'അപമാനിക്കുന്നത് സൂക്ഷിച്ചു വേണം': സിന്ധു സൂര്യകുമാറിനെതിരെ കെപിസിസി ജന: സെക്രട്ടറി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അപമാനിച്ചെന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോർഡിനേറ്റിങ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെ വലിയ വിമർശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സാധാരണ അണികള്‍ മുതല്‍ ഷാഫി പറമ്പില്‍ ഉള്‍പ്പടേയുള്ള നേതാക്കളും മാധ്യമപ്രവർത്തകയ്ക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രക്കിടേയുള്ള രാഹുല്‍ ഗാന്ധിയുടെ താടി വളർത്തിയ ചിത്രത്തെ കാസ്റ്റ് എവെ എന്ന ഹോളിവുഡ് ചിത്രത്തിലെ കഥാപാത്രത്തോട് താരതമ്യപ്പെടുത്തിയ സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിമർശനത്തിന് ഇടയാക്കിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ സിന്ധു സൂര്യകുമാറിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദും രംഗത്ത് എത്തിയിരിക്കുകയാണ്.

ആരെയും വിമർശിക്കാം. പക്ഷേ അപമാനിക്കുന്നത് സൂക്ഷിച്ചു വേണമെന്നാണ് കെ പി സി സി ജനറല്‍ സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. സ്വന്തം മാധ്യമ മുതലാളിയെ സുഖിപ്പിക്കാൻ വേണ്ടിയുള്ള ചായ കാച്ചൽ സ്വന്തം താടിയിലോ തടി കൊണ്ടോ ആവുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നിജേഷ് അരവിന്ദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആരെയും വിമർശിക്കാം. പക്ഷേ അപമാനിക്കുന്നത് സൂക്ഷിച്ചു വേണം. ഒരു വാർത്താ ചാനലിൽ പരിപാടി അവതരിപ്പിക്കുന്നതിൻ്റെ പേരിൽ കിട്ടുന്ന ഫെയിം എന്തും പറയാനുമുള്ള ലൈസൻസ് ആണെന്ന് തെറ്റിധരിക്കരുത്. രാഷ്ടീയക്കാരനായ ഒരു മനുഷ്യൻ വ്യത്യസ്തമായ ഒരു വഴിയിലൂടെ മുന്നേറുന്ന വാർത്ത പറയാൻ മനസ്സ് അനുവദിക്കാത്തവർക്ക് മിണ്ടാതിരിക്കാം.
സ്വന്തം മാധ്യമ മുതലാളിയെ സുഖിപ്പിക്കാൻ വേണ്ടിയുള്ള ചായ കാച്ചൽ സ്വന്തം താടിയിലോ തടി കൊണ്ടോ ആവുന്നതാണ് ഉചിതം. സ്വന്തം സഹപ്രവർത്തകൻ കെഎം ബഷീറിൻ്റെ ചുടു ചോര കുടിച്ച ലോബിക്ക് പച്ച പരവതാനി വിരിച്ച കേരള മുഖ്യൻ്റെ മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന കവർ സ്റ്റോറി നായിക ഫാസിസ്റ്റ് ഭരണകൂടത്തിന് എതിരെ നിരന്തര പോരാട്ടം നയിക്കുന്ന രാഹുലിൻ്റെ താടിയിൽ ചായ കാച്ചി രസിക്കുമ്പോൾ
ബഷീറിനെപ്പോലെ നീതി കിട്ടാതെ അവസാനിച്ച നിസ്സഹായരായ ആയിരങ്ങളെയും ഓർക്കണം.
ആയിരക്കണക്കിന് കിലോമീറ്റർ ഒരു മനുഷ്യൻ പതിനായിരങ്ങളൊടൊപ്പം നടന്നു നീങ്ങുന്നത് കാണുമ്പോൾ ഇന്നലെ പപ്പു എന്ന് വിളിച്ച് അധിക്ഷേപിച്ചവർക്ക് അസൂയ തോന്നുന്നത് സ്വാഭാവികം. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ജനങ്ങളോടൊപ്പം നടന്നവർക്ക് വിമർശിക്കാം. ശീതീകരിച്ച മുറിയിൽ സ്വസ്ഥമിരുന്ന് അസൂയയുടെയും കുശുംബിൻ്റയും കഥ പറയുന്നവർ ജന നേതാക്കളെ ആക്ഷേപിക്കുമ്പോൾ നേരോടെ, നിരന്തരം, നിർഭയം സ്വന്തം അഭിപ്രായം പറയുന്ന പൊതു ജനവികാരം കവർ സ്റ്റോറി യിലൂടെ പുറത്ത് വരണം.
പൊറാട്ടയും മന്തിയും ഉയർത്തി അപമാനിക്കാൻ ശ്രമിച്ച കേരള സഖാക്കളുടെ ആന്ധ്രാ ഘടകം അഭിവാദ്യവുമായി കാത്തു നിൽക്കുന്ന മാറ്റം എങ്കിലും കഥാകാരി തിരിച്ച് അറിയണം. പോയ ദിവസങ്ങളിൽ ഇന്ത്യയുടെ ഗ്രാമ ഗ്രമാന്തരങ്ങളിൽ രാഹുൽ ഗാന്ധിയെ കാത്തിരുന്ന ജനലക്ഷങ്ങളുടെ മുഖത്തെ വികാര മെങ്കിലും കഥാകാരി കാണണം. അവരുടെ പ്രതീക്ഷയാണ്, അവരുടെ അത്താണിയാണ് രാഹുൽ ഗാന്ധി.












Click it and Unblock the Notifications