മുഖം മറച്ചുള്ള പ്രതിഷേധം അംഗീകരിക്കില്ലെന്ന് സ്പീക്കർ! പ്രതിപക്ഷം കുലുങ്ങിയില്ല, സഭ പിരിഞ്ഞു...
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബാനറുകളും പ്ലക്കാർഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചതോടെയാണ് സഭാനടപടികൾ തടസപ്പെട്ടത്.
തിരുവനന്തപുരം: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായ രണ്ടാം ദിവസവും നിയമസഭ സ്തംഭിപ്പിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബാനറുകളും പ്ലക്കാർഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ചതോടെയാണ് സഭാനടപടികൾ തടസപ്പെട്ടത്.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കുന്നതായും താൽക്കാലികമായി സഭ നിർത്തിവെയ്ക്കുന്നതായും സ്പീക്കർ പ്രഖ്യാപിച്ചു. പിന്നീട് 9.20ന് വീണ്ടും സഭ ചേർന്നെങ്കിലും പ്രതിപക്ഷം വീണ്ടും പ്രതിഷേധം ആരംഭിച്ചു. ഇതിനെ തുടർന്നാണ് സഭ ചൊവാഴ്ചത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചത്.

ഡയസിന് മുന്നിൽ....
രാവിലെ 8.30ന് ചോദ്യോത്തരവേള ആരംഭിച്ചതോടെയാണ് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം ആരംഭിച്ചത്. ബാനറുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം, പിന്നീട് സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് നീങ്ങി. തുടർന്ന് ഡയസിന് മുന്നിൽ കൂട്ടംകൂടി നിന്ന് മുദ്രാവാക്യം വിളിച്ചു.

റൂളിങ്...
തന്റെ മുഖം മറച്ചുകൊണ്ടുള്ള പ്രതിഷേധം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ പ്രതിപക്ഷാംഗങ്ങൾക്ക് റൂളിങ് നൽകിയെങ്കിലും പ്രതിഷേധം അവസാനിപ്പിച്ചില്ല. പ്രതിപക്ഷാംഗങ്ങൾ ബഹളം വയ്ക്കുമ്പോൾ പ്രതിപക്ഷ നേതാവ് മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു.

പിരിഞ്ഞു...
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒമ്പത് മണിയോടെ സഭ താൽക്കാലികമായി നിർത്തിവെയ്ക്കുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. പിന്നീട് 9.20ന് സഭ വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. തുടർന്നാണ് സഭ ചൊവ്വാഴ്ചത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചത്.

മണ്ണാർക്കാടും, മധുവും...
മട്ടന്നൂർ ഷുഹൈബ് വധത്തിന് പുറമേ മണ്ണാർക്കാട്ടെ സഫീറിന്റെയും, അട്ടപ്പാടിയിലെ മധുവിന്റെയും കൊലപാതകങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. സഫീറിന്റെ കൊലപാതകത്തിൽ മണ്ണാർക്കാട് എംഎൽഎ എൻ ശംസുദ്ദീൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ പരിഗണിച്ചില്ല.

പാസാക്കി...
പ്രതിപക്ഷ ബഹളത്തിനിടയിലും ധനവിനിയോഗ ബിൽ ചർച്ച കൂടാതെ പാസാക്കിയ ശേഷമാണ് നിയമസഭ ചൊവ്വാഴ്ച പിരിഞ്ഞത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം അംഗീകരിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.

രമേശ് ചെന്നിത്തല...
ജനാധിപത്യ വിരുദ്ധമായ നടപടിയാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. വിഷയത്തിൽ സർക്കാരിന് എന്തോ ഭയക്കാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് കഴിഞ്ഞദിവസവും സഭാനടപടികൾ തടസപ്പെട്ടിരുന്നു. ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും, കുറ്റമറ്റ രീതിയിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം സഭയിൽ വ്യക്തമാക്കുകയും ചെയ്തു.












Click it and Unblock the Notifications