സംസ്ഥാനത്ത് തിയറ്ററുകളില്‍ രാത്രികാല നിയന്ത്രണം, രാത്രി പത്ത് മണിക്ക് ശേഷം പ്രദർശനം പാടില്ല
തിരുവനന്തപുരം: ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് തിയറ്ററുകളില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. രാത്രി പത്ത് മണിക്ക് ശേഷം തിയറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതിയുണ്ടാകില്ല. സംസ്ഥാനത്ത് ഈ മാസം 30 മുതല്‍ ജനുവരി രണ്ട് വരെ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് തീയറ്ററുകള്‍ക്കുളള നിര്‍ദേശം. ഇതോടെ രാത്രിയിലെ ഷോകള്‍ ഈ ദിവസങ്ങളില്‍ നിര്‍ത്തി വെയ്‌ക്കേണ്ടതായി വരും.
ബുള്ളറ്റ് പ്രൂഫ്, വില പന്ത്രണ്ട് കോടി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനി മേബാക്ക് സുരക്ഷയൊരുക്കും
സംസ്ഥാനത്ത് കൊവിഡ് ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നവരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെ ആണ് നിയന്ത്രണം. ആ സമയത്ത് ആള്‍ക്കൂട്ടങ്ങളോ അനാവശ്യ യാത്രകളോ പാടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ നേരത്തെ രാത്രി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് കൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ തിയറ്ററുകളുടെ കാര്യം പ്രത്യേകമായി പറഞ്ഞിരുന്നില്ല ഈ സാഹചര്യത്തിലാണ് തിയറ്ററുകളെ കൂടി ഉള്‍പ്പെടുത്തി പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാത്രി ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടകള്‍ രാത്രി പത്ത് മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കരുത്. നൈറ്റ് കര്‍ഫ്യൂ സമയത്ത് പോലീസ് വാഹന പരിശോധന കര്‍ശനമാക്കും. ദേവാലയങ്ങളിൽ പുതുവർഷവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കും രാത്രി 10ന് ശേഷം അനുമതിയില്ല.
'ലക്ഷങ്ങളോ കോടികളോ അല്ല, വളരെ തുച്ഛമായ തുക', ഇഡി ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി
Recommended Video
അതിനിടെ സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ രണ്ട് പേർ (32), (40) യു.എ.ഇ.യിൽ നിന്നും, ഒരാൾ അയർലൻഡിൽ നിന്നും (28) വന്നതാണ്. ഒരാൾക്ക് (51) സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച ആൺകുട്ടി (9) ഇറ്റലിയിൽ നിന്നും മറ്റൊരാൾ (37) ഖത്തറിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാൾ (48) ടാൻസാനിയയിൽ നിന്നാണെത്തിയത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 64 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു.