സിസ്റ്റർ ദീപ വിഷയം; മാനന്തവാടി ബിഷപ്പ് ഹൗസിന് മുന്നിൽ മാതാപിതാക്കൾ സമരത്തിൽ...
മാനന്തവാടി: ബെനഡിക്ടൻ കോൺഗ്രഗേഷന്റെ ഗ്ലോക്സ്റ്റർഷെയർ മഠത്തിലേക്ക് പോയ സിസ്റ്റർ ദീപയെ തിരിച്ച് കൊണ്ടുവരണം എന്നാവശ്യപ്പെട്ട് മാനന്തവാടി ബിഷപ് ഹൗസിന് മുന്നിൽ മാതാപിതാക്കൾ സമരത്തിൽ. സിസ്റ്റർ ദീപ ജോസഫിനെ നാട്ടിലെത്തിക്കാൻ സഭ ഇടപെടണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നത്.
സിസ്റ്റർ ദീപ, മക്കിയാട് കോളാസ്റ്റിക്കൽ കോൺവെന്റ് അംഗമായിരിക്കെ 2003ലാണ് ഇംഗ്ലണ്ടിലേക്ക് പോയത്. എന്നാൽ സഭ വിട്ട ദീപ ജോസഫ്, ലണ്ടനിൽ ഇംഗ്ലണ്ട് പൗരത്വം നേടി ജീവിക്കുകയാണെന്ന് മാനന്തവാടി രൂപത പറയുന്നു. എന്നാൽ സിസ്റ്റർ ദീപയ്ക്ക് ബാംഗ്ലൂരിൽ വെച്ച് മുതിർന്ന കന്യാസ്ത്രീകളിൽ നിന്ന് ലൈംഗിക പീഡനങ്ങൾ ഉണ്ടായതായി സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞിരുന്നു.

ഇതോടെ സംശയങ്ങൾ മൂർച്ഛിക്കുകയായിരുന്നു. മഠത്തിലെ ചാപ്ലിൻ ആയിരുന്ന 70 വയസ്സുള്ള ഇംഗ്ലീഷുകാരൻ വൈദികനും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. സമൂഹത്തെ ബോധവത്കരിക്കണമെന്നും ആത്മീയ നേതൃത്വം വഹിക്കുന്നവരുടെ കുത്തഴിഞ്ഞ ജീവിതത്തിനെതിരെ ശബ്ദമുയർത്തുമെന്നും ലൂസി കളപ്പുര പറഞ്ഞിരുന്നു.
സമരത്തെ അനുകൂലിച്ചും എതിർത്തും അതിരൂപത ആസ്ഥാനത്ത് ആളുകളെത്തിയിട്ടുണ്ട്. സമരത്തെ എതിർത്ത് മാനന്തവാടി രൂപത രംഗത്തെത്തി. പിന്നാലെ സമരത്തെ അനുകൂലിച്ച് സിസ്റ്റർ ലൂസി കളപ്പുര രംഗത്തെത്തുകായിരുന്നു. സമരം സാമ്പത്തിക പ്രേരിതമെന്നാണ് മാനന്തവാടി രൂപത കുറ്റപ്പെടുത്തിയത്. സിസ്റ്റർ ദീപയുടെ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സെന്റ് ബെനഡിക്ട് കോൺഗ്രിഗേഷനാണെന്നും മാനന്തവാടി രൂപതയെ മനപൂർവ്വം കരിവാരി തേക്കാനുള്ള ശ്രമമാണെന്നും അവർ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications