ദിലീപിനെ തിരിച്ചെടുത്തത് രണ്ട് മിനുറ്റ് കൊണ്ട്.. ആഗ്രഹിച്ചത് ദിലീപിന്റെ തിരിച്ച് വരവെന്ന് സിദ്ദിഖ്
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായതിന് പിന്നാലെ അമ്മയുടെ അവൈലബിള്‍ എക്‌സിക്യൂട്ടീവ് ചേര്‍ന്നാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും അടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു ആ തീരുമാനം.
ഇത്തവണത്തെ അമ്മ യോഗത്തില്‍ ദിലീപിനെ തിരിച്ചെടുത്തും തീരുമാനമായി. അത്തരമൊരു തീരുമാനം പെട്ടെന്ന് ഉണ്ടായതാണ് എന്നാണ് പുതിയ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ സിദ്ദിഖ് പറയുന്നത്.

നാടകമായ പുറത്താക്കൽ
ഒരു വര്‍ഷം മുന്‍പ് മമ്മൂട്ടി അടങ്ങുന്ന അമ്മ ഭാരവാഹികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കി എന്നാണ്. എന്നാല്‍ അമ്മയുടെ നിയമാവലി പ്രകാരമുള്ള നടപടികളൊന്നും പൂര്‍ത്തിയാക്കാതെ ആയിരുന്നു ആ നീക്കം. പുറത്താക്കുന്നതിന് മുന്‍പ് ദിലീപിനോട് വിശദീകരണം തേടുകയോ പുറത്താക്കല്‍ നോട്ടീസ് നല്‍കുകയോ ഒന്നും ഉണ്ടായിട്ടില്ല.

പുറത്താക്കിയത് തെറ്റായിപ്പോയി
അന്നേ ദിലീപ് അനുകൂലികള്‍ ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അവസരം ഒത്തുവന്നപ്പോള്‍ അമ്മ ദിലീപിനെ തിരിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. ദിലീപിന്റെ പുറത്താക്കല്‍ സംഘടനാ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും അതുകൊണ്ട് തന്നെ ആ നടപടി നിലനില്‍ക്കുന്നതല്ല എന്നാണ് ഇടവേള ബാബു വാദിച്ചത്. അത് തെറ്റായിപ്പോയെന്ന് ഇടവേള ബാബു അഭിപ്രായപ്പെടുകയുണ്ടായി.

കേസിന് പോയാൽ പെട്ടേനെ
സംഘടനയില്‍ നിന്നും പുറത്താക്കിയതിന് എതിരെ ദിലീപ് കേസിന് പോയിരുന്നുവെങ്കില്‍ അമ്മ കുടുങ്ങിയേനെ എന്നാണ് പുതിയ ജോയിന്റ് സെക്രട്ടറിയായ സിദ്ദിഖ് പ്രതികരിച്ചത്. ദിലീപ് വിഷയം അമ്മ ജനറല്‍ ബോഡിയില്‍ പ്രധാന ചര്‍ച്ചാ വിഷയം ആയിരുന്നില്ല. യോഗം നടന്ന് കൊണ്ടിരിക്കെ ദിലീപിന്റെ കാര്യം എന്തായി എന്ന ചോദ്യം ഉന്നയിച്ചത് നടി ഊര്‍മ്മിള ഉണ്ണിയാണെന്ന് സിദ്ദിഖ് പറയുന്നു.

വെറും രണ്ട് മിനുറ്റ് മാത്രം
കോടതിയില്‍ കേസ് നടക്കുന്ന കാര്യം ഒരു വിഭാഗം ഉന്നയിച്ചപ്പോള്‍, മറുഭാഗം വാദിച്ചത് അക്കാര്യത്തില്‍ ഇതുവരെ കുറ്റക്കാരനെന്ന് വിധി വന്നില്ലല്ലോ എന്നാണ്. ആ വാദമാണ് യോഗത്തിലെ എല്ലാവരും അംഗീകരിച്ചത്. അതോടെ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു. വെറും രണ്ട് മിനിറ്റിനുള്ളിലാണത്രേ ഇതെല്ലാം നടന്നത്.

ദിലീപ് ഇപ്പോഴും അംഗം തന്നെ
കഴിഞ്ഞ വര്‍ഷം ജൂലൈ 11ന് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത് ചില പ്രത്യേക സാഹചര്യങ്ങളെ തുടര്‍ന്നാണ് എന്നും സാധാരണ അംഗങ്ങളെ പുറത്താക്കുന്നത് പോലെ നോട്ടീസ് അയച്ചിരുന്നില്ലെന്നും സിദ്ദിഖ് പറയുന്നു. ദിലീപിന്റെ തിരിച്ച് വരവാണ് തങ്ങളെല്ലാം ആഗ്രഹിച്ചത്. ദിലീപ് ഇപ്പോഴും അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ ഉണ്ടെന്നും സിദ്ധിക്ക് കൂട്ടിച്ചേര്‍ത്തു.

ട്രഷറർ സ്ഥാനം നൽകിയേക്കും
അമ്മയുടെ ട്രഷറര്‍ സ്ഥാനത്ത് ഇരിക്കെയാണ് അന്ന് ദിലീപിനെ പുറത്താക്കിയത്. നിലവില്‍ നടന്‍ ജഗദീഷാണ് അമ്മയുടെ ട്രഷറര്‍. ഭാവിയില്‍ ദിലീപിന് തന്നെ ട്രഷറര്‍ സ്ഥാനം തിരികെ നല്‍കിയേക്കും എന്ന സൂചനയും സിദ്ദിഖ് നല്‍കുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നതിനോട് അമ്മയിലെ സ്ത്രീകള്‍ അടക്കം ആര്‍ക്കും എതിര്‍പ്പില്ലായിരുന്നുവെന്നും എല്ലാവരും പിന്തുണച്ചുവെന്നും സിദ്ധിഖ് പറഞ്ഞു.












Click it and Unblock the Notifications