മുഖ്യമന്ത്രിയ്ക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടണമായിരുന്നു: കുറിപ്പ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷിബു ബേബി ജോൺ. സ്വർണ്ണക്കടത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് ഷിബു ബേബി ജോൺ രംഗത്തെത്തുന്നത്.
തടിക്കച്ചവടക്കാരനിൽ നിന്ന് ആഢംബര ജീവിതത്തിലേക്ക്: സന്ദീപ് നായർ സ്വപ്ന സുരേഷിന്റെ ബിനാമിയോ?
മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് അയച്ച കത്ത് കണ്ടു. ധീരോദാത്തം, അവർണനീയം എന്നൊക്കെ സൈബർ സഖാക്കൾ വാഴ്ത്തുന്ന കത്തിൽ സ്വർണക്കടത്ത് കേസ് ഏതെങ്കിലുമൊരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹോ എന്തൊരു മഹാമനസ്കതയാണെന്നാണ് ഷിബു കുറ്റപ്പെടുത്തുന്നത്.
കള്ളക്കടത്തും രാജ്യദോഹകുറ്റവും ഇഴചേർന്നിരിക്കുന്ന ഈ കേസ് പിണറായി വിജയന്റെ ഔദാര്യമില്ലെങ്കിലും കേന്ദ്ര ഏജൻസികൾ തന്നെ അന്വേഷിക്കും. വസ്തുത ഇതെന്നിരിക്കെ ഈ കത്തിന്റെ പേരിൽ പിണറായി സ്തുതികൾ ഏറ്റുപാടാൻ പിആർ ഏജൻസികളും സൈബർ സഖാക്കളും ഓവർടൈം പണിയെടുക്കുകയാണെന്നും ഷിബു ബേബി ജോൺ പോസ്റ്റിൽ കുറിച്ചു.
ഈ വിഷയത്തിൽ മുഖ്യമന്ത്രിയ്ക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ ഏതെങ്കിലും കേന്ദ്ര ഏജൻസിയുടെ അന്വേഷണമല്ല, സിബിഐ അന്വേഷണം തന്നെ വേണമെന്ന് കൃത്യമായി ആവശ്യപ്പെടണമായിരുന്നു. സിബിഐ അന്വേഷണത്തിന് രണ്ട് മാർഗങ്ങളാണുള്ളത്. ഹൈക്കോടതി നിർദ്ദേശിക്കുകയോ ക്യാബിനറ്റ് തീരുമാനിക്കുകയോ വേണം. ഇന്ന് കൂടിയ ക്യാബിനറ്റിൽ ഇത്തരമൊരു തീരുമാനം ഉണ്ടായിരുന്നെങ്കിൽ സിബിഐയ്ക്ക് ഈ കേസ് അടിയന്തിരമായി തന്നെ ഏറ്റെടുക്കേണ്ടി വരുമായിരുന്നു. അത്തരമൊരു മാർഗം സ്വീകരിച്ച് കൃത്യമായ അന്വേഷണം ഉറപ്പ് വരുത്താനല്ലാതെ പിആർ വർക്കിന് വേണ്ടി മാത്രം ഒരു കത്ത് കേരള ജനതയ്ക്ക് ആവശ്യമില്ല സാർ എന്ന വാക്കുകളോടെയാണ് ഷിബു ബേബി ജോണിന്റെ പോസ്റ്റ് അവസാനിക്കുന്നത്.