മന്ത്രിസ്ഥാനത്ത് പ്രതീക്ഷവെച്ച് ചെറുപാർട്ടികൾ; സിപിഐ നിലപാട് നിർണായകം
ഒരു എംഎൽഎ മാത്രമുള്ള ഒന്നിലധികം പാർട്ടികളാണ് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നത്
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ രൂപീകരണം സിപിഎമ്മിനെ സംബന്ധിച്ച് എളുപ്പമല്ലെന്ന സൂചനകളാണ് ഇതുവരെയുള്ള ഉഭയകക്ഷി ചർച്ചകൾ വ്യക്തമാക്കുന്നത്. കേരള കോൺഗ്രസ് എം അടക്കമുള്ള പാർട്ടികൾ മുന്നണിയുടെ ഭാഗമായതുപോലെ തന്നെ മറ്റ് ചെറുകക്ഷികളും മന്ത്രിസ്ഥാനം എന്ന ആവശ്യം മുന്നോട്ടുവെച്ചു കഴിഞ്ഞു. ഒരു എംഎൽഎ മാത്രമുള്ള ഒന്നിലധികം പാർട്ടികളാണ് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നത്.
ഐഎൻഎൽ, കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് പതിനഞ്ചാം നിയമസഭയിൽ ഒരു എംഎൽഎ വീതമുള്ളത്. എൻസിപി, ജനദാതൾ, കേരള കോൺഗ്രസ് (എം) തുടങ്ങിയ പാർട്ടികൾക്ക് ഒന്നിലധികം പ്രതിനിധികളുമുണ്ട്. എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു മന്ത്രിസഭ രൂപീകരണം സാധ്യമല്ല.
എന്നാൽ രണ്ടരപ്പതിറ്റാണ്ടിലേറെ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന പാരിഗണന മന്ത്രിസഭ രൂപവത്കരണ സമയത്തുണ്ടാകണമെന്ന് ഐഎൻഎൽ ആവശ്യപ്പെടുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളിലേക്ക് ഇടതുപക്ഷത്തെ അടുപ്പിക്കുന്നതിന് തുടക്കമിട്ട പാർട്ടിയാണ് ജനാധിപത്യ കേരള കോൺഗ്രസെന്നാണ് അവരുടെ വാദം. ഇത്തവണയും മന്ത്രിസ്ഥാനം വേണമെന്ന നിലപാടിൽ കോൺഗ്രസ് എസും ഉറച്ചുനിൽക്കുന്നു.
കേരള കോൺഗ്രസ് (ബി)ക്ക് ഇത്തവണ മന്ത്രിസ്ഥാനം നൽകാനുള്ള സാധ്യതയുണ്ട്. പാർട്ടിയുടെ ഏക എംഎൽഎ ആയ ഗണേശ് കുമാർ മന്ത്രിയെന്ന നിലയിൽ നേരത്തെ തന്നെ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. കഴിഞ്ഞ തവണ മന്ത്രിസ്ഥാനത്തിനുവേണ്ടി കേരള കോൺഗ്രസ് ആവശ്യം ഉന്നയിച്ചിരുന്നില്ല. എന്നാൽ ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരള കോൺഗ്രസ് ബിയും.
Recommended Video
മന്ത്രിസ്ഥാനം വേണമെന്ന തങ്ങളുടെ ആവശ്യത്തോട് അനുകൂല നിലപാടല്ല സിപിഎം സ്വീകരിച്ചിരിക്കുന്നതെങ്കിലും പ്രതീക്ഷയിൽ തന്നെയാണ് ചെറു പാർട്ടികളെല്ലാം തന്നെ. സിപിഐയുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമായിരിക്കും ഒരു എംഎൽഎ മാത്രമുള്ള പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകണമോയെന്ന് തീരുമാനിക്കൂ. സിപിഐയ്ക്ക് ഇത്തവണയും നാല് മന്ത്രിമാരുണ്ടാകും. അങ്ങനെയെങ്കിൽ സ്വന്തം അക്കൗണ്ടിൽ നിന്നുവേണം സിപിഎമ്മിന് ഏതെങ്കിലും പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകേണ്ടി വരുക.