തിരുവനന്തപരും: ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ പ്രസിഡന്റ് ഗോതാബയ രജപക്‌സെ ഔദ്യോഗിക വസതി ഉപേക്ഷിച്ച് രക്ഷപ്പെട്ട പശ്ചാത്തലത്തിൽ പരിഹാസവുമായി സന്ദീപ് വാര്യർ. മുഖ്യമന്ത്രി പിണറായി വിജയനേയും സന്ദീപ് വാര്യർ പരിഹസിക്കുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യരുടെ പരിഹസാം.
സംഗതി സിംപിളാണ് . നാട്ടിൽ നിന്ന് മുഴുവൻ കടമെടുത്ത് വീട്ടിൽ 55 ഇഞ്ച് എൽസിഡിയും എസിയും സാംസങ്ങ് റഫ്രിജറേറ്ററും ഒരടവ് മാത്രം അടച്ച ഐ 20 യും വാങ്ങിയ ശേഷം കടക്കാർ കൂട്ടത്തോടെ വന്നപ്പോ നാട് വിട്ട ഒരു കൂട്ടുകാരൻ എനിക്കുമുണ്ടായിരുന്നു. കേരള പരിപ്രേക്ഷ്യത്തിൽ ചിന്തിച്ച് നോക്കിയാൽ ഇത്തരമൊരു സാഹചര്യത്തിൽ കേരളബായ രാജപക്‌സെ മുടക്കൊഴി മലയിൽ ഒളിക്കാനാണ് സാധ്യത, സന്ദീപ് വാര്യർ പറഞ്ഞു. പിണറായി വിജയനെ പരിഹസിച്ചുകൊണ്ടായിരുന്നു പരാമർശം

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റനും ഒക്കെ ആയതോടെയാണ് ശ്രീലങ്കയിൽ ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങിയത്. പ്രതിഷേധം രൂക്ഷമായതോടെയാണ് പ്രസിഡന്റ് രക്ഷപ്പെട്ടത്. പ്രസിഡന്റിന്റെ കൊട്ടാരം പ്രതിഷേധക്കാർ കയ്യേറിയിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിന് അകത്തുള്ള പ്രതിഷേധക്കാരുടെ വീഡിയോകൾ പുറത്ത് വന്നിരുന്നു. പ്രസിഡന്റ് രാജിവെക്കണമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പ്രതിഷേധം തടയാൻ പറ്റില്ലെന്ന അവസ്ഥ എത്തയതോടെ പ്രധാനമന്ത്രി രാജി വെച്ചിരുന്നു. ഉടൻ തന്നെ പ്രസിഡന്റും രാജിവെക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ സർവകക്ഷി സർക്കാരിനായി ചർച്ചകൾ തുടങ്ങുകയും ചെയ്തു. പ്രശ്നം ഉണ്ടാക്കാതെ പിരിഞ്ഞു പോകണമെന്ന് സമരക്കാരോട് സംയുക്ത സൈനിക മേധാവി ജനറൽ ഷാവേന്ദ്ര ഡിസിൽവ അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും പ്രസിഡൻ്റും രാജി കത്ത് നൽകിയാൽ പാർലമെൻ്റ് ചേർന്നേക്കും. സ്പീക്കർ മഹിന്ദ അബേയവർധനെ ഒരു മാസത്തേയ്ക്ക് താത്കാലിക പ്രസിഡൻ്റായി അധികാരമേൽക്കും. ഒരു മാസത്തിനു ശേഷം എല്ലാ പാർട്ടികൾക്കും പ്രാതിനിധ്യമുള്ള സർക്കാരിനെയും പുതിയ പ്രസിഡൻ്റിനേയും തെരഞ്ഞെടുക്കും എന്നുമാണു ഇപ്പോഴത്തെറിപ്പോർട്ട്. പുതിയ മന്ത്രിസഭയ്ക്ക് വഴിയൊരുക്കാനായി നിരവധി മന്ത്രിമാർ ഇന്ന് രാജിവച്ചു. രാജ്യത്ത് ഇന്ധന, പാചകവാതക വിതരണം പുനരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം ഇന്ത്യയിൽ നിന്നുള്ള സഹായം രാജ്യത്തിന് കിട്ടുന്നുണ്ട്.ഇതിനോടകം ഇന്ത്യ 350 കോടി ഡോളറിന്റെ സഹായം ശ്രീലങ്കയ്ക്ക് നൽകിയതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യൻ ജനതയും കേന്ദ്ര സർക്കാരും 25 ടൺ അവശ്യ മരുന്നുകളുൾപ്പെടെ വിതരണം ചെയ്തിരുന്നു. ഇന്ത്യ കൈമാറിയ 350 കോടി ഡോളർ സഹായത്തിന് പുറമേയാണിത്. അരി, പാൽപ്പൊടി, മണ്ണെണ്ണ തുടങ്ങിയ ദൈനന്തിന ഉപയോഗത്തിനുള്ള സാധനങ്ങളും ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു.












Click it and Unblock the Notifications