കോഴിക്കോട് ജില്ലയിലെ എസ്ഡിപിഐ നേതാവ് ബിജെപിയില്‍ ചേർന്നു: നേരത്തെ പുറത്താക്കിയതെന്ന് സംഘടന

വടകര: കോഴിക്കോട് തിരുവള്ളൂരിലെ മുന്‍ എസ് ഡി പി ഐ നേതാവ് റസാക്കും ഭാര്യയും ബി ജെ പിയില്‍ ചേര്‍ന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി ആസ്ഥാനത്ത് ദേശീയ ന്യൂനപക്ഷ മോർച്ച നേതാക്കളുടെ സാന്നിധ്യത്തില്‍ ഇവർക്ക് സ്വീകരണം നല്‍കി, ജില്ല അധ്യക്ഷന്‍ വികെ സജീവന്‍ ഉള്‍പ്പടേയുള്ളവർ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തലയോഗത്തിലാണ് ബി.ജെ.പി ഇരുവര്‍ക്കും സ്വീകരണം നല്‍കിയത്.
എസ് ഡി പി ഐ നേതാവിന് പാർട്ടിയില്‍ ചേർത്തതിനെതിരെ ബി ജെ പി പ്രവർത്തകർക്കിടയില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. എസ് ഡി പി ഐയുടെ രാഷ്ട്രീയപ്രവര്‍ത്തനത്തോട് വിയോജിച്ചും ആ രാഷ്ട്രീയത്തെ പൂര്‍ണമായി ഉപേക്ഷിച്ചും ബി ജെ പിയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന വിശ്വാസത്തിലുമാണ് റസാക്കും ഭാര്യയും ബി ജെ പിയില്‍ ചേർന്നതെന്നാണ് പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കുന്നത്.

അതേസമയം, തിരുവള്ളൂരിൽ നിന്നും ബിജെപിയിൽ പുതുതായി മെമ്പർഷിപ്പെടുത്ത എടക്കണ്ടി റസാക്ക് എന്ന വ്യക്തി എസ് ഡി പി ഐ പ്രവർത്തകനാണെന്ന രീതിയിലെ സോഷ്യൽ മീഡിയ പ്രചാരണം തികച്ചും വസ്തുതാ വിരുദ്ധമാണെന്നും , ഇത്തരം കുപ്രചാരണങ്ങളിൽ ആരും വഞ്ചിതരാവരുതെന്നും അറിയിച്ച് എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി നവാസ് കല്ലേരി രംഗത്ത് വന്നു. 2017-18 കാലയളവിൽ പാർട്ടിയിൽ നിന്നും അച്ചടക്ക നടപടി നേരിട്ട് പുറത്താക്കപ്പെട്ട വ്യക്തിയാണ് റസാക്ക് .പലരിൽ നിന്നുമായി പണം വാങ്ങി ബിസിനസ് തുടങ്ങുകയും ഒടുവിൽ പാർട്ണർമാർ ഉൾപെടെ പലരും വഞ്ചിക്കപ്പെടുകയും ചെയ്തു . ഇതിൽ പലരും പാർട്ടിക്ക് പരാതി നൽകിയപ്പോൾ പ്രസ്തുത വിഷയത്തിൽ പാർട്ടി അന്വേഷണം നടത്തി റസാക്കിനെ പാർട്ടിയിൽ നിന്നും മാറ്റി നിർത്തുകയാണ് ചെയ്തതെന്നും സംഘടന വ്യക്തമാക്കുന്നു.
വസ്തുതകൾ ഇതായിരിക്കെ വർഷങ്ങൾക്ക് മുൻപെ മാറ്റി നിർത്തിയ വ്യക്തിയെ ഇപ്പോൾ പാർട്ടിയുമായി ബന്ധിപ്പിക്കുന്നത് ചില തൽപരകക്ഷികളുടെ താൽപര്യങ്ങളാണ് . റസാക്ക്
എസ് ഡി പി ഐൽ വരുന്നതിന് മുമ്പ് തിരുവള്ളൂരിലെ ലീഗിൻ്റെ പ്രവർത്തകനായിരുന്നു. വിവിധ കാലങ്ങളിലായി ഇദ്ദേഹം ,പി ഡി പി , ഐ എസ് എസ് ഉൾപെടെ പല സംഘടനകളിലും അംഗമായിട്ടുണ്ട് . എസ്ഡിപിഐക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങൾ അവജ്ഞയോടെ തള്ളി കളയുന്നതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications