അത് പറഞ്ഞത് ശശികലയല്ല, ശോഭാ സുരേന്ദ്രനുമല്ല, വിപ്ലവപ്പാർട്ടി വളർത്തിയ കുഞ്ഞാട്.. ചിന്തയ്ക്ക് കൊട്ട്
കോഴിക്കോട്: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനത്തിന്റെ റിലാക്‌സേഷന്‍ ട്രോളുകള്‍ക്ക് ഇടവേള നല്‍കി ഇപ്പോള്‍ ചിന്ത ജെറോം ആണ് ട്രോളന്മാരുടെ ഇര. ജിമിക്കി കമ്മല്‍ പാട്ടിനെ ചിന്ത കീറി മുറിച്ചതോടെയാണ് ട്രോള്‍ ഗ്രൂപ്പുകാര്‍ ചിന്തയെ വലിച്ചൊട്ടിക്കുന്നത്. എന്നാല്‍ ജിമിക്കി കമ്മല്‍ അല്ല ഇവിടുത്തെ യഥാര്‍ത്ഥ വിഷയം. അത് ചൂണ്ടിക്കാട്ടുകയാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്.

ട്രോളുകളുടെ പുതിയ ഇര
എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്. ജിമിക്കി കമ്മല്‍ എന്ന പാട്ടിനെ ഉദാഹരണമാക്കി ചിന്ത ജെറോം നടത്തിയ പ്രസംഗമാണ് നിലവില്‍ ട്രോള്‍ ഗ്രൂപ്പുകള്‍ അടക്കം ഉയര്‍ത്തിക്കാണിക്കുന്നത്.

ജിമിക്കി കമ്മലാണ് വിഷയം
പ്രസംഗത്തിലെ ജിമിക്കി കമ്മല്‍ ഭാഗമാണ് വലിയ തോതില്‍ പ്രചരിക്കപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥ വിഷയം അതല്ല. ചിന്തയെ പ്രതിരോധിക്കാന്‍ സിപിഎം സഖാക്കള്‍ പ്രസംഗം പൂര്‍ണ രൂപത്തിലും പ്രചരിപ്പിക്കുന്നത്.

വിഷയം അതല്ല
ഒരു കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്നും പ്രതീക്ഷിക്കാത്ത ചിലത് കൂടി ചിന്തയുടെ പ്രസംഗത്തിലുണ്ടായിരുന്നതാണ് ശാരദക്കുട്ടി ചൂണ്ടിക്കാണിക്കുന്നത്. ഈ പ്രസംഗത്തില്‍ സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആര്‍ഷ ഭാരത സംസ്‌ക്കാരത്തെക്കുറിച്ചും ഈ സിപിഎം നേതാവ് വാചാലയാവുന്നുണ്ട്.

ആർഷഭാരത സംസ്ക്കാരം
അതിങ്ങനെ ആണ്. "ഈ നാടിനൊരു പാരമ്പര്യമുണ്ട്. പർണ്ണാശ്രമങ്ങളിലൂടെ തഴച്ചു വളർന്ന് ആസേതു ഹിമാചലം വരെ പടർന്നു പന്തലിച്ച് കിടക്കുന്ന ആർഷഭാരത സംസ്കാരം. ആർഷഭാരത സംസ്കാരത്തിന്റെ പ്രത്യേകത എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുക എന്നതാണ്. എല്ലാ വ്യത്യസ്തതകളെയും ഉൾക്കൊള്ളുക എന്നതാണ്."

വിപ്ലവപ്പാർട്ടി വളർത്തിയ കുഞ്ഞാട്
ഇക്കാര്യമാണ് ശാരദക്കുട്ടി ചൂണ്ടിക്കാണിക്കുന്നത്. ആർഷഭാരതസംസ്ക്കാരത്തെ കുറിച്ച് പറഞ്ഞത് ശശികലയല്ല. ശോഭാ സുരേന്ദ്രനുമല്ല. വിപ്ലവപ്പാർട്ടി വളർത്തിയ കുഞ്ഞാടാണ് എന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.

ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്ന്
ഇതു കേൾക്കാതെ ജിമിക്കിക്കമ്മലും സെൽഫിയും സെലക്ട് ചെയ്ത് ചർച്ച ചെയ്യുന്നത് , ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണ്. വലിയ പദവികളിലൊക്കെ ഇരിക്കുമ്പോൾ അതിന്റെ പാകത കാണിച്ചില്ലെങ്കിൽ പരിഹസിക്കപ്പെട്ടേക്കാം. സോഷ്യൽ മീഡിയ സജീവമായ കാലത്ത് അത് സ്വാഭാവികമാണ് എന്നും ശാരദക്കുട്ടി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications