തിരുവനന്തപുരം എംജി കോളേജിൽ എസ്എഫ്ഐ-എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി, സംഘർഷം;ഗ്രനേഡ് പ്രയോഗിച്ചു
സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.
തിരുവനന്തപുരം: നഗരത്തിലെ എംജി കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം. യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട തർക്കമാണ് ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്.
എബിവിപി കോട്ടയായ എംജി കോളേജിൽ യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. എംജി കോളേജിന് അകത്ത് തമ്പടിച്ചിരുന്ന എബിവിപി പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആദ്യം കല്ലെറിഞ്ഞു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറും കുപ്പിയേറുമുണ്ടായി. പിന്നീട് കോളേജ് ക്യാമ്പസിലേക്ക് കടന്ന എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും ഏറ്റമുട്ടി.
സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ ജില്ലാ സെക്രട്ടറി പ്രജിൻ ഷാജി അടക്കമുള്ള എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രനേഡ് പ്രയോഗിച്ചിട്ടും എസ്എഫ്ഐ പ്രവർത്തകർ എംജി കോളേജിന് മുൻപിൽ നിന്നും പിരിഞ്ഞുപോകാൻ തയ്യാറായിട്ടില്ല.
സംഭവമറിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽ നിന്നുള്ള കൂടുതൽ എസ്എഫ്ഐ പ്രവർത്തകർ എംജി കോളേജിലേക്കെത്തുന്നുണ്ട്. പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത എസ്എഫ്ഐ പ്രവർത്തകർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. എബിവിപി പ്രവർത്തകർ കോളേജിനകത്തും തമ്പടിച്ചിരിക്കുകയാണ്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
തിരുവനന്തപുരം എംജി കോളേജിൽ എസ്എഫ്ഐ യൂണിറ്റ് രൂപീകരിക്കുന്നതിനെ എബിവിപിയും, യൂണിവേഴ്സിറ്റി കോളേജിൽ എബിവിപി യൂണിറ്റ് രൂപീകരിക്കുന്നതിനെ എസ്എഫ്ഐയും എതിർത്തിരുന്നു. ഈ തർക്കമാണ് ഇരുവിഭാഗങ്ങളുടെ ശക്തി പ്രകടനത്തിലേക്കും തുടർന്ന് സംഘർഷത്തിലേക്കും വഴിവെച്ചത്. സംഘർഷം രൂക്ഷമായതോടെ ജില്ലയുടെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് എംജി കോളേജിലേക്കെത്തിയിട്ടുണ്ട്.