സംസ്ഥാനത്ത് 50 ശതമാനം കുട്ടികളുമായി സ്കൂൾ തുറക്കാൻ ആലോചന, അന്തിമ തീരുമാനം ഉടനെ
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുളള ആലോചനയുമായി സര്‍ക്കാര്‍. ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകള്‍ ആരംഭിക്കാനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അന്‍പത് ശതമാനം മാത്രം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ക്ലാസ്സുകള്‍ നടത്തുന്നത് ആണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ ആറ് മാസക്കാലമായി സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഈ വരുന്ന 17ാം തിയ്യതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാവും അന്തിമ തീരുമാനമുണ്ടാവുക. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പത്താം ക്ലാസ്സിലേയും പ്ലസ് ടുവിലേയും പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുക.

പതിനേഴാം തിയ്യതി മുതല്‍ സ്‌കൂളുകളിലേക്ക് എത്താന്‍ അന്‍പത് ശതമാനം അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ സ്‌കൂളിലെത്താനാണ് നിര്‍ദേശം. ഇതിന് സമാനമായി 50 ശതമാനം വിദ്യാര്‍ത്ഥികളെ വെച്ച് ക്ലാസ്സുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതത് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം അനുസരിച്ചാണ് ഓരോ ദിവസും എത്തേണ്ട കുട്ടികളുടെ എണ്ണം തീരുമാനിക്കുക.
നിലവില്‍ ഓണ്‍ലൈന്‍ ആയിട്ടാണ് വിദ്യാര്‍ത്ഥികളുടെ ക്ലാസ്സുകള്‍ നടക്കുന്നത് പത്താം ക്ലാസ്സിലടക്കം മാര്‍ച്ചില്‍ പരീക്ഷകള്‍ നടക്കേണ്ടതാണ്. മാര്‍ച്ചില്‍ തന്നെ പരീക്ഷ നടക്കണമെങ്കില്‍ ഇതുവരെയുളള ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ റിവിഷന്‍ തീര്‍ക്കേണ്ടതുണ്ട്. രണ്ട് മാസത്തെ സമയം മാത്രമേ ഉളളൂ അതിന് എന്നതാണ് പ്രശ്‌നമാകുന്നത്. ഈ സാഹചര്യത്തില്‍ സിലബസ് കുറയ്ക്കുന്നത് അടക്കമുളള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications