പഴയ സരിതയാകാൻ ഇനി പറ്റില്ല, ജീവൻ പിടിച്ച് നിർത്താൻ നോക്കുന്നു, കാലുകളുടെ ചലനം നഷ്ടമാകുന്നെന്ന് സരിത
തിരുവനന്തപുരം: സോളാര്‍ കേസ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരള രാഷ്ട്രീയത്തില്‍ വമ്പന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്. സര്‍ക്കാര്‍ താഴെ വീഴാനും സോളാര്‍ വെളിപ്പെടുത്തലുകള്‍ വലിയ പങ്ക് വഹിച്ചു. ഇപ്പോള്‍ സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരെ രാസപദാര്‍ത്ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമം നടന്നു എന്നുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
2018 മുതല്‍ ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതായി സരിത എസ് നായര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ഇനി പഴയ സരിതയാകാന്‍ സാധിക്കില്ലെന്നും നാഡികള്‍ ദുര്‍ബലമാവുകയും കാലുകള്‍ ചലനശേഷി നഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന് സരിത എസ് നായര്‍ പറഞ്ഞു.

സരിതയുടെ പ്രതികരണം ഇങ്ങനെ: ഞാന്‍ ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പറഞ്ഞില്ല എന്നേ ഉളളൂ. 2018 ഒക്ടോബര്‍ മുതല്‍ ഞാന്‍ ഇതിന്റെ പിടിയിലാണ്. സ്ലോ പോയിസണിംഗ് കൊണ്ടുണ്ടായ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളാണ് ആദ്യം ഉണ്ടായത്. പിന്നെ അത് ഓട്ടോ ഇമ്യൂണ്‍ അസുഖങ്ങളായി മാറി. കീമോ തെറാപ്പി ചെയ്തിട്ടും ശരിയായില്ല.

ഇപ്പോള്‍ ഞാന്‍ ഇമ്മ്യൂണോ തെറാപ്പിയിലാണ്. കാലുകളുടെ ചലന ശക്തി നഷ്ടപ്പെടുകയും ഞരമ്പുകളെല്ലാം വീക്കാവുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് ഞാന്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. 2018 ഒക്ടോബര്‍ തൊട്ട്, അതായത് സോളാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്തതിന് ശേഷം എസ്‌ഐടി രൂപീകരിച്ചു. അന്വേഷണ സംഘത്തിന് മൊഴി കൊടുക്കാന്‍ ഞാന്‍ ഒരു മാസത്തോളം തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നു.

ആ കാലഘട്ടത്തിലാണ് എനിക്ക് ആദ്യമായി പ്രശ്‌നം വന്ന് തുടങ്ങിയത്. അപ്പോള്‍ കൂടെ ഉണ്ടായിരുന്ന ആരെയും സംശയിച്ചില്ല. അവരും മറ്റുളളവരെ ചൂണ്ടിക്കാണിച്ച് കൊണ്ടിരുന്നു. പക്ഷേ എന്റെ കൂടെ നിന്നവര്‍ തന്നെയാണ് അത് തന്നത് എന്ന് ഞാന്‍ ജനുവരിയില്‍ ആണ് മനസ്സിലാക്കിയത്. അത് നേരിട്ട് കാണാനുളള സാഹചര്യം 2022 ജനുവരി മൂന്നാം തിയ്യതി ഉണ്ടാവുകയും ചെയ്തു.

വളരെ അധികം അസുഖങ്ങളിലൂടെ ഞാന്‍ കടന്ന് പോയി. പലപ്പോഴും ഈ അസുഖങ്ങള്‍ കൊണ്ട് തന്നെയാണ് ഞാന്‍ പബ്ലിക്കിന്റെ മുന്നിലും മീഡിയയ്ക്ക് മുന്നിലും വന്ന് നിന്നത്. പക്ഷേ ഞാനത് മറ്റുളളവരോട് തുറന്ന് പറയാനുളള ഒരു അവസ്ഥയില്‍ ആയിരുന്നില്ല. കാരണം ആരാണ് എന്റെ ശത്രു എന്ന് അറിയുന്നുണ്ടായിരുന്നില്ല. രാസവസ്തുക്കളുടെ സാന്നിധ്യം എന്റെ ശരീരത്തില്‍ 2018ല്‍ തന്നെ കണ്ട് പിടിച്ചിരുന്നു.

ഓരോ ബ്ലഡ് ടെസ്റ്റ് ചെയ്യുന്തോറും നെര്‍വ്‌സ് ആണ് ദുര്‍ബലമായിക്കൊണ്ടിരിക്കുന്നത്. വിനുകുമാര്‍ രാസവസ്തു കലര്‍ത്തുന്നതാണ് ജനുവരിയില്‍ കണ്ണ് കൊണ്ട് കണ്ടത്. തന്റെ ഒപ്പമുണ്ടായിരുന്ന സമയത്തും കോണ്‍ഗ്രസ് നേതാക്കളുമായിട്ടും, നമുക്ക് എതിര്‍ വശത്ത് നില്‍ക്കുന്നവരുമായിട്ടും നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ഇടതുപക്ഷ നേതാക്കളുമായി ബന്ധപ്പെട്ടതായി അറിയില്ല.

എതിര്‍വശത്തുളളവര്‍ എന്ന് പറഞ്ഞത് ഞാന്‍ കേസ് കൊടുത്തവരെ കുറിച്ചാണ്. ആ കേസുമായി ബന്ധപ്പെട്ട് മൊഴി കൊടുക്കുന്ന സമയത്ത് തന്നെയാണ് ഈ അസുഖങ്ങളുടെ തുടക്കം. സിബിഐ അന്വേഷണത്തിനിടെയൊക്കെ വളരെ മോശമായ അവസ്ഥയിലായിരുന്നു. യാത്ര ചെയ്യാനൊന്നും പറ്റുന്നില്ലായിരുന്നു. ഇപ്പോഴും മോശം അവസ്ഥയിലാണ്. നടക്കാനൊന്നും ശരിക്കും പറ്റുന്നില്ല. ഡോക്ടര്‍മാരുടെ ഇടപെടല്‍ മൂലമാണ് മരിക്കാതിരിക്കുന്നത്.

അനുഭവിച്ച കാര്യങ്ങള്‍ പരാതിയായി നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഇതുവരെ അതൃപ്തിയൊന്നും ഇല്ല. ഇനി പഴയ സരിതയാകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഞാന്‍ ഇനി ഒരിക്കലും പഴയ സരിത ആകില്ല. വെല്ലൂരും തിരുവനന്തപുരത്തുമായിട്ടാണ് ചികിത്സ. ഇന്‍ഷൂറന്‍സ് ഉളളത് കൊണ്ട് പിടിച്ച് നില്‍ക്കുന്നു. ജീവന്‍ പിടിച്ച് നിര്‍ത്താന്‍ പരമാവധി ശ്രമിക്കുകയാണ് എന്നും സരിത എസ് നായര്‍ പറഞ്ഞു.












Click it and Unblock the Notifications