' ഇടത് കോട്ട തകരും, 3000 വോട്ടിനെങ്കിലും അരൂര്‍ പിടിച്ചെടുക്കും'; പ്രതീക്ഷയോടെ യുഡിഎഫും ഷാനിമോളും
ആലപ്പുഴ: ഇഞ്ചോടിഞ്ച് പോരാട്ടമാണ് അരൂരില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നടക്കുന്നത്. ബിഡിജെഎസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത ബിജെപിയും മത്സരരംഗത്തേക്ക് എത്തിയതോടെ ഒരോ വോട്ടും ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് മുന്നണികള്‍. 2006 മുതല്‍ എഎം ആരിഫിലൂടെ സിപിഎം നിലനിര്‍ത്തുന്ന മണ്ഡലമാണ് അരൂര്‍. അതേ ആരിഫ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയതും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 38519 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു അരൂരിലേത്. എന്നാല്‍ മറുവശത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റിറ്റും അരൂര്‍ മണ്ഡലത്തില്‍ ലീഡ് പിടിക്കാന്‍ കഴിഞ്ഞതിന്‍റെ കണക്കുകളാണ് യുഡിഎഫ് നിരത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കിട്ടിയേക്കാവുന്ന ലീഡ് വരെ വിലയിരുത്തിയാണ് യുഡിഎഫ് പ്രവര്ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ലോക്സഭാതിരഞ്ഞെടുപ്പില്‍
ഇടത് കോട്ടയായ അരൂരില്‍ ലോക്സഭാതിരഞ്ഞെടുപ്പില്‍ 648 വോട്ടിന്‍റെ ലീഡായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ നേടിയത്. മറ്റിടങ്ങളിലെല്ലാം പിന്നില്‍ പോയിട്ടും അരൂരില്‍ വലിയ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് പാര്‍ട്ടി പ്രവര്‍ത്തരുടെ അക്ഷീണ പരിശ്രമം ഒന്നുകൊണ്ട് മാത്രമായിരുന്നു. അതേ ആവശേത്തില്‍ തന്നെ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും നടത്തുമ്പോള്‍ യുഡിഎഫിന്‍റെ വിജയ പ്രതീക്ഷയും ഏറുകയാണ്. കുറഞ്ഞത് 3000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലെങ്കിലും അരൂര്‍ പിടിച്ചെടുക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

ചിട്ടയോടെ
ഒന്നരമാസം മുമ്പ്, സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനും മുമ്പേ അരൂരിലെ യുഡിഎഫ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മാര്‍ഥതയോടെയും ചിട്ടയോടെയും പ്രവര്‍ത്തനം തുടങ്ങിയിരുന്നെന്നാണ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കുന്നത്. ശബരിമല വിഷയമൊക്കെ സര്‍ക്കാര്‍ ഫാഷിസ്റ്റ് രീതിയിലാണ് കൈകാര്യം ചെയ്തതെന്നും ഷാനിമോള്‍ ആരോപിച്ചു.

ശബരിമല വിഷയത്തില്‍
ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ എന്തെങ്കിലും മാറ്റമുള്ളതായി മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് കോണ്‍ഗ്രസ് മാത്രമാണ്. സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും ബിജെപി ഭിന്നിപ്പിച്ചു മുതലെടുക്കാനും ശ്രമിച്ചു. ഇത് മനസ്സിലാക്കിയ ജനങ്ങള്‍ കോണ്‍ഗ്രസിനെ വിശ്വസിച്ചു. അതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി സൂചിപ്പിക്കുന്നത്.

ഇടത് നേതാക്കള്‍ പറയുന്നത്
ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യം മാറിയെന്നാണ് ഇടത് നേതാക്കള്‍ പറയുന്നത്. എന്നാല്‍ സഹാചര്യം കൂടുതള്‍ ദയനീയമാവുകയാണ് ചെയ്തത്. പിഎസ് സി നിയമനത്തില്‍ കാണിച്ച തട്ടിപ്പിന് കേരളം ഈ സര്‍ക്കാറിന് മാപ്പുകൊടുക്കുമോ. ഒരു തൊഴിലിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചെറുപ്പക്കാരേയും അവരുടെ കുടുംബങ്ങളേയുമല്ലേ സര്‍ക്കാര്‍ വഞ്ചിച്ചതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കുറ്റപ്പെടുത്തുന്നു.

