ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ കയറി പ്രതിഷേധിച്ച് എസ്എഫ്ഐ, കേസ്, പ്രതിഷേധിച്ച് മാധ്യമലോകവും
ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്ത തെറ്റാണെന്ന് ലോകം കണ്ടുവെന്നും അതിനെതിരെ പ്രതിഷേധം ഉയരുമെന്നും എംവി ഗോവിന്ദന്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മരുന്ന് ഉപയോഗം വ്യാപകമാകുന്നതിന് എതിരെ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത പരമ്പരയിലെ അഭിമുഖം വ്യാജമാണെന്ന ആരോപണത്തില്‍ വിവാദം കത്തുന്നു. നാര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ് എന്ന പേരില്‍ തയ്യാറാക്കിയ പരമ്പരയിലെ ഒരു അഭിമുഖമാണ് വലിയ വിവാദമായിരിക്കുന്നത്. ഇരയല്ലാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച വ്യാജമായാണ് അഭിമുഖം തയ്യാറാക്കിയത് എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. പിവി അന്‍വര്‍ എംഎല്‍എ അടക്കമുളളവര്‍ ചാനലിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഏഷ്യാനെറ്റിനെതിരെ അന്വേഷണം വേണം എന്ന് പിവി അന്‍വര്‍ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റിന്റെ അഭിമുഖം സംബന്ധിച്ച് നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എ ചോദ്യം ഉന്നയിച്ചിരുന്നു. 14 വയസ്സുളള പെണ്‍കുട്ടിയുടെ അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നുളള പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് അന്വേഷണം നടക്കുന്നുവെന്നുമാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി. മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹപാഠി പീഡിപ്പിച്ചു എന്ന അച്ഛന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്റെ തന്നെ പഴയ അഭിമുഖത്തിലെ ഓഡിയോ ഉപയോഗിച്ചും ചാനലിലെ സ്റ്റാഫിന്റെ കുട്ടിയെ അഭിനയിപ്പിച്ചും തയ്യാറാക്കിയതാണ് റോവിംഗ് റിപ്പോര്‍ട്ടറിലെ പുതിയ അഭിമുഖം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. സോഷ്യല്‍ മീഡിയയില്‍ ഏഷ്യാനെറ്റ് ന്യൂസിന് എതിരെ വ്യാപകമായി വിമര്‍ശനവും ഒപ്പം അധിക്ഷേപ പ്രചാരണവും നടക്കുന്നുണ്ട്. ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യക്തിപരമായ ആക്രമണവും രൂക്ഷമാണ്.
അതിനിടെ വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ റീജിയണല്‍ ഓഫീസിലേക്ക് ഒരുകൂട്ടം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി എത്തി പ്രതിഷേധിച്ചതും വിവാദമായിരിക്കുകയാണ്. ഈ സ്ഥാപനം സാംസ്‌ക്കാരിക കേരളത്തിന് അപമാനം എന്ന ബാനറുമായാണ് എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ പേരില്‍ പ്രവര്‍ത്തകര്‍ എത്തിയത്. ചാനല്‍ ഓഫീസിനുളളില്‍ അതിക്രമിച്ച് കയറിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ജീവനക്കാരെ പ്രതിഷേധക്കാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതിക്രമിച്ച് കടക്കല്‍, സംഘര്‍ഷാവസ്ഥ സൃഷ്ടിക്കല്‍, ഭീഷണിപ്പെടുത്തല്‍, അന്യായമായ കൂട്ടം ചേരല്‍ അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായരുടെ പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം എസ്എഫ്‌ഐക്കെതിരെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയും കേരള പത്രപ്രവര്‍ത്തക യൂണിയനും അടക്കം രംഗത്ത് വന്നിട്ടുണ്ട്.

കയ്യൂക്ക് കാണിച്ചുളള ഇത്തരം പ്രവൃത്തികള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും സംഭവത്തെ കുറിച്ച് കേരള സര്‍ക്കാര്‍ അന്വേഷണം നടത്തണം എന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. എന്ന് കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു. ജില്ലാ കേന്ദ്രങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുളളവര്‍ ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
Hair Care; ഇനി മുടി കൊഴിച്ചൽ എന്ന് പറഞ്ഞ് കരയേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം
ചാനലിനെതിരെയുളള അതിക്രമത്തിന് പിന്നില്‍ കടുത്ത അസഹിഷ്ണുത ആണെന്നും നേതൃത്വത്തിന്റെ അറിവോട് കൂടിയാണ് ഇതെന്നും വിഡി സതീശന്‍ ആരോപിച്ചു. ജനാധിപത്യ മൂല്യങ്ങളോടുളള വെല്ലുവിളിയാണ് ഏഷ്യാനെറ്റ് ന്യൂസിന് നേരെയുളള അതിക്രമമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. ്അതേസമയം എസ്എഫ്‌ഐ നടത്തിയത് പ്രതിഷേധം ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. പ്രതിഷേധം എത്രത്തോളമാകാം എന്നതാണ് പ്രധാനമെന്നും ഇക്കാര്യം പരിശോധിക്കാമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.












Click it and Unblock the Notifications