Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്ദീപ് വാര്യറെ പാർട്ടിയിലെത്തിച്ച സമയം ശരിയായില്ല: കാത്തിരിക്കാമായിരുന്നു; തുറന്ന് പറഞ്ഞ് സിപി മുഹമ്മദ്

പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യറെ പാർട്ടിയിലേക്ക് എത്തിച്ചത് നിർണ്ണായകമായ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിനിടയിലും കോണ്‍ഗ്രസിന് പ്രതിസന്ധിയായി സ്വന്തം നേതാക്കളുടെ തുറന്ന് പറച്ചില്‍. പാലക്കാട്ടെ മുതിർന്ന നേതാവും മുന്‍ എംഎല്‍എയുമായ സിപി മുഹമ്മദ് അടക്കമുള്ളവരാണ് സന്ദീപിനെ പാർട്ടിയില്‍ എടുത്ത സമയം സംബന്ധിച്ച് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നത്. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം താന്‍ എതിർത്തിരുന്നുവെന്ന് കെ മുരളീധരനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബിജെപി സംസ്ഥാന സമിതി അംഗവും കടുത്തനിലപാടുകള്‍ പുലർത്തിയിരുന്ന നേതാവുമായ സന്ദീപ് വാര്യറെ പാർട്ടിയില്‍ എത്തിക്കാന്‍ അല്‍പം കൂടി കാത്തിരിക്കാമായിരുന്നുവെന്നാണ് സിപി മുഹമ്മദ് ചൂണ്ടിക്കാട്ടുന്നത്. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് രണ്ട് അഭിപ്രായമുണ്ട്. എത്രയൊക്കെ മാറ്റിപ്പറഞ്ഞാലും അദ്ദേഹത്തിന്റെ നേരത്തെയുള്ള നിലപാടുകള്‍ ചിലരെ സ്വാധീനിക്കും. അത്തരമൊരു ചരിത്രമുള്ള നേതാവിനെ പാർട്ടിയിലേക്ക് എത്തിക്കുന്നതിന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്നാണ് മനോരമ ന്യൂസിനോടായി സിപി മുഹമ്മദ് പറഞ്ഞത്.

cp-muhammed-

'രണ്ട് മാസം മുമ്പ് തന്നെ വീട്ടിലെത്തി ക്ഷണിച്ച വ്യക്തിയാണ് സന്ദീപ് വാര്യർ. ബിജെപിയുടെ സമർത്ഥനായ നേതാവായിരുന്ന അദ്ദേഹം എന്റെ അടുത്ത സുഹൃത്തുമാണ്. എന്നാല്‍ അദ്ദേഹത്തെ പാർട്ടിയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ച സമയത്തെച്ചൊല്ലി രണ്ട് അഭിപ്രായമുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമായിരുന്നെങ്കില്‍ അത് നല്ലതായിരുന്നു എന്നാണ് ചിലർ പറയുന്നത്. ഒരു ബിജെപി നേതാവ് വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിച്ച് മതേതര ചേരിയിലേക്ക് വരുന്നത് സന്തോഷമുള്ള കാര്യമാണ്.' സിപി മുഹമ്മദ് വ്യക്തമാക്കി.

പാലക്കാടുള്ള എല്ലാ മുസ്ലിങ്ങളും സന്ദീപിന്റെ മുന്‍ നിലപാടുകളുടെ നെഗറ്റീവ് ആയി എടുക്കണം എന്നില്ല. എന്നാല്‍ അങ്ങനെ എടുക്കുന്നവരും ഉണ്ടാകാം. അതുംകൂടി കണക്കിലെടുത്താണ് പ്രഖ്യാപിച്ച സമയത്തിന്റെ കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടെന്നാണ്. എന്തായാലും സന്ദീപ് വാര്യറുടെ പാർട്ടിയിലേക്കുള്ള വരവിനെ സ്വാഗതം ചെയ്യുന്നു.

പാർട്ടിയുമായോ നേതാക്കളുമായോ വലിയ അഭിപ്രായവ്യത്യാസങ്ങളൊന്നും എനിക്കില്ല. എന്നാല്‍ ചെറിയ ഒരു ഗ്യാപ്പുണ്ട്. കഴിഞ്ഞ പുനഃസംഘടന മുതല്‍ പ്രത്യേകിച്ചൊരു പദവിയും ചുമതലയുമില്ല. തിരഞ്ഞെടുപ്പിന് പ്രത്യേക ഡ്യൂട്ടിയും തന്നിട്ടില്ല. എന്റെ ആരോഗ്യ പ്രശ്നങ്ങളാണ് അവർ അതിന് കാരണമായി പറഞ്ഞത്. പിന്നെ കൂടിയാലോചനകളുടെ കാര്യം എന്നോട് എന്നല്ല, മുതിർന്ന പല നേതാക്കളോടുമായും നടത്തിയില്ല. ഏറ്റവും മുതിർന്ന നേതാവാണ് വിഎസ് വിജയരാഘവന്‍. അദ്ദേഹവുമായി സംസാരിക്കാത്തതില്‍ അദ്ദേഹത്തിന് പരിഭവമുണ്ട്. എന്നാല്‍ ഇതൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ട് പോലുമില്ല. നിലവില്‍ അത്തരമൊരു സാഹചര്യമില്ല. നാളെ ഇപ്പോള്‍ എന്താണ് സംഭവിക്കുക എന്ന് അറിയില്ല. രാഷ്ട്രീയമല്ലേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കെ മുരളീധരനും സന്ദീപ് വാര്യറും ഇന്ന് പാലക്കാട് ഒരു പൊതുപരിപാടിയില്‍ വേദി പങ്കിടുകയുണ്ടായി. തന്റെ വരവില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞ കെ മുരളീധരനെ സന്ദീപ് വാര്യർ വാനോളം പുഴത്തുന്നതിനാണ് വേദി സാക്ഷ്യം വഹിച്ചത്. കടല്‍, ആന, മോഹന്‍ലാല്‍, കെ. മുരളീധരന്‍ ഈ നാല് പേരെയും എത്ര കണ്ടാലും മലയാളികള്‍ക്ക് മടുക്കില്ലെന്നായിരുന്നു സന്ദീപിന്റെ പ്രശംസ. കെ മുരളീധരനെ കേരള രാഷ്ട്രീയത്തില്‍നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം ഉള്ളിടത്ത് അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്നായിരുന്നു മുരളീധരന്റെ മറുപടി. ജനാധിപത്യ പാർട്ടിയായ കോണ്‍ഗ്രസിന്റെ വേദിയിലേക്ക് അദ്ദേഹം കടന്നു വന്നു. ഞങ്ങളെല്ലാം ഇപ്പോള്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+