എസ് എഫ് ഐക്കാര്‍ക്ക് വേണ്ടി
പി എസ് സി പോലൊരു സ്ഥാപനത്തിന്‍റെ വിശ്വാസ്യത തകര്‍ത്ത തലമുറകള്‍ പഠിച്ചു പരീക്ഷയെഴുതിയിറങ്ങിപ്പോയ കേരള സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനെപ്പോലും താനും എസ് എഫ് ഐക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ അപഹാസ്യമാക്കി. പെരിയ ഇട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് വേണ്ടി നടത്തുന്ന അന്വേഷണമെന്ന് കോടതി പോലും പറഞ്ഞു.

പാലായിലെ തോല്‍വി
പാലായിലെ തോല്‍വി സര്‍ക്കാറിനുള്ള അംഗീകാരമല്ല. അവിടുത്തെ രാഷ്ട്രീയ സാഹചര്യം എന്തായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. യുഡിഎഫിന്‍റെ ചെയര്‍മാനും കണ്‍വീനറും മറ്റ് ഉന്നത നേതാക്കളും അക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. പാലായിലെ വിധിയായിരിക്കില്ല ഇനി നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നും ഷാനിമോള്‍ അഭിപ്രായപ്പെട്ടു.

പൊള്ളയായ വാദം
അരൂരില്‍ വലിയ വികസനം നടത്തിയെന്നത് എല്‍ഡിഎഫിന്‍റെ പൊള്ളയായ വാദമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും ഇപ്പോഴും അരൂരിലൂടെ ധാരാളം യാത്ര നടത്തിയ വ്യക്തിയാണ് ഞാന്‍. മിക്കവാറും റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്. ഇപ്പോഴും കൂരകളില്‍ കഴിയുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. പലര്‍ക്കും നടവഴി പോലുമില്ല. മാലിന്യമാണ് മറ്റൊരു പ്രധാന പ്രശ്നം.

വലിയ പദ്ധതികള്‍ വന്നത്
പഴയ ചേര്‍ത്തല മണ്ഡലത്തിലെ 5 പഞ്ചയത്തുകളും പഴയ അരൂര്‍ മണ്ഡലത്തിലെ 5 പഞ്ചയത്തുകളും ചേര്‍ന്നതാണല്ലോ ഇപ്പോഴത്തെ മണ്ഡലം. എകെ ആന്‍റണി, വയലാന്‍ രവി, യുഡിഎഫില്‍ ആയിരുന്ന കെ ആര്‍ ഗൗരിയമ്മ എന്നിവരാണ് ഇപ്പോഴത്തെ അരൂര്‍ മണ്ഡലത്തിലെ പല പദ്ധതികള്‍ക്കും തുടക്കം കുറിച്ചതെന്നും ഷാനിമോള്‍ ഉസ്മാന്‍ ചൂണ്ടിക്കാട്ടുന്നു.

ഇനിയും ചോദ്യം ചെയ്യും
ചട്ടലംഘനമോ നിയമലംഘനമോ ശ്രദ്ധയില്‍പെട്ടാന്‍ ഇനിയും ചോദ്യം. അതിന് ജയിലിലടയ്ക്കുമെങ്കിൽ പേടിയില്ല. ജയിലിൽ കിടന്നുകൊണ്ടായാലും തിരഞ്ഞെടുപ്പിനെ നേരിടും. സ്ഥാനാർഥി പ്രഖ്യാപനമുണ്ടായ രാത്രി പത്തരയോടെയാണ് ഞാൻ അരൂരിലേക്ക് പോവുന്നത്. നേതാക്കളെയും മറ്റും കണ്ട് ചർച്ചകളും മറ്റും പൂർത്തിയാക്കി മടങ്ങുകയായിരുന്നു. 12.30നു ശേഷം തിരികെ വരുമ്പോൾ എരമല്ലൂർ ഭാഗത്ത് ജനക്കൂട്ടത്തെ കണ്ടു. രാത്രിയുടെ മറവിൽ റോഡ് നിർമാണം നടത്താനെത്തിയ സംഘത്തെ നാട്ടുകാരാണ് ആദ്യം തടഞ്ഞത്. വിവരം അറിഞ്ഞപ്പോൾ ഇടപെടുക മാത്രമാണ് ചെയ്തത്.

പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു
ജി സുധാകരന്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു. വ്യക്തിപരമായി ഇങ്ങനെയൊരു അധിക്ഷേപം അദ്ദേഹത്തെപ്പോലെയൊരു നേതാവിൽ നിന്നുണ്ടാവുമെന്ന് കരുതിയില്ല. അടുത്തു പരിചയമുള്ളവരാണ്. ഒരു പൊതുപ്രവർത്തകനും ഉപയോഗിക്കാൻ പാടില്ലാത്ത നിന്ദ്യമായ വാക്കുകളാണ് ഉണ്ടായത്. നിയമനടപടികളുമായി പാര്‍ട്ടി മുന്നോട്ടുപോവുമെന്ന് അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications