ബിജെപി കേന്ദ്രമന്ത്രി, രാജ്യസഭാംഗത്വം... കെ സുധാകരൻ ചോദിച്ചത് ഇതെല്ലാം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കണ്ണൂര്‍: കേരളത്തില്‍ ആരാകും പുതിയ കെപിസിസി അധ്യക്ഷന്‍ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തന്നെ ചുമതല ഏല്‍പിച്ചാല്‍ സന്തോഷത്തോടെ ഏറ്റെടുക്കും എന്നാണ് കണ്ണൂരില്‍ നിന്നുള്ള നേതാവ് കെ സുധാകരന്‍ വ്യക്തമാക്കിയിട്ടുള്ളത്. കെ സുധാകരന് പാര്‍ട്ടിയില്‍ വലിയ പിന്തുണയും ഉണ്ട്.
എന്നാല്‍ സുധാകരനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ആണ് ഇപ്പോള്‍ കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി നടത്തിയിരിക്കുന്നത്. ബിജെപിയുമായുള്ള വിലപേശല്‍ നടക്കാതെ വന്നതുകൊണ്ട് മാത്രം ആണ് സുധാകരന്‍ ഇപ്പോഴും കോണ്‍ഗ്രസ്സില്‍ തുടരുന്നത് എന്നാണ് ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം ആരോപിക്കുന്നത്.
തനിക്ക് ബിജെപിയിലേക്ക് ക്ഷണം ഉണ്ടായിരുന്നതായി നേരത്തെ തന്നെ സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. സുധാകരന്‍ ബിജെപിയിലേക്ക് പോകുന്നു എന്ന രീതിയില്‍ സിപിഎം നേതാക്കള്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ ആയിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും താന്‍ അത് നിരസിക്കുകയായിരുന്നു എന്നും ആയിരുന്നു അന്ന് സുധാകരന്‍ പറഞ്ഞത്.
എന്നാല്‍ സുധാകരന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു എന്നാണ് ഇപ്പോള്‍ പ്രദീപ് വട്ടിപ്രം ആരോപിക്കുന്നത്. രാജ്യസഭാംഗത്വവും കേന്ദ്ര മന്ത്രിസഭയില്‍ സഹമന്ത്രി സ്ഥാനവും ആയിരുന്നു സുധാകരന്‍ ആവശ്യപ്പെട്ടത് എന്നാണ് പ്രദീപ് പറയുന്നത്. ബിജെപിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതുകൊണ്ട് മാത്രമാണ് സുധാകരന്‍ ഇപ്പോഴും കോണ്‍ഗ്രസ്സില്‍ തുടരുന്നത് എന്നും പ്രദീപ് ആരോപിക്കുന്നുണ്ട്.
കൂടാതെ സുധാകരനെതിരെ ഗുരുതരമായ അഴിമതി ആരോപണവും ഇദ്ദേഹം ഉയര്‍ത്തുന്നുണ്ട്. ഡിസിസി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പിരിച്ച കോടിക്കണക്കിന് രൂപ സുധാകരന്‍ സ്വന്തമാക്കി എന്നാണ് ആരോപണം.